മലയാളി ദമ്പതികൾ അബൂദബിയിൽ മരിച്ച നിലയിൽ

വർഷങ്ങളായി അബൂദബിയിലുള്ള കോഴിക്കോട് സ്വദേശികളാണ് ഇവർ

Update: 2020-07-24 21:58 GMT
Full View

അബൂദബിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മലാപ്പറമ്പ് സ്വദേശി ജനാർദ്ദനനും ഭാര്യ മിനിജയുമാണ് മരിച്ചത്. ഗൃഹനാഥന് ജോലി നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തിൽ ദമ്പതികൾ ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം.

അബൂദബി മദീന സായിദിലെ ഫ്ളാറ്റിലാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ട്രാവൽ ഏജൻസിയിലെ അക്കൗണ്ടന്റായിരുന്നു 58 കാരനായ മലാപ്പറമ്പ് പട്ടേരി വീട്ടിൽ ജനാർദ്ദൻ. ഭാര്യ മിനിജ സ്വകാര്യ സ്ഥാപനത്തിലെ ഓഡിറ്റിങ് അസിസ്റ്റന്റാണ്. വർഷങ്ങളായി കുടുംബത്തോടൊപ്പം അബൂദബിയിലുള്ള ജനാർദ്ദനന് ദിവസങ്ങൾക്ക് മുമ്പ് ജോലി നഷ്ടപ്പെട്ടിരുന്നു. താമസിക്കുന്ന ഫ്ലാറ്റിന്റെ വാടകയും കുടിശ്ശികയുണ്ടായിരുന്നു. നാട്ടിലുള്ള മകനും അബൂദബിയിലെ സുഹൃത്തുക്കൾക്കും ഇവരെ ഫോണിൽ കിട്ടാതെ വന്നപ്പോഴാണ് അന്വേഷണം ആരംഭിച്ചത്. മകൻ സുഹൈൽ ജനാർദനൻ ഇമെയിൽ മുഖേന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അബൂദബി പൊലീസ് ഫ്ളാറ്റിന്റെ വാതിൽ ഇടിച്ചു തുറന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവർ ജീവനൊടുക്കി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. അബൂദബി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്.

Tags:    

Similar News