യു.ഡി.എഫ് പ്രവേശനവും അടഞ്ഞു; പൂഞ്ഞാറില്‍ ഒറ്റയ്ക്ക് പൊരുതാനൊരുങ്ങി പി.സി ജോര്‍ജ്
പൂഞ്ഞാറില്‍ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച പി.സി, ഉമ്മന്‍ചാണ്ടിക്ക് മൂർഖന്‍റെ സ്വഭാവമെന്ന് വിമർശിച്ചിരുന്നു
യു.ഡി.എഫ് പ്രവേശനം അടഞ്ഞതോടെ പൂഞ്ഞാറിൽ ജനപക്ഷം സ്വതന്ത്ര സ്ഥാനാർത്ഥിയായി പി.സി ജോർജ് മത്സരിക്കും. ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചാണ് പി.സി ജോർജ്ജ് വീണ്ടും പൂഞ്ഞാറില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമാകാന്‍ പി.സി ജോർജ്ജും ജനപക്ഷവും ശ്രമിച്ചിരുന്നു.
യു.ഡി.എഫ് തന്നെയായിരുന്നു പ്രധാന ലക്ഷ്യം. എന്നാല്‍ ഇത് സാധ്യമാകാതെ വന്നതോടെയാണ് ഒറ്റയ്ക്ക് തന്നെ മത്സരിക്കാന്‍ തീരുമാനിച്ചത്. യു.ഡി.എഫ് പ്രവേശനത്തിന് വിലങ്ങു തടിയായ ഉമ്മന്‍ ചാണ്ടിയെയും കോണ്‍ഗ്രസിനേയും രൂക്ഷമായ ഭാഷയില്‍ പി.സി വിമർശിക്കുകയും ചെയ്തു.
ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പറയുബോഴും ആര് പിന്തുണ നല്കിയാലും സ്വീകരിക്കാന്‍ പി.സി തയ്യാറാണ്. ക്രിസ്ത്യന്‍, ഹിന്ദുവോട്ടുകള്‍ ലക്ഷ്യമിട്ട് ലൌജിഹാദ് അടക്കമുള്ള വിഷയങ്ങള്‍ ഉയർത്തിയാണ് പി.സിയുടെ പ്രചരണം. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ചുവരെഴുത്ത് അടക്കമുള്ള പ്രചരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്.