Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ഒട്ടാവ: അമേരിക്കന്‍ ടെക് കമ്പനികള്‍ക്കുള്ള ഡിജിറ്റല്‍ സേവന നികുതി പിൻവലിച്ച് കാനഡ. അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റല്‍ സേവന നികുതിയില്‍ നിന്ന് കാനഡ പിന്‍വാങ്ങിയിരിക്കുന്നത്.
നികുതി പിൻവലിച്ചതിനെത്തുടർന്ന് അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പുനരാരംഭിച്ചതായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ കാര്‍ണിയും ട്രംപും സമ്മതിച്ചതായി കാര്‍ണിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലൈ 21നകം ഒരു വ്യാപാര കരാറിൽ എത്താനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.
കാനഡയിലെ അമേരിക്കൻ ടെക് കമ്പനികൾക്ക് മൂന്ന് ശതമാനം ഡിജിറ്റൽ സർവീസ് നികുതി (ഡിഎസ്ടി) ഏർപ്പെടുത്താനുള്ള കാനഡയുടെ നീക്കത്തെ ഡൊണൾഡ് ട്രംപ് രൂക്ഷമായി വിമർശിക്കുകയും വ്യാപാര ചർച്ചകൾ നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. വ്യാപര ചര്‍ച്ചകള്‍ പുനസ്ഥാപിക്കണമെങ്കില്‍ പ്രസ്തുത ബില്ലില്‍ നിന്ന് കാനഡ പിന്മാറണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. പിന്മാറിയില്ലെങ്കില്‍ ഒരാഴ്ച്ചക്കുള്ളില്‍ കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് പുതിയ താരിഫ് പ്രഖ്യാപിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിറ്റല്‍ സേവന നികുതി കാനഡ പിൻവലിച്ചിരിക്കുന്നത്.
കാനഡയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക. കഴിഞ്ഞ വര്‍ഷം അവര്‍ 349.4 ബില്യണ്‍ ഡോളറിന്റെ യുഎസ് ഉത്പന്നങ്ങളാണ് കനേഡിയന്‍ വിപണിയിലെത്തിയത്. അമേരിക്കയിലേക്ക് 412.7 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയും കാനഡ നടത്തിയിട്ടുണ്ട്.