ആട് ആന്‍റണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു
കൊല്ലം പാരിപ്പള്ളി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ മണിയൻപിള്ളയെ കൊലപ്പെടുത്തിയ കേസിലാണ് ആന്‍റണിയെ വധശിക്ഷക്ക് വിധിച്ചിരുന്നത്
ആട് ആന്‍റണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. കൊല്ലം പാരിപ്പള്ളി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ മണിയൻപിള്ളയെ കൊലപ്പെടുത്തിയ കേസിലാണ് ആന്‍റണിയെ വധശിക്ഷക്ക് വിധിച്ചിരുന്നത്.
2012 ജൂൺ 12നാണ് നൈറ്റ് പട്രോളിങ്ങിനിടെ മണിയൻപിള്ളയെ ആട് ആന്‍റണി കുത്തിക്കൊലപ്പെടുത്തിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആന്റണി പോലീസുകാരനെ നെഞ്ചില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും മണിയന്‍പിള്ള മരിക്കുകയായിരുന്നു. മണിയന്‍പിള്ളയെ ആക്രമിക്കുന്നതിനൊപ്പം ഇയാള്‍ ഗ്രേഡ് എസ്‌ഐ പൂയപ്പള്ളി ചെങ്കുളം പനവിള വീട്ടില്‍ ജോയിയെ വയറ്റില്‍ കുത്തി മാരകമായി പരിക്കേല്‍പ്പിച്ചിരുന്നു. ആറ് മാസത്തെ ചികില്‍സക്ക് ശേഷമാണ് അദ്ദേഹത്തിന് പരിക്ക് ഭേദമായത്. സംഭവസ്ഥലത്തുനിന്ന് രക്ഷപെട്ട ആന്‍ണി മൂന്ന് വര്‍ഷത്തോളം ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ക്കഴിഞ്ഞു. ഇയാളെ പാലക്കാട് ഗോപാലപുരത്തുനിന്ന് 2015 ഒക്ടോബറിലാണ് പൊലീസ് പിടികൂടിയത്.
അയല്‍വാസിയുടെ ആടിനെ മോഷ്ടിച്ചുകൊണ്ടാണ് കൊല്ലം കുണ്ടറ, കുമ്പളം സ്വദേശിയായ ആന്‍റണിയുടെ മോഷണം തുടങ്ങുന്നത്. ആടിനെ കട്ടതിന് പൊലീസ് പിടികൂടുകയും ചെയ്തു. പിന്നീടാണ് ആട് ആന്‍റണി പേര് വരുന്നത്. അതോട് കൂടി ആട് ആന്‍റണി എന്ന കുപ്രസിദ്ധ മോഷ്ടാവിന്‍റെ പ്രയാണം തുടങ്ങുകയായിരുന്നു. ഇരുനൂറില്‍ പരം മോഷണക്കേസുകള്‍ ആന്‍റണിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം. മോഷണത്തോടൊപ്പം വിവാഹത്തിലും വീരനാണ് ആന്‍റണി. ഇതുവരെ 21 വിവാഹങ്ങള്‍ ആന്‍റണി കഴിച്ചിട്ടുണ്ട്.