വിശദമായ ചര്‍ച്ചകള്‍ നടന്നു; ഡി.സി.സി പട്ടിക ന്യായീകരിച്ച് വി.കെ ശ്രീകണ്ഠന്‍ എം.പി

'അച്ചടക്കം ഏറ്റവും പ്രധാനമായി കാണുന്ന ഒരു കെ.പി.സി.സി അധ്യക്ഷനും നേതൃത്വവും കോണ്‍ഗ്രസിനുള്ളപ്പോള്‍ ഇത്തരത്തിലുള്ള പരസ്യവിമര്‍ശനങ്ങള്‍ നേതാക്കള്‍ ഒഴിവാക്കണം..' വി.കെ ശ്രീകണ്ഠന്‍ എം.പി

Update: 2021-08-29 06:56 GMT

ഡി.സി.സി പ്രസിഡന്‍റുമാരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിമര്‍ശനങ്ങളെ തള്ളി വി കെ ശ്രീകണ്ഠന്‍ എം പി. ഗ്രൂപ്പിനതീതമായ അധ്യക്ഷ തെരഞ്ഞെടുപ്പാണ് നടന്നിട്ടുള്ളതെന്നും ഗ്രൂപ്പ് പാർട്ടിയേക്കാൾ മേലെ പോകരുതെന്നും അദ്ദേഹം പറഞ്ഞു. പുതിയ പട്ടികയെ സ്വാഗതം ചെയ്യുന്നതായും ശ്രീകണ്ഠന്‍ എം.പി അഭിപ്രായപ്പെട്ടു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടന്നിട്ടില്ലെന്നു പറഞ്ഞ് പരസ്യമായ പ്രതിഷേധം രേഖപ്പെടുത്തുമ്പോഴാണ് ഇതിനെ തള്ളി വി.കെ ശ്രീകണ്ഠന്‍ എം.പി രംഗത്തെത്തിയത്.

Advertising
Advertising

Full View

ഹൈക്കമാന്‍ഡും കെ.പി.സി.സി നേതൃത്വവും വിശദമായ ചര്‍ച്ചകള്‍ നടത്തിയതാണ്, ശേഷം മുതിര്‍ന്ന നേതാക്കളോടും കൂടിയാലോചിച്ചിരുന്നു. ഇതിനെല്ലാം ശേഷമാണ് ഡി.സി.സി പട്ടിക പ്രസിദ്ധീകരിച്ചത്. അതുകൊണ്ടു തന്നെ പുതിയ ഡി.സി.സി പട്ടികയെ എല്ലാ അര്‍ഥത്തിലും സ്വാഗതം ചെയ്യുന്നതായി ശ്രീകണ്ഠന്‍ എം.പി പറഞ്ഞു. പാലക്കാട് പാർട്ടിയെ ഒന്നിച്ച് കൊണ്ടുപോകാൻ പുതിയ അധ്യക്ഷനായ എ.തങ്കപ്പന് കഴിയുമെന്നും സംഘടനാ പ്രവര്‍ത്തന രംഗത്ത് അത്രയും സജീവമായ വ്യക്തിയാണ് അദ്ദേഹമെന്നും ശ്രീകണ്ഠന്‍‌ അഭിപ്രായപ്പെട്ടു.

ജില്ലയിലെ കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഒറ്റക്കെട്ടായി കൊണ്ടുപോകാന്‍ തങ്കപ്പന് കഴിയും. എ.വി ഗോപിനാഥ് വാർത്താ സമ്മേളനം വിളിക്കുന്നത് ഡി.സി.സി പട്ടികയിലെ അതൃപ്തി പരസ്യപ്പെടുത്താനാകില്ല പാർട്ടിയെ ശക്തിപ്പെടുത്താനുതകുന്ന കാര്യങ്ങള്‍ പങ്കുവെക്കാനാകുമെന്നും ശ്രീകണ്ഠന്‍ എം.പി കൂട്ടിച്ചേര്‍ത്തു. കെ.പി അനിൽകുമാറിന്‍റെ പരസ്യ വിമർശനം ശരിയായ നടപടിയല്ലെന്നും പാർട്ടി വേദിയിലാണ് വിമർശനം ഉന്നയിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായങ്ങള്‍ക്കുള്ള വേദി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണ്ടെന്നും അതാത് വേദികളില്‍ മാത്രം വിമര്‍ശനം ഉന്നിയക്കണം. അച്ചടക്കം ഏറ്റവും പ്രധാനമായി കാണുന്ന ഒരു കെ.പി.സി.സി അധ്യക്ഷനും നേതൃത്വവും കോണ്‍ഗ്രസിനുള്ളപ്പോള്‍ ഇത്തരത്തിലുള്ള പരസ്യവിമര്‍ശനങ്ങള്‍ നേതാക്കള്‍ ഒഴിവാക്കണം. വി.കെ ശ്രീകണ്ഠന്‍ എം.പി പറഞ്ഞു.

നേരത്തെ പരസ്യമായി ഡി.സി.സി പട്ടികയെ വിമര്‍ശിച്ച് ഉമ്മന്‍ചാണ്ടി പറഞ്ഞ വാക്കുകള്‍ 

ഫലപ്രദമായ ചർച്ച നടന്നിരുന്നെങ്കിൽ ഇതിനേക്കാൾ മെച്ചപ്പെട്ട ലിസ്റ്റ് ഉണ്ടാക്കാമായിരുന്നു. അനാവശ്യമായാണ് തൻറെ പേര് പലയിടങ്ങളിലും വലിച്ചിഴച്ചത്. പട്ടിക ആവശ്യപ്പെട്ടതുകൊണ്ടാണ് മൂന്ന് പേരുടെ പേരുകൾ നൽകിയത്. എന്നാൽ എവിടെയും ചർച്ച ഉണ്ടായില്ല. ഇല്ലാത്ത ചർച്ച നടന്നു എന്ന തരത്തില്‍ കാര്യങ്ങള്‍ പ്രചരിപ്പിച്ചു. ഇക്കാര്യങ്ങളെല്ലാം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. അഭിപ്രായ പ്രകടനം നടത്തിയവരോട് വിശദീകരണം ചോദിക്കാമായിരുന്നു. അല്ലാതെയുള്ള അച്ചടക്ക നടപടികളൊന്നും തന്നെ ജനാധിപത്യ രീതിയിൽ ഉള്ളതല്ല
Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News