ഊന്നുവടിയിൽ ജനങ്ങളുടെ ഇടയിലേക്ക് ലിന്‍റോ; പിന്നില്‍ നൊമ്പരപ്പെടുത്തുന്ന കഥ

എങ്ങനെയാണ് ലിന്‍റോടെ കയ്യിൽ ഊന്നു വടി വന്നത് എന്ന് ചോദിച്ചാൽ അതിന് പിന്നില്‍ നൊമ്പരപ്പെടുത്തുന്ന ഒരു കഥയുണ്ട്.

Update: 2021-03-17 02:30 GMT

ഊന്നുവടിയില്‍ ഊന്നി മുടന്തി മുടന്തിയാണ് തിരുവമ്പാടിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ലിന്‍റോ ജോസഫ് വോട്ട് ചോദിക്കുന്നത്. തൊട്ടാല്‍ പോലും അറിയാത്ത തരത്തില്‍ വലതു കാലിന്‍റെ മുട്ടിന് താഴെയുള്ള ഭാഗം മരവിച്ച് പോയിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍റെ.

ലിന്‍റോ ജോസഫ് ഒരു അത്‌ലറ്റ് ആയിരുന്നു, മധ്യദൂര ഓട്ടത്തിൽ സംസ്ഥാന ചാമ്പ്യൻ, ഇന്ന് തന്‍റെ വലതുകാലിനു പകരം നിലത്തുറപ്പിക്കുന്നത് ഇടതുകയ്യിലെന്തിയ ഊന്നു വടിയാണ്. എങ്ങനെയാണ് ലിന്‍റോടെ കയ്യിൽ ഊന്നു വടി വന്നത് എന്ന് ചോദിച്ചാൽ അതിന് പിന്നില്‍ നൊമ്പരപ്പെടുത്തുന്ന ഒരു കഥയുണ്ട്.

Advertising
Advertising

Full View

നാട് പ്രളയത്തില്‍ മുങ്ങിയ സമയത്ത് ഒരുജീവന്‍ രക്ഷിക്കുന്നതിനെടെയുണ്ടായ വാഹനാപകടത്തിലാണ് ലിന്‍റോയുടെ കാലിന് പരിക്ക് പറ്റിയത്. 2019 ആഗസ്റ്റ് 12. രാത്രി ഒന്‍പത് മണി. മാങ്കുന്ന് ആദിവാസി കോളനിയില്‍ നിന്ന് ലിന്‍റോയുടെ ഫോണിലേക്ക് ഒരു വിളി വന്നു. ട്യൂമര്‍ രോഗിയായ ബിജുവിന്‍റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമാണെന്നായിരുന്നു അങ്ങേത്തലക്കല്‍ നിന്ന് പറഞ്ഞത്.നാട് പ്രളയത്തില്‍ മുങ്ങിക്കിടക്കുന്ന സമയമാണ്. ഒരിടത്തും ആമ്പുലന്‍സ് കിട്ടാനില്ല.തൊട്ടടുത്തുള്ള മസ്ജിദില്‍ വണ്ടിയുണ്ട്. പക്ഷേ പെരുന്നാളായതുകൊണ്ട് ഡ്രൈവറില്ല. വളയം പിടിക്കാന്‍ ലിന്‍റോ കയറി. പക്ഷേ വിധി മറ്റൊന്നായിരുന്നു.

ഗുരുതരാവസ്ഥയിലുള്ള ക്യാൻസർ രോഗിയെയും വാരിയെടുത്ത് സ്വയം ആംബുലൻസ് ഓടിച്ചു പോകുന്ന വഴി എതിരെ വന്ന ടിപ്പർ ലോറി ആംബുലൻസിലേക്ക് പാഞ്ഞു കയറി. അപകടത്തിൽ ജീവച്ഛവമായി കിടന്ന ആ ഇരുപത്തതിയെട്ടുകാരൻ പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്നത് തന്‍റെ ചേതനയറ്റ വലതുകാലുമായാണ്.

ഒരു മാസം മെഡിക്കൽ കോളജിൽ ചികിത്സ നടത്തിയെങ്കിലെങ്കിലും. മൂന്ന്‌ ‌ശസ്‌ത്രക്രിയക്ക്‌ ശേഷമാണ് അൽപ്പം മുടന്തിയാണെങ്കിലും നടക്കുന്നത്‌. ആശുപത്രി വിട്ട്‌ ആറ്‌ മാസത്തെ വിശ്രമത്തിന്‌ശേഷം വയ്യാത്ത കാലുമായി വീണ്ടും പൊതുപ്രവര്‍ത്തനരംഗത്ത് സജീവമാകാനായിരുന്നു ലിന്‍റോയുടെ താല്‍പര്യം. ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റി അംഗം, സി.പി.ഐ.എം തിരുവമ്പാടി ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളില്‍ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയാണ് ലിന്‍റോ. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചുവിജയിച്ച ലിന്‍റെ നിലവിൽ കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്‍റെ അധ്യക്ഷൻ കൂടിയാണ്.

ഇപ്പോള്‍ അദ്ദേഹം തിരുവമ്പാടിയിലെ കുന്നും മലയും പടികളും താണ്ടി വോട്ട് ചോദിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്, ക്രെച്ചസിന്‍റെ താങ്ങില്‍.

Tags:    

Similar News