മോദി പെരുംനുണയനെന്ന് കനയ്യ കുമാര്‍

'മോദിയെ ജയിലിലടച്ചത് പാകിസ്താന്‍ സര്‍ക്കാരോ അതോ ഇന്ത്യന്‍ സര്‍ക്കാരോ?'

Update: 2021-03-28 15:15 GMT

പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുംനുണയനാണെന്ന് സിപിഐ നേതാവ് കനയ്യ കുമാര്‍. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിനായി ജയിലില്‍ കിടന്നിട്ടുണ്ടെന്ന മോദിയുടെ അവകാശവാദം നുണയാണെന്നാണ് കനയ്യ കുമാര്‍ പറഞ്ഞത്. അസമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു കനയ്യ കുമാര്‍. രാജ്യത്തിന്‍റെ വിഭവങ്ങള്‍ ദേശസ്നേഹത്തിന്‍റെ പേര് പറഞ്ഞ് വിറ്റുതുലയ്ക്കുന്നവരെ പരാജയപ്പെടുത്തണമെന്നും കനയ്യ അസമിലെ വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു.

മോദി 2014ല്‍ വാഗ്ദാനം ചെയ്ത പോലെ പ്രതിവര്‍ഷം 2 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചോ? കള്ളപ്പണം രാജ്യത്ത് തിരിച്ചെത്തിച്ചോ? അഞ്ച് വര്‍ഷത്തിനിടെ എന്തുസംഭവിച്ചു? അതേ ആളുകള്‍ എങ്ങനെയാണ് ഇപ്പോള്‍ വോട്ട് തേടുന്നത്? ഇവിടെ എത്തിയപ്പോള്‍ മോദിയെ വെല്ലുവിളിക്കാന്‍ എന്നോട് ആരോ പറഞ്ഞു. മോദിയെ വെല്ലുവിളിക്കണമെങ്കില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ നുണയനാകണം. അദ്ദേഹം എന്താണ് ബംഗ്ലാദേശില്‍ പറഞ്ഞതെന്ന് കേട്ടോ? ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യത്തിനായി സത്യാഗ്രഹം നടത്തി ജയിലില്‍ പോയിട്ടുണ്ടെന്ന്.. ഇങ്ങനെയുള്ള കള്ളങ്ങള്‍ പറയാന്‍ ബിജെപി നേതാക്കള്‍ക്ക് മാത്രമേ കഴിയൂ. ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യത്തെ ഇന്ത്യ അനുകൂലിക്കുകയും പാകിസ്താന്‍ എതിര്‍ക്കുകയുമാണ് ചെയ്തത്. അപ്പോള്‍ പിന്നെ എവിടെയായിരുന്നു മോദിയുടെ സത്യാഗ്രഹം? അദ്ദേഹത്തെ ജയിലിലടച്ചത് പാകിസ്താന്‍ സര്‍ക്കാരോ അതോ ഇന്ത്യന്‍ സര്‍ക്കാരോ? മോദി പറഞ്ഞത് പെരുംനുണയാണ്.

Advertising
Advertising

അസം ആരോഗ്യമന്ത്രി ഹിമാന്ത് ബിശ്വ ശര്‍മയെ കനയ്യ കുമാര്‍ കംസനോട് ഉപമിച്ചു. ശര്‍മ സ്വയം 'മാമ' എന്നാണ് വിളിക്കുന്നത്. കംസനും മാമയായിരുന്നു, ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ അമ്മാവന്‍. ഈ അഞ്ച് വര്‍ഷത്തിനിടെ എത്ര വാഗ്ദാനങ്ങള്‍ പാലിച്ചു എന്ന് തനിക്ക് അറിയണമെന്നും കനയ്യ പറഞ്ഞു.

കനയ്യ കുമാര്‍ ബിജെപിയെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു- “രാജ്യദ്രോഹികൾ ഡല്‍ഹി പിടിച്ചടക്കി. അവരെ പരാജയപ്പെടുത്തി മാസങ്ങളോളം ഡല്‍ഹി അതിർത്തിയിൽ പ്രതിഷേധിക്കുന്ന നമ്മളുടെ കർഷകരെ വിജയിപ്പിക്കണം. വിദ്വേഷമല്ല, സ്നേഹമാണ് ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത്”.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News