ഫലസ്തീന് ഐക്യദാര്‍ഢ്യം; ചിലിയൻ ഫുട്ബാൾ ക്ലബ് മത്സരത്തിനിറങ്ങിയത് അറേബ്യൻ ഷാൾ ധരിച്ച്
ഈ പ്രതികൂലാവസ്ഥയിൽ എല്ലാവരും ഫലസ്തീനിന്‍റെ കൂടെ നിൽക്കേണ്ടതുണ്ടെന്ന് ക്ലബ് പ്രസിഡന്‍റ് പ്രതികരിച്ചു.
മസ്ജിദുൽ അഖ്സയിൽ പ്രാർഥനയ്‌ക്കെത്തിയവർക്ക് നേരെയുണ്ടായ ഇസ്രായേൽ പൊലീസ് അതിക്രമത്തിൽ പ്രതിഷേധവുമായി ചിലിയൻ ഫുട്ബാൾ ക്ലബായ ഡിപ്പോർട്ടിവോ ഫലെസ്തേനോ. ഫലസ്തീന് ഐക്യദാർഢ്യവുമായി അറബിക് വേഷമണിഞ്ഞാണ് ടീമംഗങ്ങള്‍ ശനിയാഴ്ച കളത്തിലിറങ്ങിയത്.
''ഞങ്ങളുടെ ടീമിന്‍റെ പ്രധാന സവിശേഷതകളിലൊന്നാണ് ഫലസ്തീൻ സ്വത്വം. കെഫിയ (അറേബ്യൻ ഷാൾ) ഫലസ്തീനുമായുള്ള ബന്ധം കാണിക്കാനായാണ് ധരിച്ചത്. ഈ പ്രതികൂലാവസ്ഥയിൽ എല്ലാവരും ഫലസ്തീനിന്‍റെ കൂടെ നിൽക്കേണ്ടതുണ്ടെന്നും ക്ലബ് പ്രസിഡന്‍റ് ജോർജ് ഉയാ പ്രതികരിച്ചു.
തെക്കേ അമേരിക്കൻ രാജ്യമായ ചിലിയിൽ 1920ൽ കുടിയേറിയ ഫലസ്തീനികളാണ് ഒസോർണോ നഗരം കേന്ദ്രീകരിച്ച് ഡിപ്പോർട്ടിവോ ഫലെസ്തേനോ എന്ന ഫുട്ബാൾ ക്ലബ് സ്ഥാപിച്ചത്. ചിലിയിലെ ഒന്നാം നമ്പർ ഫുട്ബാൾ ലീഗിലാണ് ഡിപ്പോർട്ടിവോ കളിക്കുന്നത്. ഐക്യദാർഢ്യം പ്രകടിപ്പിച്ച മത്സരത്തില്‍ ഡിപ്പോർട്ടീവോ എതിര്‍ ടീമായ കോളോ കോളോയെ 2-1ന് തോല്‍പ്പിച്ചിരുന്നു.
കിഴക്കൻ ജറുസലേം സമ്പൂർണമായി ജൂത കുടിയേറ്റ ഭൂമിയാക്കുന്നതിന്‍റെ ഭാഗമായി അൽ അഖ്സ മസ്ജിദിന് ഒരു കിലോമീറ്റർ പരിധിയിലുള്ള ശൈഖ് ജർറാഹ് പ്രദേശത്തെ താമസക്കാരെ കുടിയിറക്കാനുള്ള ഇസ്രായേലിന്റെ ശ്രമമാണ് വീണ്ടും ഫലസ്തീനെ സംഘർഷഭൂമിയാക്കിയത്. ഇസ്രായേൽ നടപടിക്കെതിരെ പ്രക്ഷോഭം ശക്തമാണ്. ഇതിന്റെ ഭാഗമായി ശൈഖ് ജർറാഹിലുള്ള താമസക്കാർക്ക് ഐക്യദാർഢ്യമറിയിച്ച് ഫലസ്തീനികൾ സംഘടിച്ചിരുന്നു. ഇവർക്ക് നേരെയാണ് ഇസ്രായേൽ സേന അക്രമം അഴിച്ചുവിട്ടത്.