'പലതും സംസാരിക്കാനുണ്ടെങ്കിലും കേൾക്കാൻ ആളില്ലാത്ത അവസ്ഥ'; മല്ലു ട്രാവലറിന് സംഭവിച്ചത്
ശാരീരികാസ്വസ്ഥതകളുണ്ടെന്ന് പറഞ്ഞ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ മല്ലു ട്രാവലർ പോസ്റ്റിട്ടിരുന്നു. ഇപ്പോൾ അതിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്
ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയുള്ള ട്രാവൽ യൂട്യൂബർമാർ ആരൊക്കെയാണ് എന്ന ചോദ്യത്തിനുള്ള ഉത്തരത്തിൽ മുൻപന്തിയിൽ കാണും മല്ലുട്രാവലർ എന്ന ഷാക്കിർ സുബ്ഹാൻ. യൂട്യൂബിൽ മാത്രമായി ഏകദേശം രണ്ടര മില്യൺ ആളുകളാണ് മല്ലുട്രാവലറിനെ പിന്തുടരുന്നത്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമായി ഇടുന്ന പോസ്റ്റുകൾക്കും ഒട്ടനവധി കാഴ്ചക്കാരാണുള്ളത്.
മല്ലു ട്രാവലറിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാമിലൂടെ അദ്ദേഹം തന്നെ പുറത്തുവിട്ട ഒരു കുറിപ്പ് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമായിരുന്നു. താൻ പരമാവധി ശ്രമിച്ചു, പരാജയപ്പെട്ടു..ഇതൊരുപക്ഷെ എല്ലാത്തിന്റെയും അവസാനമായിരിക്കും എന്നാണ് അദ്ദേഹം കുറിപ്പിലൂടെ അറിയിച്ചത്. ഒരുകാലത്ത് ത്രസിപ്പിക്കുന്ന ട്രാവൽ വീഡിയോകളിലൂടെ ലോകത്തിന്റെ മുക്കുംമൂലയും മലയാളിക്ക് സുപരിചിതമാക്കിയ മല്ലുവിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് ആരാധകരുടെ ആശങ്കകളും പ്രാർഥനകളുമായിരുന്നു ആ കമന്റ്‌ബോക്‌സ് മുഴുവനും. ഇന്നിപ്പോൾ അന്നത്തെ തന്റെ അവസ്ഥയും കുറിപ്പെഴുതാനിടയായ സാഹചര്യവും വിശദീകരിച്ചുകൊണ്ട് ഷാക്കിർ തന്നെ യൂട്യൂബ് വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്.
ജീവിതത്തിന്റെ പ്രധാനപ്പെട്ട പല ഘട്ടങ്ങളിലും താൻ ഒറ്റക്കായിരുന്നു. തനിച്ചുള്ള ജീവിതത്തിൽ മറ്റൊരാളോട് സംസാരിക്കാനുള്ള ഒരേയൊരു കൂട്ട് കാമറയായിരുന്നു. കഴിഞ്ഞ ഏഴ് വർഷമായി താനേറ്റവുമധികം സംസാരിച്ചിട്ടുള്ളത് ഫോളോവേഴ്‌സിനോടാണ്. നിരന്തരമായ വ്‌ലോഗിങിലൂടെ വീണ്ടും ഏകാന്തതയിലേക്ക് വീണു. അകം വല്ലാതെ ശൂന്യമായി. പലതും സംസാരിക്കാനുണ്ടെങ്കിലും കേൾക്കാൻ ആളില്ലാത്ത അവസ്ഥ. പതിയെ മാനസികമായി തളർന്നു. തളർച്ചയും തകർച്ചയും ആഗ്രഹിക്കുന്നവർക്ക് മുന്നിൽ തോൽക്കാതിരിക്കാൻ പരമാവധി പിടിച്ചുനിന്നു. അങ്ങനെയാണ് ഒരു ബ്രേക്കെടുത്താലോ എന്ന ചിന്ത മനസ്സിലേക്ക് വരുന്നത്. ശാരീരികാസ്വസ്ഥതകളുണ്ടെന്ന് പറഞ്ഞ് മാറിനിൽക്കുന്നത് അങ്ങനെയാണെന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെ മല്ലു ട്രാവലർ പറയുന്നു.
ആ സമയങ്ങളെയും അതിജീവിക്കുന്നത് യാത്രകളിലൂടെയാണ്. സൗത്തേഷ്യയിലെ പല രാജ്യങ്ങളിലൂടെയും കറങ്ങിനടന്നു. മാനസികമായി പ്രയാസങ്ങളുണ്ടായതിനാൽ അത്ര സുഖകരമായിരുന്നില്ല ആ നാളുകളിലെ യാത്രകളൊന്നും. തിരികെ വീണ്ടും ഏകാന്തജീവിതത്തിലേക്ക്. ജീവിതത്തിലെ പല സംഭവങ്ങളും പങ്കുവെക്കാൻ കൂട്ടിനൊരാളില്ലാത്തതാണ് തന്റെ പ്രധാന പ്രശ്‌നമെന്നും ഷാക്കിർ പറയുന്നു. മാനസികാരോഗ്യ വിദഗ്ദനെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. കാര്യങ്ങൾ പിന്നെയും കൈവിട്ട് പോകുമെന്ന ഘട്ടമെത്തിയപ്പോൾ എല്ലാം മടുത്ത താൻ ആത്മഹത്യക്ക് ശ്രമിച്ചതായും വീഡിയോയിലൂടെ പറയുന്നുണ്ട്.
ആത്മഹത്യാ ശ്രമത്തിനും പത്ത് ദിവസത്തെ സോഷ്യൽമീഡിയാ വനവാസത്തിനുമൊടുവിൽ ഇന്നാണ് ഫോൺ കയ്യിലെടുക്കുന്നത്. തിരിച്ചുവരവിന്റെ പാതയിൽ പലപ്പോഴും തനിക്ക് തുണയായത് രണ്ട് ജെൻസി പിള്ളേരാണെന്നും മല്ലു കൂട്ടിച്ചേർത്തു.
ജീവിതത്തിൽ പണം കൊടുത്താൽ എന്തും നേടാമെന്നത് വെറും മിഥ്യാധാരണയാണെന്നും സന്തോഷം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആത്മാർത്ഥമായ സൗഹൃദം നിലനിർത്തുകയെന്നതാണ് ജീവിതം പകർന്നുനൽകിയ പാഠമെന്ന് ഷാക്കിർ അഭിപ്രായപ്പെടുന്നു. ആവർത്തിക്കാൻ പാടില്ലാത്ത ഒരു തെറ്റുപറ്റി. തനിക്കാരുമില്ലായെന്നാണ് കരുതിയത്, എന്നാൽ തന്നെ ഒരുപാടാളുകൾ തിരക്കിയെന്നെറിഞ്ഞപ്പോൾ സന്തോഷമായെന്നും ഇനിയും ഇവിടെത്തന്നെ കാണുമെന്നും അയാൾ വീഡിയോയിൽ പറഞ്ഞു.