കാര്‍ത്തി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി അഞ്ച് ദിവസം കൂടി നീട്ടി

Update: 2018-05-30 12:44 GMT
Editor : Subin
കാര്‍ത്തി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി അഞ്ച് ദിവസം കൂടി നീട്ടി

അനധികൃതമായി 300 കോടി രൂപയുടെ വിദേശ നിക്ഷേപം നടത്താന്‍ ഐഎന്‍എക്‌സ് മീഡിയയെ സഹായിച്ചുവെന്ന കേസിലാണ് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്.

ഐഎന്‍എക്‌സ് മീഡിയാ കേസില്‍ കാര്‍ത്തി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി സിബിഐ കോടതി അഞ്ച് ദിവസം കൂടി നീട്ടി. കാര്‍ത്തിയെ വിശദമായി ചോദ്യം ചെയ്യണമെന്ന സിബിഐ ആവശ്യം പരിഗണിച്ചാണ് ഉത്തരവ്. കാര്‍ത്തി കേസിനോട് നിസഹകരിച്ചെന്ന വാദം തെറ്റാണെന്നും സിബിഐ ഒരു സമന്‍സ് പോലും അയച്ചിരുന്നില്ലെന്നും കോണ്‍ഗ്രസ്സ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്‌വി പറഞ്ഞു.

Advertising
Advertising

അനധികൃതമായി 300 കോടി രൂപയുടെ വിദേശ നിക്ഷേപം നടത്താന്‍ ഐഎന്‍എക്‌സ് മീഡിയയെ സഹായിച്ചുവെന്ന കേസിലാണ് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. ഒരു ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കാര്‍ത്തിയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും തെളിവുകള്‍ ശക്തമാണെന്നും സിബിഐക്കായി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത ചൂണ്ടിക്കാട്ടി. ഒരു ദിവസം കൊണ്ട് ചോദ്യം ചെയ്യല്‍ പൂര്‍ത്തീകരിക്കാനായിട്ടില്ല. 14 ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യേണ്ട ഒരു സാഹചര്യവും ഇപ്പോള്‍ ഈ കേസില്‍ ഇല്ലെന്ന് കാര്‍ത്തി ചിദംബരത്തിനായി ഹാജരായ മനു അഭിഷേക് സിംഗ് വി വാദിച്ചു. ഒരിക്കല്‍ പോലും സമന്‍സ് അയക്കാത്ത സിബിഐക്ക് എങ്ങനെയാണ് കാര്‍ത്തി ചിദംബരം അന്വേഷണത്തോട് നിസ്സഹകരിച്ചു എന്ന് പറയാനാവുകയെന്നും സിംഗ്‌വി ചോദിച്ചു. ഇരുവാദവും കേട്ട ശേഷമാണ് കോടതി അഞ്ച് ദിവസം കസ്റ്റഡി നീട്ടിയത്. ആറാം തിയതി കാര്‍ത്തിയെ വീണ്ടും കോടതിയില്‍ ഹാജരാക്കും.

സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ചിദംബരത്തിനെതിരെയും പരാമര്‍ശമുണ്ട്. ഐഎന്‍എക്‌സ് മീഡിയ ഉടമ ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ചിദംബരത്തിന്റെ ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തിയെന്ന് മൊഴി നല്‍കിയിട്ടുണ്ട്. കാര്‍ത്തിയുടെ ബിസിനസിനെ സഹായിക്കാന്‍ ഇരുവരോടും ചിദംബരം ആവശ്യപ്പെട്ടിരുന്നുവെന്നും സിബിഐ പറയുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News