കോഹ്‌ലിയല്ലെങ്കിൽ പിന്നെയാര്; ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് സാധ്യത സ്‌ക്വാർഡിൽ ആരൊക്കെ

ക്യാപ്റ്റനായി രോഹിത് ശർമ്മയെ നേരത്തെ പ്രഖ്യാപിച്ചതിനാൽ ഓപ്പണിങ് റോളിൽ സീനിയർ താരം തന്നെയാകും ഇറങ്ങുക.

Update: 2024-03-13 10:54 GMT
Editor : Sharafudheen TK | By : Sports Desk
Advertising

മുംബൈ: ജൂണിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിൽ ആരൊക്കെ ഇടംപിടിക്കുമെന്ന ചർച്ചകൾ സജീവമായി.  വിരാട് കോഹ്‌ലിയുണ്ടാകില്ലെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് സാധ്യത ഇലവൻ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. യുവ താരങ്ങൾക്ക് അവസരം നൽകുന്നതിനായി മുൻ ഇന്ത്യൻ ക്യാപ്റ്റനെ മാറ്റി നിർത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. പത്തു ദിവസത്തിന് ശേഷം ആരംഭിക്കുന്ന ഐപിഎൽ വിരാടിന് നിർണായകമാകും. മെയ് ഒന്നിനാണ് ലോകകപ്പിനുള്ള പ്രാഥമിക സ്‌ക്വാഡിനെ പ്രഖ്യാപിക്കേണ്ട അവസാന തീയതി. ഐപിഎൽ പാതിവഴിയിൽ നിൽക്കെയാണ് ഇന്ത്യൻ സ്‌ക്വാർഡ് പ്രഖ്യാപിക്കുകയെന്നതിനാൽ ഫ്രാഞ്ചൈസി ലീഗിലെ പ്രകടനം താരങ്ങൾക്ക് നിർണായകമാകും.

നേരത്തെ, ട്വന്റി 20 ക്യാപ്റ്റനായി രോഹിത് ശർമ്മയെ പ്രഖ്യാപിച്ചതിനാൽ ഓപ്പണിങ് റോളിൽ സീനിയർതാരം തന്നെയാകും ഇറങ്ങുക. സമീപകാലത്ത് മികച്ച ഫോമിൽ കളിക്കുന്ന യശസ്വി ജയ്‌സ്വാളാകും ഓപ്പണിങിൽ ഹിറ്റ്്മാന് കൂട്ടായെത്തുക. മധ്യനിരയിൽ സൂര്യകുമാർ യാദവും ഉറപ്പായും ഇടംപിടിക്കും. ട്വന്റി 20യിലെ ഇന്ത്യയുടെ പുതിയ ഫിനിഷർ റിങ്കുസിങിനും എതിരാളികളില്ല. മൂന്ന് ഫോർമാറ്റിലും ഒരുപോലെ കളിക്കുന്ന ശുഭ്മാൻഗിലിനും അവസരം ലഭിച്ചേക്കും. വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുമുണ്ടാകും. ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ ഹാർദിക് ഐപിലിൽ മുംബൈ ഇന്ത്യൻസ് നായകനായി ഐപിഎലിലൂടെയാണ് വീണ്ടും കളിക്കളത്തിലേക്കെത്തുക.

നിലവിൽ പരിക്കേറ്റ് പുറത്താണെങ്കിലും വിക്കറ്റ് കീപ്പറുടെ കാര്യത്തിൽ മുൻഗണന കെ.എൽ രാഹുലിന് തന്നെയാകും. ഋഷഭ് പന്ത്, സഞ്ജു സാംസൺ, ധ്രുവ് ജുറേൽ, ജിതേഷ് ശർമ്മ ഇവരിലൊരാൾ രണ്ടാം കീപ്പറായി സ്ഥാനംപിടിച്ചേക്കും. ഒന്നരവർഷത്തിലേറെയായി കളത്തിന് പുറത്തായ പന്ത് ഐപിഎലിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ്. കഴിഞ്ഞദിവസം താരത്തിന് ബിസിസിഐ കളിക്കുന്നതിന് അനുമതി നൽകിയിരുന്നു.

ട്വന്റി 20യിൽ അടുത്തിടെ മികച്ച പ്രകടനം നടത്തുന്ന ശിവം ദുബയേയും ഔൾ റൗണ്ടറുടെ ഗണത്തിൽ പരിഗണിച്ചേക്കും. രവീന്ദ്രജഡേജയാണോ അക്‌സർ പട്ടേലാണോ സ്പിൻ ഓൾറൗണ്ടറായി ടീമിലെത്തുകയെന്നതിൽ സെലക്ഷൻ കമ്മിറ്റി തീരുമാനത്തിനായി കാത്തിരിക്കേണ്ടിവരും. കുൽദീപ് യാദവും രവി ബിഷ്‌ണോയിയുമാകും സ്‌പെഷലിസ്റ്റ് സ്പിന്നർമാരായി ടീമിലെത്തുക. അത്ഭുതങ്ങൾ സംഭവിച്ചാൽമാത്രമാകും യുസി ചഹലിന് അവസരമൊരുങ്ങുക. പേസ്ബൗളിങിൽ ജസ്പ്രീത് ബുംറയുടേയും മുഹമ്മദ് സിറാജിന്റേയും കാര്യം ഉറപ്പാണ്. മുഹമ്മദ് ഷമി പരിക്ക് കാരണം കളിക്കില്ലെന്ന് ഉറപ്പായതോടെ പകരം അർഷ്ദീപ് സിങ്, ആകാശ്ദീപ് എന്നിവരെയാകും പരിഗണിക്കുക. വിദേശ പിച്ചിലാണ് മത്സരമെന്നതിനാൽ പേസ്ബൗളിങിൽ സർപ്രൈസ് താരത്തേയും സെലക്ഷൻകമ്മിറ്റി പരിഗണിച്ചേക്കും.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News