നഗരങ്ങളും റോഡുകളും സുരക്ഷിതമായി നിലനിർത്താൻ ഓരോ രാജ്യങ്ങൾക്കും അവരുടേതായ സംവിധാനങ്ങളുണ്ട്. അതേസമയം, ട്രാഫിക് നിയമങ്ങളിൽ ചിലത് എല്ലായിടങ്ങളിലും ഒരുപോലെയാണ്. കേൾക്കുന്ന പാടെ വിചിത്രമായി തോന്നുന്ന നിയമങ്ങളും ചില്ലറയല്ല.
റോഡരികിലൂടെ നടന്നുപോകുന്നൊരാളുടെ ദേഹത്തേക്ക് വെള്ളം തെറിപ്പിക്കുക, ഷർട്ട് ധരിക്കാതെ ഡ്രൈവ് ചെയ്യുക, യാത്രയ്ക്കിടെ ഇന്ധനം തീർന്ന് നിർത്തേണ്ടിവരിക മുതലായവയ്ക്ക് ഫൈൻ ഈടാക്കുന്നതിനെ കുറിച്ച് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? കേൾക്കുമ്പോൾ അൽപം വിചിത്രമെന്ന് തോന്നുമെങ്കിലും ഇതെല്ലാം കർശനമായി പാലിക്കേണ്ട ചിലയിടങ്ങളുമുണ്ട് ഈ ലോകത്തിൽ. സാധാരണയാത്രികർ കേട്ട് പരിചയിച്ചിട്ടില്ലാത്ത, അതേസമയം, യഥാർത്ഥത്തിലുള്ളതുമായ 12 വിചിത്ര നിയമങ്ങൾ പരിചയപ്പെടാം.
ജപ്പാൻ: കാൽനടയാത്രികരുടെ മേൽ റോഡിലെ വെള്ളം തെറിപ്പിക്കാൻ പാടില്ല
മഴ പെയ്ത് തോടായി മാറിയ റോഡുകളിലൂടെ യാത്ര ചെയ്യേണ്ടി വന്നിട്ടില്ലേ. മുന്നിലൊരു വെള്ളക്കെട്ട് കണ്ടാലും രണ്ടും കൽപ്പിച്ച് ചീറിപ്പായുന്ന ചിലരെങ്കിലുമുണ്ടാകും. എന്നാൽ, ജപ്പാനിൽ ഇത് പറ്റില്ല. ജപ്പാനിലെ റോഡുകളിൽ വെള്ളക്കെട്ട് ശ്രദ്ധയിൽ പെട്ടാലുടൻ വാഹനം വേഗത കുറച്ച് മാത്രമേ ഓടിക്കാവൂ. ആരെങ്കിലും നിയമം ലംഘിച്ച് കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് വെള്ളം തെറിപ്പിച്ചാൽ ഫൈനടക്കേണ്ടിവരും.
ജർമനി: ഓട്ടോബനിൽ വെച്ച്(ജർമനിയിലെ അതിവേഗ പാത) ഇന്ധനം തീർന്നാൽ ഫൈൻ അടക്കേണ്ടിവരും
സ്പീഡ് ലിമിറ്റുകളൊന്നുമില്ലാത്ത അതിവേഗ പാതകളുടെ കാര്യത്തിൽ ലോകത്തിൽ വെച്ചേറ്റം പ്രശസ്തമാണ് ജർമനിയിലെ ഓട്ടോബനുകൾ. വേഗത്തിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ച കാണിക്കുന്നില്ലെങ്കിലും അധികപേരും അശ്രദ്ധമായി വിട്ടുപോകുന്നതാണ് ഇന്ധനത്തിന്‍റെ സ്റ്റോക്ക്. വാഹനങ്ങൾ അതിവേഗത്തിൽ പോകുന്നതിനാൽ തന്നെ അനാവശ്യമായി നിർത്തുന്നത് അപകടകരമാണെന്നതിനാൽ ഇത്തരം സാഹചര്യങ്ങളിലും ഫൈൻ ഈടാക്കും. ഇന്ധനം കഴിഞ്ഞതിനാലാണ് നിർത്തേണ്ടിവന്നതെങ്കിൽ ചെറിയ ഡിസ്കൌണ്ട് ലഭിച്ചേക്കുമെങ്കിലും ഫൈനിൽ നിന്ന് പൂർണമായ രക്ഷയുണ്ടാകില്ല.
സൈപ്രസ്: ഡ്രൈവിങ്ങിനിടെ ഭക്ഷണം കഴിച്ചാൽ പിഴ
വാഹനമോടിക്കുമ്പോൾ എന്തെങ്കിലുമൊക്കെ കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്ന ശീലം ചിലർക്കുണ്ട്. എന്നാൽ, സൈപ്രസിലെത്തിയാൽ ഈ ശീലം മറന്നേക്കണം. വാഹനമോടിക്കൊണ്ടിരിക്കുമ്പോൾ അശ്രദ്ധയിലേക്ക് കൊണ്ടെത്തിച്ചേക്കാവുന്ന എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി, ഡ്രൈവിങ്ങിനിടയിലെ ഭക്ഷണം കഴിക്കൽ ഇവിടെ നിയമവിരുദ്ധമാണ്.
