'ടെറസ്ട്രിയല്‍ വേഴ്‌സസ്'- പൗരനുമേല്‍ ഭരണകൂടം നടത്തുന്ന അധികാരക്കാഴ്ചകള്‍

രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങള്‍ക്ക് മേല്‍ കത്തിവെച്ച് അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് ഭീകരമായി കടന്നുവരുന്ന ഭരണകൂടത്തെ കാണിച്ചുതരുകയാണ് ഇറാനിയന്‍ സിനിമയായ ടെറസ്ട്രിയല്‍ വേഴ്‌സസ്. | IFFK 2023

Update: 2023-12-14 06:20 GMT
Advertising

ഇറാനിയന്‍ സിനിമകളെന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് വരുന്ന ചില സങ്കല്‍പങ്ങളുണ്ട്. വിഖ്യാതരായ മജിദ് മജീദി, ജാഫര്‍ പനാഹി, അസ്ഗര്‍ ഫര്‍ഹാദി എന്നീ സംവിധായകരും അവരുടെ സിനിമകളിലെ ഫ്രെയിമുകളും മനോഹരമായി കഥ പറയുന്ന രീതികളും. എന്നാല്‍, തികച്ചും വ്യത്യസ്തമായ സിനിമ കാഴ്ചയാണ് സംവിധായകരായ അലി അസ്ഗാരിയും,അലിരെസ കതമിയും 'ടെറസ്ട്രിയല്‍ വേഴ്‌സസി'ലൂടെ സൃഷ്ടിക്കുന്നത്.

എട്ടു വയസ്സുകാരി മാതാപിതാക്കളോടൊപ്പം സ്‌കൂള്‍ ഫെസ്റ്റിനുവേണ്ടി വസ്ത്രമെടുക്കാന്‍ പോകുന്നതാണ് ഒന്നാമത്തേത്. കടയില്‍വെച്ച് അവളെ ഹിജാബും അതിന് മുകളില്‍ കാല് വരെ നീളമുള്ള ഷാളും ധരിപ്പിക്കുന്നു. ''മോളേ കണ്ണാടിയില്‍ നോക്ക്, ഭംഗിയുണ്ടോ?''എന്ന് മാതാവ് ചോദിക്കുമ്പോള്‍ ''എനിക്കെന്റെ രണ്ട് കണ്ണ് മാത്രം കാണുന്നുള്ളൂ''എന്നാണ് കുട്ടി മറുപടി നല്‍കുന്നത്. ഈ ഒരു ഡയലോഗിന് വലിയ കയ്യടിയാണ് തിയേറ്ററില്‍ ലഭിച്ചത്. ജോലി ആവശ്യാര്‍ഥം മുപ്പതു വയസ്സുകാരി പ്രൈവറ്റ് കമ്പനിയിലേക്ക് ഇന്റര്‍വ്യൂവിനു പോകുന്നതാണ് രണ്ടാമത്തേത്. ഹിജാബുമായി ബന്ധപ്പെട്ട് മാനേജറില്‍ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്ന അവര്‍ ഹിജാബ് തന്റെ ഐഡന്റിറ്റിയാണെന്ന് കാണിച്ച് അവിടെ നിന്ന് ജോലി നിരസിച്ചു തിരിച്ചു പോകുന്നു. എന്നാല്‍, ഈ സീനിന് നേരത്തെ കാണിച്ച സീനിന് ലഭിച്ച കയ്യടിയോ സ്വീകാര്യതയോ ലഭിച്ചില്ല. 

രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങള്‍ക്ക് മേല്‍ കത്തിവെച്ച് അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് ഭീകരമായി കടന്നു വരുന്ന ഗവണ്‍മെന്റിനെ കാണിച്ചുതരുകയാണ് ഇറാനിയന്‍ സിനിമയായ 'ടെറസ്ട്രിയല്‍ വേഴ്‌സസ്'. ഇറാനിലെ സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ സാഹചര്യങ്ങളെ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സംവിധായകര്‍ക്ക് സാധിക്കുന്നു. മുസ്ലിം ഭൂരിപക്ഷമുള്ള ഇറാനില്‍ ഷിയ വിഭാഗം നേതൃത്വം നല്‍കുന്ന ഗവണ്‍മെന്റാണുള്ളത്. അവരെടുക്കുന്ന ഒരു തീരുമാനവും ജനാധിപത്യപരമല്ല. ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത കാണിച്ചുകൊണ്ട് അവരുടെ മതത്തിലുള്ള സൂക്ഷ്മതയെല്ലാം അളന്നുകൊണ്ടാണ് ഓരോ അവശ്യങ്ങളും നിറവേറ്റുന്നത്. തങ്ങളുടെ ഐഡന്റിറ്റി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പഠിക്കാനോ ജോലിചെയ്യാനോ ജനങ്ങള്‍ക്ക് സാധിക്കുന്നില്ല. മതത്തിലധിഷ്ടിതമായി നിര്‍മിച്ചെടുത്ത വ്യവസ്ഥകളും നിര്‍ദേശങ്ങളും പാലിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. 'ദീനില്‍ ബലപ്രയോഗമില്ല'എന്നത് ഖുര്‍ആനിലെ വളരെ പ്രസക്തമായ സൂക്തമാണ്. എന്നാല്‍, ഖുര്‍ആന്‍ സൂക്തങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന അനിസ്ലാമിക ഷിയ ഭരണം ലോകത്ത് ഇസ്ലാമോഫോബിയ വളര്‍ത്തുന്നതിന് വലിയ പങ്കാണ് വഹിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് മെഹ്‌സ അമീനി എന്ന യുവതി ഹിജാബിന്റെ പേരില്‍ കൊലചെയ്യപ്പെട്ടത്. അതേതുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ ഇന്നും നടന്നുകൊണ്ടിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ ഇറാനില്‍ വലിയ തരംഗമായി മാറിയിരിക്കുകയാണ് 'ടെറസ്ട്രിയല്‍ വേഴ്‌സസ്'എന്ന സിനിമ.

സിനിമ ഉയര്‍ത്തികാണിക്കുന്ന പ്രധാന വിഷയം ഹിജാബ് ആണ്. രണ്ട് സാഹചര്യങ്ങളിലൂടെയാണ് അത് ആവിഷ്‌കരിക്കുന്നത്. എട്ടു വയസ്സുകാരി മാതാപിതാക്കളോടൊപ്പം സ്‌കൂള്‍ ഫെസ്റ്റിനുവേണ്ടി വസ്ത്രമെടുക്കാന്‍ പോകുന്നതാണ് ഒന്നാമത്തേത്. കടയില്‍വെച്ച് അവളെ ഹിജാബും അതിന് മുകളില്‍ കാല് വരെ നീളമുള്ള ഷാളും ധരിപ്പിക്കുന്നു. ''മോളേ കണ്ണാടിയില്‍ നോക്ക്, ഭംഗിയുണ്ടോ?''എന്ന് മാതാവ് ചോദിക്കുമ്പോള്‍ ''എനിക്കെന്റെ രണ്ട് കണ്ണ് മാത്രം കാണുന്നുള്ളൂ''എന്നാണ് കുട്ടി മറുപടി നല്‍കുന്നത്. ഈ ഒരു ഡയലോഗിന് വലിയ കയ്യടിയാണ് തിയേറ്ററില്‍ ലഭിച്ചത്. ജോലി ആവശ്യാര്‍ഥം മുപ്പതു വയസ്സുകാരി പ്രൈവറ്റ് കമ്പനിയിലേക്ക് ഇന്റര്‍വ്യൂവിനു പോകുന്നതാണ് രണ്ടാമത്തേത്. ഹിജാബുമായി ബന്ധപ്പെട്ട് മാനേജറില്‍ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്ന അവര്‍ ഹിജാബ് തന്റെ ഐഡന്റിറ്റിയാണെന്ന് കാണിച്ച് അവിടെ നിന്ന് ജോലി നിരസിച്ചു തിരിച്ചു പോകുന്നു. എന്നാല്‍, ഈ സീനിന് നേരത്തെ കാണിച്ച സീനിന് ലഭിച്ച കയ്യടിയോ സ്വീകാര്യതയോ ലഭിച്ചില്ല. മറ്റൊരു കാര്യം മൃഗങ്ങളുമായി ബന്ധപ്പെടുത്തിയാണ്. തന്റെ നായയെ കാണാനില്ലായെന്ന് വൃദ്ധയായ സ്ത്രീ വന്നു പരാതിപ്പെടുമ്പോള്‍ നായ ഒരു നികൃഷ്ട ജീവിയാണെന്നും, വല്ല കിളികളെയും വളര്‍ത്തൂ, അതാകുമ്പോള്‍ വിലയും കുറവാണ്, തീറ്റ കൊടുക്കാന്‍ വലിയ ചിലവുമില്ലായെന്ന് പൊലീസ് ഉദോഗസ്ഥന്‍ പറയുന്നു. റൂമിയെപ്പറ്റി സംസാരിക്കുന്ന സമയത്ത് അദ്ദേഹം മഹാ കവിയാണെന്നും എന്നാല്‍, മദ്യത്തെ പ്രതിപാധിച്ചു അദ്ദേഹം പാടിയ വരികളെ വളരെ കുറ്റകരമായി കാണുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ ചിത്രം വെളിവാക്കുന്നു. 


