അത് ഔട്ടല്ല, അവിടെ ഇരിക്കൂ; സാക്ഷിയെ തടഞ്ഞ് ധോണി, വീഡിയോ വൈറൽ
വാംഖഡെ സ്‌റ്റേഡിയത്തിൽ മത്സരം വീക്ഷിക്കാൻ ധോണിക്ക് പുറമെ നിരവധി മുൻ ഇന്ത്യൻ താരങ്ങളാണ് എത്തിയത്.
മുംബൈ: ഓരോ ക്രിക്കറ്റ് ആരാധകരുടേയും നെഞ്ചിടിപ്പ് കൂട്ടുന്നതായിരുന്നു ടി20 ലോകകപ്പിൽ ഇന്നലെ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനൽ പോരാട്ടം. അവസാനം വരെയും പൊരുതിയ ശേഷമാണ് ഇംഗ്ലീഷുകാർക്കെതിരെ ഇന്ത്യ ജയം പിടിച്ചത്. നിർണായക മത്സരം വീക്ഷിക്കാൻ മുൻ ഇന്ത്യൻ താരങ്ങളടക്കം വലിയൊരു വിഐപി പടതന്നെയാണ് വാംഖഡെ സ്റ്റേഡിയത്തിലുണ്ടായിരുന്നത്.
വിഐപി ബോക്‌സിൽ മത്സരത്തിനിടെ എംഎസ് ധോണിയുടേയും ഭാര്യ സാക്ഷിയുടേയും വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഇംഗ്ലണ്ട് താരം ക്യാച്ച് ഔട്ടാണെന്ന് കരുതി സാക്ഷി തുള്ളിചാടുന്നതും ഔട്ടല്ലെന്ന് പറഞ്ഞ് ധോണി പിന്തിരിപ്പിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
ഇംഗ്ലണ്ട് ഇന്നിങ്‌സിലെ 18ാം ഓവറിലായിരുന്നു സംഭവം. ജസ്പ്രീത് ബുംറയായിരുന്നു ഇന്ത്യക്കായി പന്തെറിയാനെത്തിയത്. ബുംറയുടെ ആദ്യപന്ത് നേരിട്ട സാം കറൺ ഷോട്ടുതിർത്തെങ്കിലും പിച്ച് ചെയ്ത് നേരെ ബുംറയുടെ കൈകളിലേക്ക് തന്നെയെത്തി. എന്നാൽ സാക്ഷി ഇത് ഔട്ടാണെന്ന് കരുതി സീറ്റിൽ നിന്ന് എഴുന്നേറ്റ് നിന്ന് മതിമറന്നാഘോഷിക്കുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന ധോണി ഇത് ഔട്ടല്ലെന്നും ഡോട്ട് ബോൾ മാത്രമാണെന്ന് പറഞ്ഞ് മനസ്സിലാക്കുകയായിരുന്നു. അവിടെ ഇരിക്കാനും സാക്ഷിയോട് ആവശ്യപ്പെട്ടു. സമീപത്തുണ്ടായിരുന്നവർക്കും സാക്ഷിയുടെ റിയാക്ഷൻ ചിരിപടർത്തുന്നതായി. ധോണിക്ക് പുറമെ രോഹിത് ശർമയും മത്സരം വീക്ഷിക്കാനുണ്ടായിരുന്നു.