ഫ്രാൻസ്: കാറിൽ റിഫ്ലെക്റ്റീവ് സേഫ്റ്റി ജാക്കറ്റ് നിർബന്ധം
യാത്രക്കിറങ്ങുമ്പോൾ ഫ്രാൻസിലെ അധികപേരും തങ്ങളുടെ പാസ്പോർട്ടുകൾ എടുത്തുവെക്കാൻ ശ്രദ്ധിക്കാറുണ്ട്. എന്നാൽ, നിർബന്ധമായും കാറിൽ കരുതേണ്ടുന്ന റിഫ്ലക്ടീവ് സേഫ്റ്റി ജാക്കറ്റുകൾ എടുത്തുവെക്കാൻ പലരും മറന്നുപോകും. എല്ലാ കാറിന്‍റെയും എളുപ്പത്തിൽ എടുത്തുധരിക്കാൻ പാകമുള്ള സ്ഥലത്ത് ഈ ജാക്കറ്റുകൾ വേണമെന്നാണ് നിയമം. എന്തെങ്കിലും കാരണവശാൽ കാർ ബ്രേക്ക് ഡൌണാകുകയാണെങ്കിൽ ഇത് ധരിച്ചുകൊണ്ട് മാത്രമേ ഡ്രൈവർ റോഡിലേക്കിറങ്ങാവൂ. അല്ലാത്തപക്ഷം പിഴയടക്കാം.
സ്വിറ്റ്സർലാൻഡ്: കുറഞ്ഞ ശബ്ദത്തിൽ ഡോർ അടച്ചേക്കണം
പുറമേയുള്ള ശാന്തത, സമാധാനം എന്നിവയെ ഗൗരവത്തിലെടുക്കുന്ന രാജ്യമാണ് സ്വിറ്റ്സർലാൻഡ്. പ്രത്യേകിച്ച് ആളുകൾ തിങ്ങിപ്പാർക്കുന്ന ഏരിയകളിൽ അൽപം കൂടുതൽ കരുതൽ വേണ്ടിയിരിക്കുന്നു. രാത്രി ഏറെ വൈകിയും അനാവശ്യമായി ശബ്ദമുണ്ടാക്കുന്നതിൽ പലയിടത്തും നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി, ഉച്ചത്തിൽ കാറുകളുടെ ഡോർ വലിച്ചടക്കുകയാണെങ്കിൽ പണമടക്കേണ്ടിവരും.
യുകെ: വെള്ളം തെറിപ്പിച്ചാൽ ഇവിടെയും പ്രശ്നം
റോഡിൽ വെള്ളം തെറിപ്പിക്കുന്ന കാര്യത്തിൽ ജപ്പാനിന് സമാനമായ നിയമം തന്നെയാണ് യുകെയിലുമുള്ളത്. അശ്രദ്ധമായി വാഹനമോടിച്ച് കാൽനടക്കാരെ നനയിക്കാനാണ് ഭാവമെങ്കിൽ ഫൈനടച്ച് കാശ് കളയാം.
സ്പെയിൻ: വാഹനമോടിക്കുമ്പോൾ ധരിച്ചിരിക്കുന്ന പാദരക്ഷകൾക്കും നിയന്ത്രണം
ഡ്രൈവർമാർ ധരിക്കുന്ന പാദരക്ഷകൾ വാഹനം കൃത്യമായി നിയന്ത്രിക്കുന്നതിന് തടസമാവുമെന്ന് കണ്ടാൽ സ്പെയിനിലെ ട്രാഫിക് പൊലീസ് പിഴ ചുമത്താറുണ്ട്. ഫ്ലിപ്പ് ഫ്ലോപ്പുകൾ, സ്ലിപ്പറുകൾ, അല്ലെങ്കിൽ ഹൈ ഹീൽസ് ധരിക്കുന്നത് നിയമം മൂലം പ്രത്യേകമായി നിരോധിച്ചിട്ടില്ലെങ്കിലും ഡ്രൈവിങ്ങിന് സുരക്ഷിതമല്ലെന്ന് തോന്നിയാൽ പിഴ ചുമത്താൻ പൊലീസിന് അധികാരമുണ്ട്.
തായ് ലാൻഡ്: ഷർട്ട് ഇടാതെയാണ് ഡ്രൈവിങ്ങെങ്കിൽ പണിവീഴും
തായ് ലാൻഡിലെ കൊടിയ ചൂടത്ത് ഷർട്ട് അഴിച്ചുവെക്കാൻ ആരും ആഗ്രഹിച്ചുപോകും. എന്നാൽ, ഷർട്ട് ധരിക്കാതെ ഡ്രൈവ് ചെയ്യാൻ ഇവിടെ അനുവാദമില്ല. പ്രത്യേകിച്ച് ബീച്ച് പരിസരങ്ങളിലെ ഇരുചക്രയാത്രികർ ഷർട്ട് ധരിച്ച് മാത്രമേ യാത്ര ചെയ്യാവൂ എന്നാണ് ഇവിടുത്തെ നിയമം. നിയമം ലംഘിക്കുന്ന വിദേശസഞ്ചാരികൾക്ക് പോലും പൊലീസ് പിഴ ചുമത്താറുണ്ടെന്നാണ് റിപ്പോർട്ടുകൾ.