ജന്മദിനാഘോഷത്തിന് കൊണ്ടുവന്ന ചെറിയ ഒരു കേക്ക് മുറിക്കാൻ ചെലവായത് ഒരു റെസ്റ്റോറന്റ് ഈടാക്കിയത് 10,600 രൂപ (110 ഡോളർ). കേൾക്കുമ്പോൾ ഞെട്ടൽ തോന്നാം, പക്ഷെ ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ലോസ് ആഞ്ചലസിലെ ഒരു ആഡംബര റെസ്റ്റോറന്റായ ബെവർലി ഹിൽസിലുള്ള 'പോസ' എന്ന പ്രമുഖ റെസ്റ്റോറന്റിനെതിരെയാണ് വിമർശനം.
"കേക്ക് കട്ടിംഗ് ഫീ" ഈടാക്കിയ ബില്ലിന്റെ ചിത്രം ഒരു ഫുഡ് ഇൻഫ്ലുവൻസർ പങ്കുവെച്ചതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചത്. റെസ്റ്റോറന്റുകളിലെ മര്യാദകളെക്കുറിച്ചും സർവീസ് ചാർജുകളെക്കുറിച്ചുമുള്ള കടുത്ത വാദപ്രതിവാദങ്ങളാണ് ഇതേത്തുടർന്ന് നടക്കുന്നത്.
സ്വന്തമായി കേക്ക് കൊണ്ടുവന്ന ഇൻഫ്ലുവൻസറിൽ നിന്നും, അത് മുറിച്ച് ഗ്രൂപ്പിലുള്ളവർക്ക് വിളമ്പിയതിന് ഒരാൾക്ക് 10 ഡോളർ (ഏകദേശം 970 രൂപ) വീതമാണ് റെസ്റ്റോറന്റ് ഈടാക്കിയത്. 11 പേരാണ് ആഘോഷത്തിൽ പങ്കെടുത്തത്. കഴിച്ച ഭക്ഷണത്തിന് ആകെ 1,100 ഡോളറിലധികം (ഒരു ലക്ഷത്തോളം രൂപ) ബിൽ തുകയായി. ഇതിന് പിന്നാലെയാണ് വിവാദമുണ്ടായത്. മൂന്ന് ലക്ഷത്തിലധികം ആളുകൾ ഇതിനകം തന്നെ വീഡിയോ കണ്ടു. പലരും വലിയ വിമർശനമാണ് റെസ്റ്റോറന്റിനെതിരെ ഉന്നയിച്ചത്.
ഒരു കേക്ക് മുറിക്കാൻ ഇത്രയും വാങ്ങുക എന്നത് ശരിക്കും അതിശയിപ്പിക്കുന്നതാണെന്നും ഇത് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതുപോലെ തോന്നിപ്പിക്കുന്നുവെന്ന് ഒരു ഉപയോക്താവ് കുറിച്ചു. പ്രീമിയം നിരക്കുകൾ ഈടാക്കുന്ന ഉയർന്ന നിലവാരത്തിലുള്ള റെസ്റ്റോറന്റുകളിൽ പോലും ഇത്തരം ഫീസുകൾ അമിതമാകുന്നുണ്ടോ എന്ന് മറ്റ് ചിലരും ചോദ്യം ചെയ്തു. ഉയർന്ന നിലവാരമുള്ള ഹോട്ടലുകളിൽ പുറത്തുനിന്നുള്ള ഭക്ഷണസാധനങ്ങൾ കൊണ്ടുവരുമ്പോൾ ഇത്തരം നിരക്കുകൾ ഈടാക്കാറുണ്ടെന്ന് ചിലർ പറഞ്ഞു.
വ്യാപകമായ വിമർശനങ്ങൾ ഉയർന്നതിനെത്തുടർന്ന്, തുകയെക്കുറിച്ച് അതിഥിയെ മുൻകൂട്ടി അറിയിക്കാത്തതിൽ റെസ്റ്റോറന്റ് അധികൃതർ ക്ഷമാപണം നടത്തി. കൂടാതെ ഈ തുക തിരികെ നൽകാമെന്നും തങ്ങളുടെ റെസ്റ്റോറന്റിലേക്ക് വീണ്ടും ക്ഷണിക്കുന്നതായും അവർ അറിയിച്ചു.
"ഞങ്ങളുടെ കേക്ക് കട്ടിംഗ് ഫീസിനെക്കുറിച്ച് നിങ്ങളെ കൃത്യമായി അറിയിക്കാൻ കഴിയാത്തതിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു. ദയവായി മനസിലാക്കുക, ഇത് ഞങ്ങളുടെ സാധാരണ രീതിയല്ല. നിങ്ങൾ കേക്ക് കൊണ്ടുവന്നപ്പോൾ തന്നെ ഈ ഫീസിനെക്കുറിച്ച് നിങ്ങളെ അറിയിക്കേണ്ടതായിരുന്നു. നിങ്ങളെ ഇത് മുൻകൂട്ടി അറിയിക്കാത്തതിനാൽ, ഈ തുക തിരികെ നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടാതെ മികച്ചൊരു അനുഭവം പങ്കിടുന്നതിനായി നിങ്ങളെയും ഒരു സുഹൃത്തിനെയും ഞങ്ങൾ വീണ്ടും 'പോസ'യിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു." ," പോസ (Poza) തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചു.