സ്ത്രീകള്‍ വീട്ടിലിരുന്നാല്‍ ബലാത്സംഗങ്ങളും ലൈംഗികാക്രമണങ്ങളും തടയാമെന്ന് അസംഖാന്‍

Update: 2018-06-01 09:07 GMT
സ്ത്രീകള്‍ വീട്ടിലിരുന്നാല്‍ ബലാത്സംഗങ്ങളും ലൈംഗികാക്രമണങ്ങളും തടയാമെന്ന് അസംഖാന്‍
Advertising

പെണ്‍കുട്ടികള്‍ അപകടം ഒഴിവാക്കാന്‍ ഇത്തരം സംഭവങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പോകുന്നത് പരമാവധി ഒഴിവാക്കണം

ബലാത്സംഗങ്ങളും ലൈംഗികാക്രമണങ്ങളും തടയാന്‍ സ്ത്രീകള്‍ വീട്ടിനുള്ളില്‍നിന്ന് പുറത്തിറങ്ങാതിരുന്നാല്‍ മതിയെന്ന ഉപദേശവുമായി മുതിര്‍ന്ന സമാജ്‍വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. യുപിയില്‍ പട്ടാപ്പകല്‍ രണ്ട് സ്ത്രീകളെ 14 പേര്‍ ചേര്‍ന്ന് ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി കുറ്റവാളികള്‍ തന്നെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സമാജ് വാദി പാര്‍ട്ടി നേതാവിന്റെ ഞെട്ടിപ്പിക്കുന്ന ഉപദേശം. കേണപേക്ഷിക്കുന്ന സ്ത്രീകളെ അട്ടഹസിച്ചു ഉന്മാദത്തോടെയാണ് അക്രമി സംഘം അപമാനിച്ചത്. അക്രമികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. അക്രമി സംഘത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.

യോഗി ആദിത്യനാഥിന്റെ ഭരണകാലത്ത് പീഡനങ്ങളും, കൊലപാതകങ്ങളും, കൊള്ളയടിയുമൊക്കെ ഉണ്ടാകും. ബുലന്ദ്ഷര്‍ കൂട്ടബലാത്സംഗത്തിനു ശേഷമെങ്കിലും തങ്ങളുടെ സ്ത്രീകള്‍ വീടിനകത്തു തന്നെയുണ്ടെന്ന് ജനങ്ങള്‍ ഉറപ്പാക്കണമായിരുന്നു. പെണ്‍കുട്ടികള്‍ അപകടം ഒഴിവാക്കാന്‍ ഇത്തരം സംഭവങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പോകുന്നത് പരമാവധി ഒഴിവാക്കണമെന്നുമായിരുന്നു അസം ഖാന്റെ പരാമര്‍ശം.

യുപിയില്‍ കഴിഞ്ഞ വര്‍ഷം ജൂലായില്‍ അഖിലേഷ് യാദവിന്റെ ഭരണകാലത്താണ് ബുലന്ദ്ഷറില്‍ അമ്മയും 14കാരിയായ മകളും കൂട്ടബലാത്സംഗത്തിനിരയായത്. അന്ന് കേസ് അഖിലേഷ് യാദവ് സര്‍ക്കാരിനെതിരായുള്ള ഗൂഡാലോചനയാണെന്നായിരുന്നു അസം ഖാന്റെ പ്രതികരണം. അസം ഖാന്റെ പരാമര്‍ശനത്തിനെതിരെ അന്ന് പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

2015 ഒക്ടോബറില്‍ ബലാത്സംഗം കൂടുന്നതിന് കാരണം മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗമാണെന്ന അസം ഖാന്റെ പ്രസ്താവനയും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

Tags:    

Similar News