മകരവിളക്ക് മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

വിപുലമായ ക്രമീകരണങ്ങളാണ് വിവിധ വകുപ്പുകൾ ഒരുക്കുന്നത്

Update: 2024-01-13 01:26 GMT

തൊടുപുഴ: ശബരിമല മകരവിളക്ക് മഹോത്സവത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ഇടുക്കി കലക്ടർ ഷീബ ജോർജ്, ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പുല്ലുമേട്ടിൽ സന്ദർശനം നടത്തി. തിങ്കളാഴ്ച്ചയാണ് മകരവിളക്ക്.

ജില്ലയിൽ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് ദർശനത്തിനുള്ള ക്രമീകരണമൊരുക്കിയിരിക്കുന്നത്. വള്ളക്കടവിൽ നിന്ന് പുല്ലുമേട് വരെ രണ്ട് കിലോമീറ്റർ ഇടവിട്ട് ആംബുലൻസിൻ്റെയും മെഡിക്കൽ ടീമിന്റെ സേവനം ലഭിക്കും.

ഒരു കിലോമീറ്റർ ഇടവിട്ട് കുടിവെള്ള സൗകര്യവും ഒരുക്കും. പൊതുമരാമത്ത് വകുപ്പിൻ്റെ സുരക്ഷാ ബാരിക്കേഡ് നിർമ്മാണം അവസാന ഘട്ടത്തിലെത്തി. ഉപ്പുപാറ, പുല്ലുമേട് കോഴിക്കാനം എന്നിവിടങ്ങളിൽ വാട്ടർ അതോറിറ്റി വാട്ടർ ടാങ്കുകൾ സ്ഥാപിക്കും. ആറ് പോയിന്റുകളിൽ അഗ്നിരക്ഷാ വകുപ്പിനെയും സജ്ജമാക്കിയിട്ടുണ്ട്. കോഴിക്കാനം മുതൽ പുല്ലുമേട് വരെയുള്ള 14 കിലോമീറ്റർ വെളിച്ച സംവിധാനവും പുല്ലുമേടിൽ മിന്നൽരക്ഷാ സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്.

മലയാളം ,തമിഴ് ,തെലുങ്ക് ,കന്നഡ ഭാഷകളിൽ ഭക്തർക്ക് അറിയിപ്പുകൾ നൽകും. കുമളിയിൽ നിന്ന് കെ എസ് ആർ ടി സി ഉച്ചയ്ക്ക് ഒന്ന് വരെ 65 ബസ് സർവീസുകൾ നടത്തും. വള്ളക്കടവ് ചെക്ക്പോസ്റ് വഴി ഉച്ചയ്ക്ക് 2 മണിവരെയാണ് ഭക്തർക്ക് പ്രവേശനമുള്ളത്. മകര വിളക്ക് ദർശനത്തിന് ശേഷം ശബരിമലയിലേക്ക് പോകാൻ ആരെയും അനുവദിക്കില്ല.

1400 പോലീസ് ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാക്കും. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഭക്തരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. അതു കൊണ്ട് തന്നെ വിപുലമായ ക്രമീകരണങ്ങളാണ് വിവിധ വകുപ്പുകൾ ഒരുക്കുന്നത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News