'ശോഭയെ എന്റെ കഴിവുപയോഗിച്ച് ജയിപ്പിക്കും'; വി മുരളീധരന്‍

അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാകുന്നത്.

Update: 2021-03-17 08:18 GMT

ന്യൂഡല്‍ഹി: തന്റെ എല്ലാ കഴിവും ഉപയോഗിച്ച് ശോഭ സുരേന്ദ്രനെ നിയമസഭയിലേക്കെത്തിക്കാന്‍ പരിശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ശോഭയോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

'കഴക്കൂട്ടത്ത് ഞാന്‍ കഴിഞ്ഞ തവണ ഏഴായിരം വോട്ടിനാണ് പരാജയപ്പെട്ടത്. അതുകൊണ്ട് തന്നെ ആ ഏഴായിരം വോട്ടിന്റെ വിടവ് നികത്തി വിജയിക്കാന്‍ കഴിയുന്ന ഒരു സ്ഥാനാര്‍ഥി വരണമെന്നാണ് ഞാനുള്‍പ്പടെയുള്ളവര്‍ക്കുള്ളത്. ശോഭാ സുരേന്ദ്രന്‍ അതിന് അനുയോജ്യമായ സ്ഥാനാര്‍ഥിയാണ്. ഞാനവരെ വിളിച്ച് എല്ലാ ആശംസകളും നേര്‍ന്നു'- മുരളീധരന്‍ പറഞ്ഞു.

Advertising
Advertising

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും കേന്ദ്ര ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാകുന്നത്. ശോഭയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ശോഭയെ വെട്ടി തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ഥിയാക്കാന്‍ ഒരു വിഭാഗം ശ്രമിച്ചിരുന്നു. എന്നാല്‍ കഴക്കൂട്ടത്ത് ശോഭ തന്നെ മതിയെന്ന് ദേശീയ നേതൃത്വം തീരുമാനിക്കുകയായിരുന്നു. അമിത് ഷാ നടത്തിയ ഇടപെടലാണ് ശോഭയ്ക്ക് സഹായകമായത്.

ബിജെപി ദേശീയ നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ കഴക്കൂട്ടം ഇല്ലായിരുന്നു. പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചത്. സ്ഥാനാര്‍ഥി പട്ടികയില്‍ എന്തുകൊണ്ട് ഇല്ലെന്ന് അറിയില്ലെന്നായിരുന്നു ശോഭയുടെ പ്രതികരണം.

Tags:    

Similar News