39 മത്സരങ്ങളിൽ 38ലും ജയം: ഒടുവിൽ ലോകകിരീടവും; അമ്പരപ്പിച്ച് ആസ്‌ട്രേലിയ
ഏകദിന ക്രിക്കറ്റിൽ ആസ്‌ട്രേലിയയുടെ മേധാവിത്വം ഉറപ്പിക്കുന്ന പ്രകടനം കൂടിയായി ഈ ലോകകപ്പ്. കഴിഞ്ഞ 39 മത്സരങ്ങളിൽ 38ലും ജയിച്ചാണ് ആസ്‌ട്രേലിയ കപ്പുയർത്തുന്നത്.
നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 71 റൺസിനെ പരാജയപ്പെടുത്തി വനിതാ ലോകകപ്പ് കിരീടം ആസ്‌ട്രേലിയ സ്വന്തമാക്കി. ക്രൈസ്റ്റ്ചർച്ചിൽ നടന്ന ഫൈനലിൽ ആസ്‌ട്രേലിയ ഉയർത്തിയ 357 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് 285 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 43.4 ഓവറിൽ ആസ്‌ട്രേലിയ എല്ലാ ഇംഗ്ലണ്ട് ബാറ്റർമാരെയും കൂടാരം കയറ്റി.
മികച്ച റൺറേറ്റ് ഇംഗ്ലണ്ട് സൂക്ഷിച്ചെങ്കിലും അവസാനം കളിക്കാൻ ബാറ്റർമാരില്ലാതെ പോയി. ഏകദിന ക്രിക്കറ്റിൽ ആസ്‌ട്രേലിയയുടെ മേധാവിത്വം ഉറപ്പിക്കുന്ന പ്രകടനം കൂടിയായി ഈ ലോകകപ്പ്. കഴിഞ്ഞ 39 മത്സരങ്ങളിൽ 38ലും ജയിച്ചാണ് ആസ്‌ട്രേലിയ കപ്പുയർത്തുന്നത്. മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട്, ആസ്‌ട്രേലിയയെ ബാറ്റിങിനയക്കുകയായിരുന്നു. 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ കംഗാരുപ്പട നേടിയത് 365 എന്ന കൂറ്റൻ സ്‌കോറും. വിക്കറ്റ് കീപ്പർ ബാറ്റർ ഹീലിയാണ് ആസ്‌ട്രേലിയയുടെ ടോപ് സ്‌കോറർ.
170 റൺസ് നേടിയ ഹീലിയെ അവസാന ഓവറുകളിലാണ് ഇംഗ്ലണ്ടിന് കിട്ടിയത്. സിക്‌സറുകളില്ലാതെ 26 ബൗണ്ടറികൾ ചന്തം ചാർത്തിയതായിരുന്നു ഹീലിയുടെ ഇന്നിങ്‌സ്. ഹയാനസ്(68) മൂനെ(62) എന്നിവരും ഹിലിക്ക് പിന്തുണ കൊടുത്തു. ആദ്യ വിക്കറ്റിൽ തന്നെ 160 റൺസിന്റെ കൂട്ടുകെട്ട് ഹീലി-ഹയാനസ് സഖ്യം നേടിയിരുന്നു. ആദ്യ വിക്കറ്റ് ലഭിക്കാൻ ഇംഗ്ലണ്ടിന് 29.1 ഓവർ വരെ എറിയേണ്ടി വന്നു. അപ്പോഴേക്കും ആസ്‌ട്രേലിയ മികച്ച സ്‌കോറിലേക്കെന്ന സൂചനകൾ നൽകിയിരുന്നു.
എന്നാൽ മറുപടി ബാറ്റിങിൽ ഇംഗ്ലണ്ടിന് താളം കിട്ടിയില്ല. 12ൽ ഒന്ന്, 38ൽ രണ്ട്, 86ൽ മൂന്ന് എന്നിങ്ങനെ വിക്കറ്റുകൾ വീണു. നഥാലി സിവിയർ നേടിയ സെഞ്ച്വറി മാത്രം ഇംഗ്ലണ്ടിന് നേട്ടമായി. 121 പന്തിൽ നിന്ന് 148 റൺസാണ് നഥാലി നേടിയത്. അഞ്ച് പേർക്ക് രണ്ടക്കം കടക്കാനായില്ല. അതേസമയം ഒരോവറിൽ എടുക്കേണ്ട റൺറേറ്റ് ഇംഗ്ലണ്ട് സൂക്ഷിച്ചിരുന്നു. 43.4 ഓവറിലും അവസാന ബാറ്ററും കൂടാരം കയറുമ്പോൾ ഇംഗ്ലണ്ടിന്റെ സ്‌കോർ 285ൽ എത്തിയിരുന്നു. ആസ്‌ട്രേലിയക്കായി അലന കിങ്, ജെസ് ജൊനാസെൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.