ഗൊരഖ്പൂര്‍ ശിശുമരണം: ഡോ. കഫീല്‍ ഖാന് നീതി തേടി കുടുംബം

Update: 2018-06-03 12:42 GMT
Editor : Subin
ഗൊരഖ്പൂര്‍ ശിശുമരണം: ഡോ. കഫീല്‍ ഖാന് നീതി തേടി കുടുംബം
Advertising

രക്ഷനായി ചിത്രീകരിച്ച കഫീല്‍ ഖാനെ ദിവസങ്ങള്‍ക്കകം ദുരന്തത്തിന് കാരണക്കാരനായി ചിത്രീകരിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഗോരഖ്പൂര്‍ ശിശുമരണക്കേസില്‍ ജയിലില്‍ കഴിയുന്ന ഡോക്ടര്‍ കഫീല്‍ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പ്രോസിക്യൂഷന്‍ മനപൂര്‍വം വൈകിപ്പിക്കുകയാണെന്ന് ഭാര്യ ഡോക്ടര്‍ സബിസ്ത. ചുമത്തിയ കുറ്റങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കേസ് കോടതിയിലെത്തിയാല്‍ ഇക്കാര്യം തെളിയിക്കാനാകുമെന്നും സബിസ്ത വ്യക്തമാക്കി ഇതിനിടെ താന്‍ നിരപരാധിയാണ് ആവര്‍ത്തിച്ചുള്ള കഫീല്‍ഖാന്റെ കത്ത് പുറത്ത് വന്നിട്ടുണ്ട്.

ഗോരഖ്പൂര്‍ ശിശുമരണക്കേസില്‍ നേരത്തെ തന്നെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം തയ്യാറാക്കിയതാണ്. പക്ഷെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ മാത്രം ആ വേഗത ഉണ്ടായില്ല. പ്രോസിക്യൂഷന്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് മനഃപൂര്‍വം വൈകിപ്പിക്കുകയാണ് എന്നാണ് കഫീല്‍ ഖാന്റെ കുടുംബം ആരോപിക്കുന്നത്. ശിശുമരണത്തിന് കാരണം ഭരണകൂട വീഴ്ചയാണെന്നും ഭാര്യ സബിസ്ത പറയുന്നു.

സമാന വിവരങ്ങള്‍ തന്നെയാണ് താന്‍ നിരപരാധിയാണെന്ന് കാണിച്ച് കഫീല്‍ ഖാന്‍ അയച്ച കത്തിലും പറയുന്നത്. കുടുംബത്തെ അപമാനത്തില്‍ നിന്നും ദുരിതത്തില്‍ രക്ഷിക്കാനാണ് ഞാന്‍ കീഴടങ്ങിയത്. തെറ്റ് ചെയ്യാത്തതിനാല്‍ നീതി ലഭിക്കണമെന്നും കഫീല്‍ഖാന്‍ കത്തില്‍ പറയുന്നു.

കഴിഞ്ഞ ആഗസ്റ്റിലാണ് ഗോരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭ്യതക്കുറവ് മൂലം 23 കുട്ടികള്‍ മരിച്ചത്. വിവരം അറിഞ്ഞ് അവധിലായിരുന്ന കഫീല്‍ ഖാന്‍ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടറുകളെത്തിച്ചിരുന്നു. അന്ന് രക്ഷനായി ചിത്രീകരിച്ച കഫീല്‍ ഖാനെ ദിവസങ്ങള്‍ക്കകം ദുരന്തത്തിന് കാരണക്കാരനായി ചിത്രീകരിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News