ഖത്തർ ലോകകപ്പ്: മൂന്ന് പോയിന്റ് സ്വപ്‌നം കണ്ട് ഇംഗ്ലണ്ട്, തടയാൻ ഇറാൻ

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻ പേരുകാരുമായി ഇംഗ്ലണ്ട് ബൂട്ടുകെട്ടുമ്പോൾ ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ഇറാന് കാര്യങ്ങൾ എളുപ്പമാകില്ല

Update: 2022-11-21 09:59 GMT

ദോഹ: ഇറാനെ തോൽപിച്ച് ഖത്തറിൽ വരവറിയിക്കാനാണ് ഇംഗ്ലണ്ട് ഒരുങ്ങുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻ പേരുകാരുമായി ഇംഗ്ലണ്ട് ബൂട്ടുകെട്ടുമ്പോൾ ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ഇറാന് കാര്യങ്ങൾ എളുപ്പമാകില്ല. ഇന്ത്യന്‍ സമയം വൈകീട്ട് 6.30ന് മത്സരം ആരംഭിക്കും. 2018 റഷ്യൻ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളാണ് ഇംഗ്ലണ്ട്. 2020 യൂറോ കപ്പിലെ ഫൈനലും കളിച്ചു. യോഗ്യതാ മത്സരങ്ങളില്‍ മികച്ച ഗോൾ ശരാശരിയിലാണ് ഇംഗ്ലണ്ടിന്റെ ഖത്തർപ്രവേശം. 39 ഗോളുകളാണ് ഇംഗ്ലണ്ട് എതിർവലയിൽ എത്തിച്ചത്. 

ആത്മവിശ്വാസത്തിന്റെ നെറുകയിലാണ് ഇംഗ്ലീഷ് പരിശീലകന്‍ സൗത്ത്‌ഗേറ്റി. ഇറാനെ തോൽപിച്ച് മൂന്ന് പോയിന്റ് എളുപ്പത്തിൽ സ്വന്തമാക്കാമെന്ന് അവർ കരുതുന്നു. അതേസമയം ഇംഗ്ലണ്ടിനെപ്പോലെ പേരും പെരുമയുമൊന്നും അവകാശപ്പെടാനില്ലെങ്കിലും ഇറാനും ഒരുങ്ങിത്തന്നെയാണ്. ഏത് വമ്പനെയും വീഴ്ത്താനും തളക്കാനുമുള്ള മരുന്നുകൾ അവരുടെ സംഘത്തിലുമുണ്ട്. യോഗ്യതാ മത്സരത്തിലെ പത്തിൽ എട്ടിലും ഇറാൻ വിജയിച്ചു. നാല് ഗോളുകൾ മാത്രമെ ഇറാൻ വഴങ്ങിയുള്ളൂ. ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ് പ്രകാരം 20ാം സ്ഥാനത്താണ് ഇറാൻ. 

Advertising
Advertising

പോർച്ചുഗീസുകാരൻ കാർലോസ് ക്വിറോസാണ് ഇറാനെ പരിശീലിപ്പിക്കുന്നത്. ലോകകപ്പിന് രണ്ട് മാസം മുമ്പാണ് ഡ്രാഗൺ സ്‌കോരിതിനെ മാറ്റി ക്വിറോസിനെ വീണ്ടും ചുമതല ഏൽപ്പിക്കുന്നത്. ആഫ്രിക്കൻ കപ്പിൽ ഈജിപ്തിനെ ഫൈനലിലെത്തിച്ച പെരുമായുമായാണ് ക്വിറോസിന്റെ മൂന്നാം വരവ്. മുഖ്യപരിശീലകൻ എന്ന നിലയിൽ ക്വിറോസിന്റെ തുടർച്ചയായ നാലാമത്തെ ലോകകപ്പാണിത്. അതേസയം തുണീഷ്യക്കെതിരായ സന്നാഹ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾകൾക്ക് തോറ്റ് നിൽക്കുകയാണ് ഇറാൻ. എന്നിരുന്നാലും ഇംഗ്ലണ്ടിനെ വിറപ്പിക്കാൻ തങ്ങൾക്കാകുമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് ക്വിറോസും സംഘവും. 

ഇവരെ കരുതണം...

ഹാരി കെയിൻ(ഇംഗ്ലണ്ട്)

ഇംഗ്ലണ്ടിന്റെ എല്ലാമെല്ലാമാണ് ഹാരികെയിന്‍. ഇംഗ്ലണ്ട് ജയിച്ച മത്സരങ്ങളിലെല്ലാം കെയിന്‍ സ്പര്‍ശം പ്രകടം. ഇന്നും ഇന്നലെയും തുടങ്ങിയതല്ല കെയിനിന്റെ അഴിഞ്ഞാട്ടം. കഴിഞ്ഞ ലോകകപ്പിലും യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും ഇംഗ്ലണ്ട് കുതിച്ചത് കെയിനിന്റെ കാൽ ബലത്തിലായിരുന്നു. 2018ലെ ഗോൾഡൻ ബൂട്ട് കെയിനിനായിരുന്നു. അവിടംകൊണ്ടും നിർത്തിയില്ല. ഖത്തര്‍ യൂറോപ്യൻ യോഗ്യതയിലും ടോപ് സ്‌കോറര്‍. എണ്ണം പറഞ്ഞ 12 ഗോളുകൾ. 

മെഹ്ദി തരേമി ( ഇറാൻ)

മെഹ്ദി തരേമി

ഇംഗ്ലണ്ടിന്റെ നോട്ടമെല്ലാം മുന്നേറ്റ നിരയിലെ സർദാൻ അസ്‌മോനിലായിരിക്കും. 63 മത്സരങ്ങളിൽ നിന്നായി 43 ഗോളുകൾ നേടിയ തരേമിയെ ഇംഗ്ലണ്ടിന് ഒഴിവാക്കാനാകില്ല. എന്നാല്‍ മെഹ്ദി തരേമിയെന്ന മുന്നേറ്റക്കാരനെയും ഇംഗ്ലണ്ട് പേടിക്കേണ്ടിവരും. സര്‍ദാന്റെ സ്‌ട്രൈക്കിങ് പങ്കാളിയാണ് താരേമി. ഇരുവരും ഫോമിലെത്തിയാല്‍ ഇംഗ്ലണ്ട് പ്രതിരോധത്തില്‍ വിള്ളല്‍ വീഴും. വി ഈ സീസണിൽ പോർട്ടോയ്‌ക്കായി 19 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടിയിട്ടുണ്ട്.  ചാമ്പ്യൻസ് ലീഗിലെ അഞ്ച് ഗോളുകൾ ഉൾപ്പെടെ.  2019-20 മുതൽ വിവിധ  മത്സരങ്ങളില്‍ നിന്നായി 109 ഗെയിമുകളിൽ നിന്ന് 60 ഗോളുകളാണ് തരേമി എതിര്‍ വലക്കുള്ളില്‍ എത്തിച്ചത്. ഇൌയൊരു കാലയളവില്‍ മറ്റൊരു കളിക്കാരനും ഇങ്ങനെയൊരു ഗോള്‍ നേട്ടം അവകാശപ്പെടാനില്ല.  

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News