''ഇറാനിയന്‍ സിനിമകളില്‍ കാണുന്ന ഒരേ പാറ്റേണുകള്‍ മാറ്റി വ്യത്യസ്തമായി എങ്ങനെ കഥ പറയാമെന്ന് ഞങ്ങള്‍ ആലോചിച്ചു. സിനിമയിലെ എല്ലാ വിഷയങ്ങളും പേഴ്‌സനലി കണക്റ്റ് ആയിട്ടുള്ള; ജനങ്ങള്‍ അനുഭവിച്ച പൗരത്വ അവകാശ ലംഘനങ്ങായിരിക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെ ഗവണ്‍മെന്റുമായി മുഖാമുഖം നിന്നുകൊണ്ട് വേറിട്ട സിനിമ ആവിഷ്‌കാരം ഞങ്ങള്‍ കൊണ്ടുവന്നു''. സംവിധായകരായ അലി അസ്ഗാരിയും അലിരെസ കതമിയും സിനിമയെ കുറിച്ച് പറയുന്നു. ഇത്തരമൊരു സിനിമയെടുക്കാന്‍ തയ്യാറായ സംവിധായകര്‍ വലിയ അഭിനന്ദനമര്‍ഹിക്കുന്നു.

സാധാരണ കാണുന്ന സിനിമ രീതിയില്‍ നിന്ന് വ്യത്യസ്തമായി ഓരോ ഭാഗങ്ങളായാണ് സിനിമ ചിത്രീകരിച്ചിട്ടുള്ളത്. പൗരാവകാശ ലംഘനങ്ങളെ തുറന്നു കാണിക്കുന്ന പത്ത് ഭാഗങ്ങള്‍. ഓരോ ഭാഗങ്ങളില്‍ വരുന്ന കഥാപാത്രങ്ങള്‍ മികച്ച അഭിനയമാണ് പുറത്തെടുത്തിട്ടുള്ളത്. പത്ത് ഭാഗങ്ങളിലും കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് ഗവണ്‍മെന്റ് ഉദ്യോഗസ്ഥരോടാണ്. അപ്പോഴെല്ലാം അഭിനയത്തില്‍ അവര്‍ കാണിക്കുന്ന അച്ചടക്കം എടുത്തുപറയേണ്ടതാണ്. മറ്റൊരു പ്രധാന ആകര്‍ഷണം ഇതിലെ ഡയലോഗുകളാണ്. ഓരോന്നും ഗവണ്‍മെന്റിന് നേരെയുള്ള വിമര്‍ശനങ്ങളാണ്. സറ്റയറിക്കലായുള്ള ഡയലോഗുകളും വളരെ പ്രാധാന്യത്തോടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ടെക്‌നിക്കല്‍ വശത്തിലെ പ്രധാന ആകര്‍ഷണം ഷോട്ടുകളാണ്. മുഴുവന്‍ ഭാഗങ്ങളും എടുത്തിരിക്കുന്നത് സ്റ്റാറ്റിക് ഷോട്ടിലാണ്. ഒന്നേകാല്‍ മണിക്കൂര്‍ നീളുന്ന ചിത്രം ഇറാന്റെ നേര്‍ ചിത്രം പ്രേക്ഷകനിലേക്ക് എത്തിക്കുന്നു.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - റസിന്‍ അബ്ദുല്‍ അസീസ്

Media Person

Similar News