ആത്മഹത്യാക്കുറിപ്പെഴുതി ജീവിതം അവസാനിപ്പിക്കാനൊരുങ്ങി; വഴിത്തിരിവായത് എം80 മൂസ: വിനോദ് കോവൂർ

നിരവധി വിദേശ രാജ്യങ്ങളിൽ പരിപാടി അവതരിപ്പിച്ചു. മാസത്തിൽ നാലുതവണയൊക്കെ ഗൾഫിൽ പോയ അവസരമുണ്ട്. യു.എസ്, ഓസ്‌ട്രേലിയ, മലേഷ്യ തുടങ്ങി നിരവധി വിദേശരാജ്യങ്ങൾ സന്ദർശിച്ചു. കോവിഡിന് ശേഷം ഗൾഫിൽ പരിപാടിക്ക് പോയപ്പോഴും മൂസക്കയായാണ് ആളുകൾ കാണുന്നത്.

Update: 2021-10-14 15:03 GMT
Advertising

ആത്മഹത്യാക്കുറിപ്പെഴുതി എല്ലാം അവസാനിപ്പിക്കാനൊരുങ്ങിയ തന്നെ അറിയപ്പെടുന്ന നടനാക്കിയത് എം80 മൂസ പരമ്പരയാണെന്ന് വിനോദ് കോവൂർ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിനോദ് മനസ്സ് തുറന്നത്. കരിയറിന്റെ തുടക്കത്തിലാണ് എം.ടിയുടെ ഒരു സിനിമയിൽ അവസരം ലഭിച്ചത്. എം.ടിയുടെ തിരക്കഥ, സേതുമാധവൻ എന്ന സംവിധായകൻ, നാല് നായകൻമാരിൽ ഒരാൾ താനാണെന്ന് പറഞ്ഞാണ് അഭിനയിക്കാൻ പോയത്. കൂട്ടുകാരും കുടുംബക്കാരുമെല്ലാം ആഘോഷമായാണ് യാത്രയാക്കിയത്. എന്നാൽ അവിടെയെത്തിയപ്പോൾ അഭിനയിക്കാൻ താനില്ലെന്നാണ് അറിഞ്ഞത്. ഇതോടെ എല്ലാം അവസാനിപ്പിക്കാനൊരുങ്ങി. ആത്മഹത്യാക്കുറിപ്പെഴുതി മരിക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് അച്ഛനേയും അമ്മയേയും ഓർത്തപ്പോൾ പിൻമാറുകയായിരുന്നു.

ചെറിയ ചെറിയ പരിപാടികൾ ചെയ്ത തന്റെ ജീവിതത്തിൽ വഴിത്തിരിവായത് എം80 മൂസ പരമ്പരയാണ്. അതുവരെ സീരിയലുകൾ വലിയ വീടുകളിലെ കഥയായിരുന്നു. സാധാരണക്കാരുടെ ജീവിതം അതുവരെ സീരിയലുകളിൽ വിഷയമായിരുന്നില്ല. അടുപ്പിലൂതുന്ന ഭാര്യ, തീൻമേശക്ക് ചുറ്റിലിരുന്ന് ദാരിദ്ര്യം പറയുന്ന ഒരു കുടുംബം പുതിയ അനുഭവമായിരുന്നു. അതോടെ താൻ ഒരു താരമായി മാറിയെന്നും വിനോദ് കോവൂർ പറഞ്ഞു.

നിരവധി വിദേശ രാജ്യങ്ങളിൽ പരിപാടി അവതരിപ്പിച്ചു. മാസത്തിൽ നാലുതവണയൊക്കെ ഗൾഫിൽ പോയ അവസരമുണ്ട്. യു.എസ്, ഓസ്‌ട്രേലിയ, മലേഷ്യ തുടങ്ങി നിരവധി വിദേശരാജ്യങ്ങൾ സന്ദർശിച്ചു. കോവിഡിന് ശേഷം ഗൾഫിൽ പരിപാടിക്ക് പോയപ്പോഴും മൂസക്കയായാണ് ആളുകൾ കാണുന്നത്. പരമ്പര അവസാനിപ്പിച്ചിട്ട് നാലു വർഷമായി. ഇപ്പോഴും ആളുകൾ അതാസ്വദിക്കുകയാണ്. എം80 മൂസ ആളുകൾക്ക് ഒരു ടെൻഷൻ ഫ്രീ ക്യാപ്‌സൂളാണെന്നും വിനോദ് പറഞ്ഞു.

മമ്മൂട്ടിക്കൊപ്പം അഭിനയിക്കുമ്പോഴുണ്ടായ ഞെട്ടിച്ച അനുഭവവും വിനോദ് പങ്കുവെക്കുന്നുണ്ട്. സിനിമയിൽ മമ്മൂട്ടിയുടെ കയ്യിൽ കയറിപ്പിടിക്കുന്ന സീനുണ്ട്. എന്നാൽ അദ്ദേഹം കൈ തരാൻ തയ്യാറായില്ല. ക്ഷുഭിതനായി കൈവലിച്ചു. സംവിധായകനടക്കം എല്ലാവരും ഭയന്നുപോയി. എല്ലാം കഴിഞ്ഞെന്നാണ് കരുതിയത്. എന്നാൽ അത് മമ്മൂട്ടി പലപ്പോഴും ചെയ്യാറുള്ള തമാശയാണെന്ന് പിന്നീടാണ് അറിഞ്ഞതെന്നും വിനോദ് പറഞ്ഞു.

സിനിമക്കായി മുടിയും താടിയുമെല്ലാം വെട്ടുന്നുണ്ട്. അത് എം80 മൂസയിൽ അഭിനയിക്കുന്നതിന് തടസ്സമാവുമെന്ന് പറഞ്ഞപ്പോൾ സിനിമക്ക് അത് നിർബന്ധമാണെന്നായിരുന്നു സംവിധായകന്റെ നിലപാട്. അതുകേട്ട മമ്മൂട്ടിയാണ് പരിഹാരം പറഞ്ഞത്. ഉംറ കഴിഞ്ഞുവരികയാണെന്ന് പറഞ്ഞാൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. ഇത് അടുത്ത എം80 മൂസ എപ്പിസോഡിൽ ഉപയോഗിച്ച അനുഭവവും വിനോദ് പങ്കുവെക്കുന്നുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News