ആര്‍.എസ്.എസ് സൈദ്ധാന്തികനുള്ള മറുപടി ആര്‍.എസ്.എസ് തന്നെ പറയും; ബാലശങ്കറിനെതിരെ കുമ്മനം
ചെങ്ങന്നൂരില്‍ ബി.ജെ.പി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ചര്‍ച്ചക്ക് ബാലശങ്കര്‍ വഴിമരുന്നിട്ടത്.
ബാലശങ്കറിന്‍റെ ആരോപണത്തെക്കുറിച്ച് ആര്‍.എസ്.എസ് മറുപടി പറയുമെന്ന് കുമ്മനം രാജാശേഖരൻ. കഴിഞ്ഞ ദിവസമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം-ബി.ജെ.പി ധാരണയെന്ന വെളിപ്പെടുത്തലുമായി ആര്‍.എസ്.എസ് സൈദ്ധാന്തികനായ ആര്‍. ബാലശങ്കര്‍ രംഗത്തെത്തിയത്. ചെങ്ങന്നൂരില്‍ ബി.ജെ.പി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ചര്‍ച്ചക്ക് ബാലശങ്കര്‍ വഴിമരുന്നിട്ടത്.
ആര്‍.എസ്.എസ് സൈദ്ധാന്തികനാണെന്ന് പറഞ്ഞ് ആരോപണം ഉന്നയിക്കുന്നതിനോട് ഒന്നും പറയാനില്ലെന്നും തനിക്ക് ആർ.എസ്.എസിന്‍റെ പൂർണ പിന്തുണയുണ്ടെന്നുമായിരുന്നു കുമ്മനത്തിന്‍റെ പ്രതികരണം.
നേമത്ത് നടക്കുന്നത് ത്രികോണ മത്സരമെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ കുമ്മനം മുരളീധരൻ ശക്തനായ സ്ഥാനാര്‍ഥിയല്ലെന്നും പ്രതികരിച്ചു. മുരളീധരൻ ശക്തനായ സ്ഥാനാര്‍ഥിയാണെന്ന് പറയുന്നവര്‍ അങ്ങനെയെങ്കില്‍ ശശി തരൂർ ശക്തനല്ലെന്നാണോ പറയുന്നത്? കുമ്മനം ചോദിച്ചു. ആര്‍.എസ്.എസ് പിന്തുണ തനിക്കുണ്ടെന്നുെ എതിരാളികളെ നേരിട്ട് ബി.ജെ.പി നേമത്ത് ജയിക്കുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ ധാരണയുണ്ടെന്ന വെളിപ്പെടുത്തലുമായി ആർ. ബാലശങ്കര്‍ രംഗത്തെത്തുന്നത്. ചെങ്ങന്നൂരിൽ നിയമസഭാ സ്ഥാനാര്‍ഥിയായ പരിഗണിച്ചിരുന്ന തനിക്ക് സീറ്റു നിഷേധിച്ചത് ഈ ധാരണയുടെ ഭാഗമായാണ് എന്നാണ് ഓർഗനൈസർ മുൻ എഡിറ്റർ കൂടിയായ ബാലശങ്കർ ആരോപിച്ചത്. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച പരാമർശത്തിന്‍റെ ഭാഗമായി സി.പി.എമ്മും ബിജെപിയും ഒരേസമയം പ്രതിരോധത്തിലായി. ആരോപണമുന്നയിച്ചയാൾ ചില്ലറക്കാരനല്ല എന്നതാണ് ഇരുപാർട്ടികളെയും കുഴക്കിയത്.