'കോടതിയിൽ ഫോൺ നൽകുന്നതിന് എന്താണ് തടസ്സം'; ദിലീപിനോട് ഹൈക്കോടതി

ജാമ്യാപേക്ഷയിൽ കോടതി നാളെ രാവിലെ പതിനൊന്നു മണിക്ക് വാദം കേൾക്കും

Update: 2022-01-28 09:38 GMT
Editor : abs | By : abs

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഫോൺ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി. ഫോൺ എന്തുകൊണ്ട് കൈമാറുന്നില്ലെന്ന് കോടതി ചോദിച്ചു. ഫോൺ കൈമാറാത്തത് ശരിയായ നടപടിക്രമം അല്ലെന്നും ജസ്റ്റിസ് പി. ഗോപിനാഥ് ചൂണ്ടിക്കാട്ടി.

ബാലചന്ദ്രകുമാറിൻറെ വെളിപെടുത്തലിന് ശേഷം നാലുപേരും ഫോൺ മാറ്റിയിട്ടുണ്ടെന്നും ഫോൺ സുപ്രധാന തെളിവാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. തങ്ങൾ ഫോറൻസിക് പരിശോധന നടത്തി ഫലം കൈമാറാമെന്ന ദിലീപിന്റെ അഭിഭാഷകന്റെ നിലപാട് കേട്ടു കേൾവിയില്ലാത്തതാണ്. ദിലീപിന് കൂടുതൽ സമയം നൽകരുതെന്നും അത് അപകടകരമാണ്. അറസ്റ്റിൽ നിന്നുള്ള സംരക്ഷണം അന്വേഷണപുരോഗതിയെ ബാധിക്കുന്നുണ്ട്. ദിലീപ് കേസ് അന്വേഷണത്തോട് സഹകരിക്കുന്നില്ല- പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. 

Advertising
Advertising

മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിൽ, ഫോൺ തങ്ങൾക്ക് ലഭിക്കണമെന്ന ആവശ്യം ഉപഹർജി ആയാണ് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ നൽകിയിരുന്നത്. ഈ ഉപഹർജിയിലാണ് വിശദമായ വാദം പൂർത്തിയാക്കിയത്.

ഫോൺ കൈമാറണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തോട് തുടക്കം മുതൽ തന്നെ അനുകൂല നിലപാടാണ് കോടതി സ്വീകരിച്ചത്. ഹൈക്കോടതി രജിസ്ട്രിക്ക് ഫോൺ കൈമാറണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ അഡ്വ. രാമൻപിള്ളയ്ക്ക് പകരം ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രോസിക്യൂഷന്റെ ആവശ്യം എതിർത്തു. സുപ്രിംകോടതി ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ് പ്രകാരം പ്രതികളോട് തെളിവുകൾ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണ് എന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അത് നിയമവിരുദ്ധമാണ് എന്നും അദ്ദേഹം വാദിച്ചു. രജിസ്ട്രിക്ക് ഫോൺ കൈമാറുന്നതിൽ എന്താണ് തടസ്സം എന്നാണ് കോടതി ഇതിൽ പ്രതികരിച്ചത്.

ജാമ്യാപേക്ഷയിൽ കോടതി നാളെ രാവിലെ പതിനൊന്നു മണിക്ക് വാദം കേൾക്കും. നേരത്തെ, ദിലീപിനെതിരെ ക്രൈംബ്രാഞ്ച് നിർണായക തെളിവ് കണ്ടെത്തിയിരുന്നു. കേസിലെ വിചാരണക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാം എന്ന് ദിലീപ് പറയുന്ന ഓഡിയോ ക്ലിപ്പാണ് ലഭിച്ചത്.

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News