സിം കാർഡ് വാങ്ങാനും പഴയതു മാറ്റി വാങ്ങാനുമുള്ള നിയമങ്ങൾ കേന്ദ്രസർക്കാർ കർശനമാക്കിയേക്കുമെന്ന് റിപ്പോർട്ട്

അനർഹരുടെ കൈയ്യിൽ സിം കാർഡ് എത്തുന്നില്ലെന്ന് ഉറപ്പാക്കാനാണ് നിയമങ്ങൾ കടുപ്പിക്കുന്നത്

Update: 2023-09-09 12:27 GMT
Advertising

സിം കാർഡ് വാങ്ങാനും പഴയതു മാറ്റി വാങ്ങാനും ഇ-സിം സേവനം ഇൻസ്റ്റാൾ ചെയ്തു നൽകുന്ന കടകൾക്കുമായി കേന്ദ്രസർക്കാർ നിയമങ്ങൾ കൂടൂതൽ കർശനമാക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. അനർഹരുടെ കൈയ്യിൽ സിം എത്തുന്നില്ലെന്ന് ഉറപ്പാക്കാനാണ് പുതിയ നിയമങ്ങൾ. ഇതോടു കൂടി വ്യക്തികൾക്കും ടെലികോം കമ്പനികൾക്കും സിം വിൽക്കുന്ന കടകൾക്കും കൂടുതൽ കടമ്പകൾ ഉണ്ടാകും. ചില സംസ്ഥാനങ്ങളിൽ സിം വിൽക്കുന്ന കടകൾക്ക് പൊലീസ് വെരിഫിക്കേഷൻ പോലും വേണ്ടി വന്നേക്കാം.

സിം കാർഡുകൾ വിൽക്കുന്ന കടകളിൽ ജോലിയെടുക്കുന്നവരുടെ പശ്ചാത്തലം കൃത്യമായി പരിശോധിക്കണമെന്ന് നിയമം അനുശാസിച്ചേക്കും. ഇങ്ങനെ ചെയ്യാത്ത പക്ഷം ഓരോ കടയ്ക്കും 10 ലക്ഷം രൂപ വരെ പിഴയിട്ടേക്കുമെന്നാണ് സൂചന. ഈ നിയമം 2023 ഒക്ടോബർ 1ന് പ്രാബല്യത്തിൽ വരുമെന്നാണ് അറിയാൻ കഴിയുന്നത്. അതേസമയം നിലവിൽ പ്രവർത്തിക്കുന്ന കടകൾക്ക് ജോലിക്കാരുടെ പശ്ചാത്തലം പരിശോധിക്കാൻ 2024 സെപ്റ്റംബർ 30 വരെ സാവകാശം നൽകും.

ജിയോ, എയർടെൽ തുടങ്ങിയ ടെലികോം സേവനദാതാക്കൾക്ക് കൂടുതൽ ഉത്തരവാദിത്തം ഏർപ്പെടുത്തിയേക്കും. ഇവരുടെ കടകളിൽ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടി വരും. അസാം, കശ്മീർ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ കമ്പനികൾക്ക് സിം വിൽക്കാൻ അനുമതി ലഭിക്കണമെങ്കിൽ പൊലീസ് വെരിഫിക്കേഷൻ വേണ്ടി വന്നേക്കും.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News