വ്യാപക ജപ്തി: വിവിധയിടങ്ങളിലായി 24 പി.എഫ്‌.ഐ നേതാക്കളുടെ സ്വത്തുവകകൾ കണ്ടുകെട്ടി

ഹൈക്കോടതി നിർദേശത്തെ തുടർന്ന് റവന്യൂ അധികൃതരാണ് ജപ്തിചെയ്യുന്നത്

Update: 2023-01-20 15:54 GMT
Advertising

കൊല്ലം: ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ പോപുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുവകകൾ ജപ്തി ചെയ്തു തുടങ്ങി. വിവിധ ജില്ലകളിലായി ഇതുവരെ 24 നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടി. ഹൈക്കോടതി നിർദേശത്തെ തുടർന്ന് റവന്യൂ അധികൃതരാണ് ജപ്തിചെയ്യുന്നത്. കേസിലെ ജപ്തി നടപടികളെ സംബന്ധിച്ച് തിങ്കളാഴ്ച റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി അന്ത്യശാസനം നൽകിയതിന് പിന്നാലെയാണ് നടപടികൾ ആരംഭിച്ചത്.

പി എഫ് ഐ സംസ്ഥാന ജനറൽ സെക്രട്ടറിയിരുന്ന അബ്ദുല്‍ സത്താറിന്റെ കൊല്ലം കരുനാഗപ്പിള്ളിയിലെ വീടും 18 സെന്റ് വസ്തുവും ജപ്തി ചെയ്തു. മലപ്പുറം ജില്ലയിലാണ് കൂടുതൽ പേരുടെ വസ്തുവകകൾ ജപ്തി ചെയ്യുക. ഏഴ് താലൂക്കുകളിലായി 124 പേരുടെ സ്വത്ത് വകകൾ കണ്ടുകെട്ടും. പാലക്കാട് മുൻ സംസ്ഥാന സെക്രട്ടറി സിഎ റഊഫിന്റേതടക്കം16 പേരുടെ സ്വത്തുവകകൾ ജപ്തി ചെയ്യുന്നതിന് നോട്ടീസ് നൽകി.

വയനാട്ടിൽ പതിനാല് ഇടങ്ങളിലാകും നടപടി. കോഴിക്കോട് പത്ത് പേർക്കാണ് ജപ്തി നടപടിയുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്. എറണാകുളത്ത് ആറ് ഇടങ്ങിലാണ് ജപതി നടന്നത്. പറവൂർ, ആലുവ, കുന്നത്തുനാട് താലൂക്കുകളിലാണ് നടപടി. ഇടുക്കിയിൽ തൊടുപുഴ, ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിലായി ആറ് പേരുടെ സ്വത്തുവകകൾ ജപ്തി ചെയ്തു. തൃശൂരിൽ കുന്നംകുളം താലൂക്ക് പരിധിയിൽ അഞ്ചിടങ്ങളിൽ ജപ്തി നടന്നു. കോട്ടയത്തും തിരുവന്തപുരത്തും അഞ്ച് മുൻ നേതാക്കളുടെ വസ്തുവകകൾ കണ്ടുകെട്ടി. കാസർകോട് നാലിടങ്ങളിലാകും ജപ്ചതിയുണ്ടാവുക. ആലപ്പുഴയിൽ മുൻജില്ലാ സെക്രട്ടറി ഉൾപ്പടെ രണ്ട് പേരുടെ വസ്തുവകകള്‍ കണ്ടുകെട്ടി.

പോപുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിലുണ്ടായ നാശനഷ്ടങ്ങളിൽ കടുത്ത നടപടിയാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്വീകരിച്ചിരുന്നത്. സർക്കാറും കെഎസ്ആർടിസിയും ആവശ്യപ്പെട്ട നഷ്ടപരിഹാരമായ അഞ്ചു കോടി 20 ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കാൻ സെപ്തംബർ 29ന് ബഞ്ച് നിർദേശിച്ചിരുന്നു. വിധി സമയബന്ധിതമായി നടപ്പാക്കുന്നതിൽ വീഴ്ച പറ്റിയെന്ന് നേരത്തെ സർക്കാർ കോടതിയിൽ സമ്മതിച്ചിരുന്നു. ജപ്തി നടപടികൾ വേഗത്തിലാക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു.

സംഭവങ്ങളുമായി ബന്ധപ്പെട്ട് ആകെ 487 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 1992 പേരെ അറസ്റ്റു ചെയ്തു. 687 പേരെ കരുതൽ തടങ്കലിൽ വച്ചിരുന്നതായും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2022 സെപ്തംബർ 23നായിരുന്നു പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മിന്നൽ ഹർത്താൽ.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News