താജ്മഹലിനെ ഒഴിവാക്കിയ സംഭവം: ടൂറിസം പോലും ഹൈന്ദവവത്കരിക്കാന്‍ ശ്രമമെന്ന് വിമര്ശം

Update: 2018-05-06 08:28 GMT
Editor : Sithara
താജ്മഹലിനെ ഒഴിവാക്കിയ സംഭവം: ടൂറിസം പോലും ഹൈന്ദവവത്കരിക്കാന്‍ ശ്രമമെന്ന് വിമര്ശം
Advertising

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൂജാരിയായിരുന്ന ഗൊരഖ്പൂര്‍ ക്ഷേത്രമുള്‍പ്പെടെ ലഘുലേഖയില്‍ ഇടം നേടിയപ്പോഴാണ് ലോകത്തിലെ ഏഴ് അത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ ഒഴിവാക്കപ്പെട്ടത്.

പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്നും താജ്മഹലിനെ ഒഴിവാക്കിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി വിവാദമായി.‍ ബിജെപി സര്‍ക്കാര്‍ ആറ് മാസം പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് പുറത്തിറക്കിയ ലഘുലേഖയില്‍ നിന്നാണ് താജ്മഹലിനെ വെട്ടിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൂജാരിയായിരുന്ന ഗൊരഖ്പൂര്‍ ക്ഷേത്രമുള്‍പ്പെടെ ലഘുലേഖയില്‍ ഇടം നേടിയപ്പോഴാണ് ലോകത്തിലെ ഏഴ് അത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ ഒഴിവാക്കപ്പെട്ടത്.

ലോകത്തിലെ ഏഴ് അദ്ഭുതങ്ങളിലൊന്ന്. ഇതാണ് ആഗോളതലത്തില്‍ താജ്മഹലിന്റെ ഖ്യാതി. രാഷ്ട്ര നേതാക്കളും സെലിബ്രിറ്റികളും ഉള്‍പ്പെടെ ലക്ഷക്കണക്കിന് ആളുകളാണ് വര്‍ഷവും താജ്മഹല്‍ സന്ദര്‍ശിക്കാനെത്തുന്നത്. പക്ഷെ ഉത്തര്‍പ്രദേശിലെ മികച്ച വിനോദ സഞ്ചാരങ്ങളെ പരിചയപ്പെടുത്തുന്ന ലഘുലേഖയില്‍ താജ്മഹലിന് സ്ഥാനമില്ല. ബിജെപി സര്‍ക്കാര്‍ ആറ് മാസം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പ് പുറത്തിറക്കിയ ലഘുലേഖയിലാണ് താജ്മഹലിനെ ഒഴിവാക്കിയത്. രാമായണവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ലഘുലേഖ പരിചയപ്പെടുത്തുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളെപ്പോലും ഹിന്ദുത്വവത്കരിക്കുന്നതിന്റെ ഭാഗമാണ് ഇതെന്ന വിമര്‍ശമാണ് ഉയരുന്നത്.

വ്യക്തമായിരിക്കുന്നത് ബിജെപിയുടെ മാനസിക നിലയാണെന്ന് സമാജ്‍വാദി പാര്‍ട്ടി നേതാവ് രാജേന്ദ്ര ചൌധരി പറഞ്ഞു. താജ്മഹല്‍ ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ അല്ല. അത് രാജ്യത്തിന്റെ അമൂല്യമായ നിധിയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ആശയവിനിമയത്തിലെ പ്രശ്നമാണ് താജ് മഹലിനെ ഒഴിവാക്കിയതിന്റെ കാരണമെന്ന് മന്ത്രി സിദ്ധാര്‍ത്ഥ്നാഥ് വിശദീകരിക്കുന്നു. താജ്മഹല്‍ ലോകത്തിന്റെ അത്ഭുതമായി തുടരും. അതിന്റെ വികസനത്തിനായി കൂടുതല്‍ പദ്ധതികള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. താജ്മഹല്‍ ഭാരതീയ പാരമ്പര്യത്തിന് ചേരുന്നതല്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് നേരത്തെ വിവാദമായിരുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News