15 വര്‍ഷത്തിനുള്ളില്‍ റോഡപകടങ്ങളില്‍ 32 ലക്ഷം പേര്‍ കൊല്ലപ്പെടും

Update: 2018-05-23 15:42 GMT
15 വര്‍ഷത്തിനുള്ളില്‍ റോഡപകടങ്ങളില്‍ 32 ലക്ഷം പേര്‍ കൊല്ലപ്പെടും

ഒരു വര്‍ഷമുണ്ടാകുന്നത് 4 ലക്ഷത്തിലധികം റോഡ് അപകടങ്ങള്‍

നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്ത് വരുന്ന 15 വര്‍ഷത്തിനുള്ളില്‍ റോഡപകടങ്ങളില്‍ 32 ലക്ഷം പേര്‍ കൊല്ലപ്പെടുമെന്ന് ക്രൈംറെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക്. 2015 ല്‍ മാത്രം കാല്‍ലക്ഷത്തിലധികം പേര്‍ റോഡ് അപകടങ്ങളില്‍ കൊല്ലപ്പെട്ടു. ഒരു വര്‍ഷം 4 ലക്ഷത്തിലധികം റോഡ് അപകടങ്ങളാണ് സംഭവിക്കുന്നത്.

അമിത വേഗത മൂലമുണ്ടാകുന്ന അപകടങ്ങള്‍ രാജ്യത്ത് ഓരോ വര്‍ഷവും ഉയര്‍ന്ന് വരുകയാണെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റോഡ് അപകടസര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. റോഡുകളുടെ ശോചനീയവാസ്ഥയും അപകടത്തിന് കാരണമാകുന്നുണ്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ 2016 മുതല്‍ 2030 വരെയുള്ള കാലയളവില്‍ 32 ലക്ഷത്തിലധികം ആളുകള്‍ അപകടത്തില്‍ കൊല്ലപ്പെടാനാണ് സാധ്യത. ഇതില്‍ രണ്ട് ലക്ഷത്തിന് മുകളില്‍ ആളുകള്‍ കാര്‍ അപകടത്തിലായിരിക്കും കൊല്ലപ്പെടുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertising
Advertising

2015 ലെ കണക്കുകള്‍ അവലംബമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 2015 ല്‍ 464674 റോഡ് അപകടങ്ങളാണ് ഉണ്ടായത്. അതില്‍ 43.7 ശതമാനവും അമിതവേഗത മൂലം. 60969 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ 612815 പേര്‍ക്ക് പരിക്കേറ്റു. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നത് തമിഴ്നാട്ടിലാണ്. ഒരു വര്‍ഷം പതിനായിരത്തോളം അപകടങ്ങള്‍.

മഹാരാഷ്ട്രയില്‍ ഏഴായിരത്തിന് മുകളിലും ഗുജറാത്തില്‍ അയ്യായിരത്തിന് മുകളിലും അപകടങ്ങള്‍ സംഭവിക്കുന്നു. ഉത്തര്‍പ്രദേശും കര്‍ണാടകയുമാണ് അപകടനിരക്കില്‍ നാലും അഞ്ചും സ്ഥാനത്തുള്ളത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവും കുറഞ്ഞ റോഡ് അപകടങ്ങള്‍ ഉണ്ടാകുന്നത്. മിസോറാമില്‍ ആറും മണിപ്പൂരില്‍ 16 ഉം അപകടങ്ങളാണ് ഉണ്ടായത്.

Tags:    

Similar News