കുലുങ്ങാത്ത പ്രതിരോധവും തളരാത്ത മധ്യനിരയും ഗോള്‍ദാഹവുമായി ഫ്രാന്‍സ്
1998ല്‍ സ്വന്തം മണ്ണില്‍ നടന്ന ലോകകപ്പില്‍ സിനദിന്‍ സിദാന്റെ മാന്ത്രികപ്രകടനത്തില്‍ ബ്രസീലിനെ മറികടന്ന് ആദ്യ ലോകകിരീടം
രണ്ടാം ലോകകിരീടം തേടിയാണ് ഫ്രാന്‍സ് ഇന്നിറങ്ങുന്നത്. ലോകകപ്പിലെ അവരുടെ മൂന്നാം ഫൈനല്‍.
1998ല്‍ സ്വന്തം മണ്ണില്‍ നടന്ന ലോകകപ്പില്‍ സിനദിന്‍ സിദാന്റെ മാന്ത്രികപ്രകടനത്തില്‍ ബ്രസീലിനെ മറികടന്ന് ആദ്യ ലോകകിരീടം. 2006ല്‍ ഒരിക്കല്‍ കൂടി സിദാന്‍ കൈപിടിച്ച് ഫൈനല്‍ വരെയെത്തിച്ചെങ്കിലും പെനാല്‍റ്റി ഷൂട്ടൌട്ടില്‍ ഇറ്റലിക്ക് മുന്നില്‍ വീണു. 20 വര്‍ഷത്തിന് ശേഷം ഇത് മൂന്നാം വരവ്. കപ്പെടുക്കാന്‍ ഇതിലും മികച്ച അവസരം വരാനില്ല. അത്രക്കുണ്ട് ടീമിന്റെ പ്രതിഭാ ധാരാളിത്തം. ഇരുപത്തഞ്ചര വയസ്സാണ് ടീമിന്റെ ശരാശരി പ്രായം. ലോകകപ്പിനെത്തിയതില്‍ ഏറ്റവും മികച്ച യുവനിര. എന്നുവെച്ച് പരിചയസമ്പത്തില്ലെന്ന് കരുതേണ്ട. ടീമിലെ ആറ് പേര്‍ക്ക് ഇത് രണ്ടാം ലോകകപ്പാണ്.
വിജയത്തെക്കാള്‍ പാഠം പഠിക്കാനാകുന്നത് തോല്‍വിയിലാണല്ലോ. ആ വലിയ അനുഭവത്തിലൂടെ കടന്നുപോയവരാണ് ഈ ടീം. രണ്ട് വര്‍ഷം മുന്‍പ് സ്വന്തം മണ്ണില്‍ നടന്ന യൂറോ കപ്പ്. ഫൈനലില്‍ പോര്‍ച്ചുഗലിന് മുന്നില്‍ കിരീടം അടിയറവെച്ചത് മറക്കാനാകില്ല. സെമിയില്‍ ലോക ചാമ്പ്യന്മാരായ ജര്‍മനിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചാണ് ഫ്രാന്‍സ് ഫൈനലിലെത്തിയത്. ജര്‍മനിക്കെതിരായ വിജയം നല്‍കിയ അമിത ആത്മവിശ്വാസവും അലസതയുമാണ് കപ്പ് നഷ്ടമാക്കിയതെന്ന് ഈ ടീമിലെ ഓരോരുത്തരും വിശ്വസിക്കുന്നു. ആ വീഴ്ച ആവര്‍ത്തിക്കില്ലെന്ന വാശി ഈ ലോകകപ്പിലെ അവരുടെ ഓരോ കളിയിലും കാണാം.
കുലുങ്ങാത്ത പ്രതിരോധവും തളരാത്ത മധ്യനിരയും ഗോള്‍ ദാഹമുളള മുന്നേറ്റവുമാണ് ഫ്രാന്‍സിനെ ഫൈനല്‍ വരെയെത്തിച്ചത്.