പാണത്തൂര്‍ ബസപകടം; മരിച്ചവരുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി
പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന മുഴുവൻ പേരെയും കെ.എസ്.ആർ.ടി.സി ബസുകളിൽ നാട്ടിലെത്തിച്ചു
കാസർകോട് പാണത്തൂർ ബസ് അപകടത്തിൽ മരിച്ചവരുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന മുഴുവൻ പേരെയും കെ.എസ്.ആർ.ടി.സി ബസുകളിൽ നാട്ടിലെത്തിച്ചു. ഉച്ചയ്ക്ക് നടന്ന അപകടത്തിൽ 7 കർണാടക സ്വദേശികളാണ് മരിച്ചത്. അപകടത്തിൽ 44 പേർക്ക് പരിക്കേറ്റിരുന്നു.
കാസർകോട് പാണത്തൂർ പരിയാരത്ത് ഞായറാഴ്ച ഉച്ചക്ക് ഉണ്ടായ ബസ് അപകടത്തിൽ 7 കർണാടക സ്വദേശികളാണ് മരിച്ചത്. സുള്ള്യ സ്വദേശികളായ രവിചന്ദ്രൻ (40 ),ഭാര്യ ജയലക്ഷ്മി ( 39) പുത്തൂർ സ്വദേശി സുമതി (50) വൾനാട് സ്വദേശി രാജേഷ് (46) അർധമൂലയിലെ നാരായണന്‍റെ മകൻ ശ്രേയസ് (13), ബണ്ട്വാളിലെ ശശിധര പൂജാരി (43), പുത്തൂരിലെ രാജേഷിന്‍റെ മകൻ ആദർശ് (14) എന്നിവരാണ് മരിച്ചത്. അപകടത്തിൽ 44 പേർക്ക് പരിക്കേറ്റു. ഇതിൽ 33 പേർ ജില്ലാശുപത്രിയിലും 11 പേർ മംഗളൂരുവില സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സ തേടിയത്. ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നവരെ രണ്ട് കെ.എസ്.ആർ.ടി.സി ബസുകളിൽ മംഗളൂരുവിലെ വെൻ ലോക് ആശുപത്രിയിലേക്ക് കൊണ്ട് പോയി.
കർണ്ണാടക സുള്ള്യത്തിൽ നിന്നും പാണത്തൂർ കരിക്കൈ ചെത്തുകയത്തേക്ക് വിവാഹത്തിനായി വന്ന വധുവിന്‍റെ വീട്ടുകാർ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. ബസ് പരിയാരം ഇറക്കത്തിൽ നിയന്ത്രണം വിട്ട് പാതയോരത്തെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും മരത്തിലും ഇടിച്ച് ശേഷം തൊട്ടടുത്ത ആൾ താമസമില്ലാത്തെ വിടിന് മുകളിലേക്ക് വീഴുകയായിരുന്നു.