യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ; തന്ത്രപൂർവമായ നിലപാടുമായി ഐ ഗ്രൂപ്പ്
സമുദായിക സമവാക്യത്തിന്റെ പേരിൽ രാഹുൽ ഗാന്ധി നടപ്പിലാക്കിയ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെട്ടുവെന്ന നിലപാടും ഐ ഗ്രൂപ്പ് ഉയർത്തുന്നു
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ആക്കിയ തീരുമാനം അബിൻ വർക്കി തള്ളുമ്പോഴും നേതൃത്വത്തോട് ഏറ്റുമുട്ടാതെയുള്ള തന്ത്രപരമായ നീക്കം ആണ് ഐ ഗ്രൂപ്പ് നടത്തുന്നത്. അതൃപ്തി പരസ്യമാക്കുമ്പോഴും നേതൃത്വത്തെ വെല്ലുവിളിക്കാതെയുള്ള സമീപനമാണ് സ്വീകരിക്കുന്നത്. കേരളത്തിൽ തന്നെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന അഭ്യർത്ഥനയിലൂടെ നിയമസഭാ സീറ്റിൽ കൂടി കണ്ണു വെക്കുകയാണ് ആബിൻ വർക്കിയും ചെയ്യുന്നത്.
പുതിയ അധ്യക്ഷൻ ആരാകണമെന്നതിൽ രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പും പരസ്യ നിലപാട് സ്വീകരിച്ചിരുന്നു. അബിൻ വർക്കിയെ പദവിയിലേക്ക് എത്തിക്കാനായി സ്വാഭാവിക നീതി എന്ന ആയുധവും പുറത്തെടുത്തു. പക്ഷേ, കാര്യങ്ങൾ വിചാരിച്ചത് പോലെ നടന്നില്ല. അബിനെ സംസ്ഥാനത്തു നിന്നു തന്നെ മാറ്റിനിർത്തുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്. ഇതോടെയാണ് കരുതലോടെ അതൃപ്തി പരസ്യമാക്കാനുള്ള തീരുമാനം അബിൻ വർക്കിയും ഐ ഗ്രൂപ്പും എടുത്തത്.
കേരളത്തിൽ നിൽക്കാൻ അനുവദിക്കണം എന്ന ആവശ്യത്തിലൂടെ ദേശീയ സെക്രട്ടറി പദവി ഏറ്റെടുക്കാൻ ഇല്ലെന്ന പരോക്ഷ സന്ദേശം കൂടിയാണ് അബിൻ വർക്കി നൽകിയത്. അപ്പോഴും നേതൃത്വത്തെ വെല്ലുവിളിക്കാതെയുള്ള കരുതൽ ഐ ഗ്രൂപ്പ് കാട്ടുന്നുണ്ട്. കേരളത്തിൽ നിന്നും മാറിയാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടില്ലെന്ന് ഭയവും അബിന് ഉണ്ട്. അതും താൻ അടിമുടി പാർട്ടിയാണന്ന് ആവർത്തിക്കുന്ന പ്രതികരണത്തിലേക്ക് അബിനെ നയിച്ചു. ഇപ്പോഴത്തെ പ്രതികരണത്തിലൂടെ ഒരു സീറ്റിനുള്ള തന്റെ അവകാശവാദം നേതൃത്വത്തിന് മുന്നിൽ വെക്കാനും അബിന് കഴിഞ്ഞു
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രശ്‌നങ്ങൾ വഷളാക്കാൻ ഐ ഗ്രൂപ്പ് ആഗ്രഹിക്കുന്നില്ല. അങ്ങനെ വന്നാൽ പാർട്ടിക്കുള്ളിൽ നിന്നുള്ള പിന്തുണ നഷ്ടമാകുമെന്നും ഐ ഗ്രൂപ്പ് തിരിച്ചറിയുന്നുണ്ട്. മുമ്പ് ഐ വിഭാഗത്തിന് ഒപ്പമായിരുന്ന ഒ.ജെ ജനീഷിനെ പ്രസിഡന്റ് ആക്കിയതും ഗ്രൂപ്പിന് തിരിച്ചടിയായി. കെ.സി വേണുഗോപാൽ പക്ഷം കേരളത്തിൽ പിടിമുറുക്കുന്നതിന്റെ പ്രകടമായ ഉദാഹരണമായും ഇതിനെ ഐ ഗ്രൂപ്പ് കാണുന്നു. അതിനാൽ തന്നെ സമുദായിക സമവാക്യത്തിന്റെ പേര് പറഞ്ഞ് രാഹുൽ ഗാന്ധി നടപ്പിലാക്കിയ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെട്ടുവെന്ന നിലപാടും ഐ ഗ്രൂപ്പ് ഉയർത്തുന്നുണ്ട്. എന്നാൽ, മുമ്പ് ടി.സിദീഖിനായി ഉമ്മൻചാണ്ടി നടത്തിയത് പോലുള്ള പോരാട്ടം നടത്താനുള്ള കരുത്തൊന്നും ഐ ഗ്രൂപ്പിന് ഇല്ല. മാത്രമല്ല നിലവിലെ തീരുമാനത്തിൽ ഒരു മാറ്റവും ഐ ഗ്രൂപ്പ് പ്രതീക്ഷിക്കുന്നില്ല. അതും കടുത്ത നിലപാട് എടുക്കുന്നതിൽ നിന്നും ഐ ഗ്രൂപ്പിനെ പിന്നോട്ട് വലിച്ചു.