''ഏറ്റവും വലുത് നേടിക്കഴിഞ്ഞു, ബാലൻ ദ്യോർ ഇനി പ്രധാനമല്ല''- ലയണല്‍ മെസി

''വ്യക്തിഗത നേട്ടങ്ങളേക്കാൾ ടീമിനൊപ്പമുള്ള നേട്ടങ്ങളാണ് ഞാനെപ്പോഴും ആഗ്രഹിച്ചിരുന്നത്''

Update: 2023-06-20 03:31 GMT

lionel messi

ഫുട്ബോള്‍ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത ബഹുമതിയായ ബാലന്‍ദ്യോര്‍ ആരു നേടുമെന്ന ചോദ്യത്തിന് ഇക്കുറി ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്ന മറുപടി ലയണല്‍ ആന്ദ്രേസ് മെസ്സി എന്നാണ്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം അര്‍ജന്‍റീനയെ ലോക കിരീടമണിയിക്കുന്നതില്‍ വഹിച്ച നിര്‍ണായക പങ്കു തന്നെയാണ് ഇക്കുറി ബാലന്‍ ദ്യോറിനുള്ള ഹോട്ട് ഫേവറേറ്റാക്കി മെസ്സിയെ മാറ്റുന്നത്. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീന മുത്തമിടുമ്പോള്‍ ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച താരം മെസ്സി തന്നെയായിരുന്നു.

ഏഴ് തവണയാണ് ബാലന്‍ദ്യോര്‍ പുരസ്കാരത്തില്‍ മെസ്സി ഇതുവരെ മുത്തമിട്ടത്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പുരസ്കാരം നേടിയതും മെസ്സി തന്നെ. എന്നാലിപ്പോള്‍ ബാലന്‍ദ്യോര്‍ പുരസ്കാരം തന്നെ സംബന്ധിച്ച് പ്രധാനമല്ലെന്ന് പറയുകയാണ് മെസ്സി. വ്യക്തിഗത നേട്ടങ്ങളെക്കാള്‍ ടീമിനൊപ്പമുള്ള നേട്ടങ്ങള്‍ക്കാണ് താന്‍ പ്രാധാന്യം കൊടുക്കുന്നത് എന്നും അങ്ങനെയുള്ള ഏറ്റവും വലിയ നേട്ടം താന്‍ സ്വന്തമാക്കി കഴിഞ്ഞതായും മെസ്സി പറഞ്ഞു.

Advertising
Advertising

''ഈ ഘട്ടത്തിൽ ബാലൻ ദ്യോർ എന്നെ സംബന്ധിച്ച് പ്രധാനമല്ല, വ്യക്തിഗത നേട്ടങ്ങളേക്കാൾ ടീമിനൊപ്പമുള്ള നേട്ടങ്ങളാണ് ഞാനെപ്പോഴും ആഗ്രഹിച്ചിരുന്നത്. അങ്ങനെയുള്ള ഏറ്റവും വലിയ നേട്ടം ലോകകപ്പാണ്. അത് ഞാൻ നേടിക്കഴിഞ്ഞു..''- മെസ്സി പറഞ്ഞു. ഫ്രഞ്ച് ഫുട്ബോള്‍ താരമായ കരീം ബെന്‍സേമയാണ് നിലവിലെ ബാലന്‍ ദ്യോര്‍ ജേതാവ്.

2026 ല്‍ നടക്കുന്ന അടുത്ത ലോകകപ്പിന് താനുണ്ടാകില്ലെന്ന് മെസ്സി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.. "'ഖത്തറിലേത് എന്‍റെ അവസാന ലോകകപ്പാണ്. കാര്യങ്ങള്‍ എങ്ങനെ പോകും എന്ന് നമുക്ക് നോക്കാം. എങ്കിലും അടുത്ത ലോകകപ്പിനുണ്ടാവില്ലെന്ന് ഉറപ്പാണ്'' മെസി പറഞ്ഞു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News