കെജ്രിവാളും മന്ത്രിമാരും നടത്തുന്ന സമരം ഏഴാം ദിവസത്തിലേക്ക്

Update: 2018-06-18 05:06 GMT
Editor : Subin
കെജ്രിവാളും മന്ത്രിമാരും നടത്തുന്ന സമരം ഏഴാം ദിവസത്തിലേക്ക്
Advertising

ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ നടക്കുന്ന കെജ്രിവാളിന്റെയും മന്ത്രിമാരുടെയും സമരത്തിനൊപ്പം പുറത്തും സമരപരിപാടികളുമായി മുന്നോട്ട് പോകുകയാണ് ആം ആദ്മി പാര്‍ട്ടി.

ഡല്‍ഹിയിലെ ഭരണപ്രതിസന്ധി രൂക്ഷമാക്കി ലഫ്. ഗവര്‍ണറുടെ ഓഫീസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മന്ത്രിമാരും നടത്തുന്ന സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് ആംആദ്മി പാര്‍ട്ടി മാര്‍ച്ച് നടത്തും. നാളെ പത്ത് ലക്ഷം ഒപ്പുകള്‍ ശേഖരിക്കാനുള്ള ആംആദ്മി പാര്‍ട്ടിയുടെ പരിപാടിക്ക് തുടക്കമാകും.

ഡല്‍ഹി മെട്രോ രണ്ട് മണിമുതല്‍ നാല് മണി വരെ അടച്ചിടും. അതിനിടെ നീതി ആയോഗില്‍ പങ്കെടുക്കുന്ന ലഫ്. ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച് കെജ്‌രിവാള്‍ രംഗത്തെത്തി. ഭരണഘടനയിലെ ഏത് വകുപ്പ് പ്രകാരമാണ് ലഫ്. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ പ്രതിനിധീകരിക്കുന്നതെന്ന് അരവിന്ദ് കെജ്‌രിവാള്‍. തന്നെ പ്രതിനിധീകരിക്കാന്‍ ലഫ്. ഗവര്‍ണറെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.

സമരത്തില്‍ തീരുമാനമാകാതെ തുടരുനപോള്‍ നിരാഹാരമിരിക്കുന്ന മന്ത്രിമാരുടെ ആരോഗ്യം വഷളായിക്കൊണ്ടിരിക്കുകയാണ്. പ്രമേഹം ഉള്ള കെജ്രിവാളിനും കൃത്യമായ ഇടവേളകളില്‍ ഇന്‍സുലിന്‍ കുത്തിവെക്കേണ്ടതുണ്ട്. ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ നടക്കുന്ന കെജ്രിവാളിന്റെയും മന്ത്രിമാരുടെയും സമരത്തിനൊപ്പം പുറത്തും സമരപരിപാടികളുമായി മുന്നോട്ട് പോകുകയാണ് ആം ആദ്മി പാര്‍ട്ടി. ഇന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് വൈകിട്ട് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും.

പ്രധാനമന്ത്രി ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പത്ത് ലക്ഷം ഒപ്പുകള്‍ ശേഖരിക്കാനുള്ള പരിപാടിയും നാളെ ആരംഭിക്കുകയാണ്. അതേസമയം മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന സമരത്തിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി നാളെ ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും. ഭരണഘടനപരമായ ഉത്തരവാദിത്വം സര്‍ക്കാര്‍ നിറവേറ്റുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News