അയോധ്യ കേസ്: ഉടന്‍ വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി 

ഉടന്‍ പരിഗണിക്കേണ്ടതില്ലെന്നും മുന്‍ നിശ്ചയിച്ച പ്രകാരം ജനുവരിയില്‍ തന്നെ കേസ് പരിഗണിച്ചാല്‍ മതിയെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി.

Update: 2018-11-12 08:14 GMT
Advertising

അയോധ്യ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. ഉടന്‍ പരിഗണിക്കേണ്ടതില്ലെന്നും മുന്‍ നിശ്ചയിച്ച പ്രകാരം ജനുവരിയില്‍ തന്നെ കേസ് പരിഗണിച്ചാല്‍ മതിയെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി.

ഹിന്ദു മഹാസഭയ്ക്ക് വേണ്ടി അഭിഭാഷകനായ ബരുൺ കുമാൻ സിൻഹയാണ് നേരത്തേ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ അപ്പീലുകൾ പരിഗണിക്കുന്നതിനായി ഒരു ബെഞ്ചിനെ തീരുമാനിച്ചിട്ടുണ്ടെന്നും ജനുവരിയിൽ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

കേസ് പരിഗണിക്കുന്നതിന് കോടതിക്ക് അതിന്‍റേതായ മുന്‍ഗണനാക്രമമുണ്ടെന്നാണ് കഴിഞ്ഞ മാസം സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. അതേസമയം 100 വര്‍ഷം പഴക്കമുള്ള തര്‍ക്കത്തിന് മുന്‍ഗണന നല്‍കണമെന്നായിരുന്നു ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്‍റെ വാദം.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ബി.ജെ.പിയുടെ നീക്കം. കേസ് പരിഗണിക്കുന്നത് വൈകിയത് തിരിച്ചടിയായി. ഈ സാഹചര്യത്തില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് വിവിധ സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെടുന്നു.

Tags:    

Similar News