'പി.വി അൻവറിനെ എന്ത് വിലകൊടുത്തും സംരക്ഷിക്കും'; മലപ്പുറം ഡിസിസി പ്രസിഡന്റ്
'ചുങ്കത്തറയിലെ വിജയം നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ'
മലപ്പുറം: പി.വി അൻവറിനെ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയ്. പി.വി അൻവറിന്റെ ഇടപെടലിൽ ചുങ്കത്തറ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായതിന് പിന്നാലെയാണ് പ്രതികരണം. ചുങ്കത്തറയിലെ വിജയം നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ ആണെന്നും വി.എസ് ജോയ് പറഞ്ഞു. പി.വി അൻവറിനെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു.
യുഡിഎഫിന്റെ അവിശ്വാസപ്രമേയം പാസായതോടെയാണ് ചുങ്കത്തറ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായത്. അൻവറിന്റെ രോമം തൊടാൻ സമ്മതിക്കില്ല എന്നും ജോയ് പറഞ്ഞു. എന്നാൽ നിലമ്പൂർ മണ്ഡലത്തിലെ രാഷ്ട്രീയപ്രശ്നം കേരളം രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണെന്ന് കണക്കാക്കാൻ കഴിയില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി.
ചുങ്കത്തറയിൽ യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം പാസായതിന് പിന്നിൽ പി.വി അൻവറിന്റെ ഇടപെടൽ ഉണ്ടാവാം. ഉപതെരഞ്ഞെടുപ്പിൽ എസ്ഡിപിഐ വിജയിച്ചത് യുഡിഎഫ് പിന്തുണയോടെ ആണെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.
ഒമ്പതിനെതിരെ 11 വോട്ടുകൾക്കാണ് ചുങ്കത്തറ പഞ്ചായത്തിൽ അവിശ്വാസം പാസായത്. അവിശ്വാസപ്രമേയത്തിൽ വോട്ടെടുപ്പിനിടെ ചുങ്കത്തറ പഞ്ചായത്തിൽ സംഘർഷം ഉണ്ടായി. അവിശ്വാസ പ്രമേയ ചർച്ചക്കിടെ യുഡിഎഫ് -എൽഡിഎഫ് അംഗങ്ങൾ തമ്മിൽ കയ്യാങ്കളിയുണ്ടായി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നുസൈബയുടെ ദേഹത്ത് എൽഡിഎഫ് അംഗങ്ങൾ ചാണകവെള്ളം തളിച്ചെന്ന് യുഡിഎഫ് ആരോപിച്ചു. പി.വി അൻവർ ബസിൽ ഗുണ്ടകളെയിറക്കിയെന്ന് സിപിഎം പ്രവർത്തകരും ആരോപിച്ചു.