ദേശാഭിമാനിയുടെ മന്നം ലേഖനത്തിനെതിരെ എന്‍.എസ്.എസ്

ദേശാഭിമാനി ലേഖനത്തില്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും മന്നത്തിന്റെ നവോത്ഥാന സംഭാവനകൾ ചെറുതായി കാണാനാവില്ല എന്ന് പറഞ്ഞിരുന്നു

Update: 2021-02-27 11:47 GMT
Advertising

മന്നം സമാധിദിനത്തിൽ മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനത്തെ വിമർശിച്ച് എൻഎസ് എസ്. ഭരണകർത്താക്കൾ അവർക്ക് ആവശ്യമുള്ളപ്പോൾ മന്നത്ത് പദ്ഭനാഭനെ നവോത്ഥാന നായകനാക്കുകയും അവസരം കിട്ടുമ്പോൾ അവഗണിക്കുകയും ചെയ്യുകയാണെന്നും ഇതിന് ഉദാഹരണമാണ് ദേശാഭിമാനിയിൽ വന്ന ലേഖനമെന്നും ജി സുകുമാരൻ നായർ പ്രസ്താവനയില്‍ പറഞ്ഞു.

ഗുരുവായൂര്‍ സത്യഗ്രഹ സമരസ്മാരകം നിര്‍മ്മിച്ച് 2018 മെയ് 8-ന് ഉദ്ഘാടനം ചെയ്തപ്പോള്‍ മന്നത്തുപത്മനാഭനെ ഓര്‍മ്മിക്കാനോ, സ്മാരകത്തില്‍ പേരുചേര്‍ക്കാനോ സര്‍ക്കാര്‍ തയ്യാറാകാതിരുന്നത് അധാര്‍മ്മികവും ബോധപൂര്‍വമായ അവഗണനയും ആയിത്തന്നെ കാണേണ്ടിയിരിക്കുന്നുവെന്നും ജനറല്‍ സെക്രട്ടറി സൂചിപ്പിച്ചു.

വൈക്കം സത്യാഗ്രഹം, 'സവര്‍ണജാഥ', ഗുരുവായൂര്‍ സത്യാഗ്രഹം, അവര്‍ണ്ണരുടെ ക്ഷേത്രപ്രവേശനം തുടങ്ങിയ നവോത്ഥാനപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വഹിച്ചിട്ടുള്ള പങ്ക് ചരിത്രപ്രസിദ്ധമാണ്. തൊട്ടുകൂടായ്മ, തീണ്ടല്‍ തുടങ്ങിയ അയിത്താചാരങ്ങള്‍ക്ക് എതിരായി നടത്തിയ സമരമാണ് ഗുരുവായൂര്‍ സത്യഗ്രഹം. ഹൈന്ദവ ക്ഷേത്രങ്ങളില്‍ എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ഗുരുവായൂര്‍സത്യാഗ്രഹം കേരളനവോത്ഥാനചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.

നായര്‍ സര്‍വീസ് സൊസൈറ്റി എന്ന പ്രസ്ഥാനം കെട്ടിപ്പടുത്ത്, സമുദായത്തിന്റെ പുരോഗതിയിലൂടെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കായി ജീവിതാവസാനംവരെ കഠിനാദ്ധ്വാനം ചെയ്ത കര്‍മ്മയോഗിയായിരുന്നു മന്നത്തു പത്മനാഭന്‍. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ദുര്‍വ്യയങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കും എതിരെ എന്നും ശക്തമായ നിലപാട് സ്വീകരിച്ച സാമൂഹ്യപരിഷ്‌ക്കര്‍ത്താവും ആയിരുന്നു അദ്ദേഹം. മതപരമായ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അദ്ദേഹം ഒരിക്കലും എതിരായിരുന്നില്ലെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.

മന്നം സമാധി ദിനത്തിലെ ദേശാഭിമാനി ലേഖനത്തില്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും മന്നത്തിന്റെ നവോത്ഥാന സംഭാവനകൾ ചെറുതായി കാണാനാവില്ല എന്ന് പറഞ്ഞിരുന്നു. വൈക്കം ഗുരുവായൂർ സമരങ്ങളുടെ വേരുകൾ വർഗ സമര രാഷ്ട്രീയത്തിലായിരുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും മന്നത്തിന്റെ സംഭാവനകളെ ചെറുതായി കാണാനാവില്ലെന്നും ലേഖനത്തിൽ പരാമർശമുണ്ടായിരുന്നു.

Tags:    

Similar News