ചൈനയെ വരിഞ്ഞുമുറുക്കി കോവിഡ്; 16,412 പ്രതിദിന കേസുകള്‍

27ലധികം ചൈനീസ് പ്രവിശ്യകളിലും പ്രദേശങ്ങളിലും പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്

Update: 2022-04-05 05:09 GMT
Editor : Jaisy Thomas | By : Web Desk
Advertising
Click the Play button to listen to article

ചൈന: ലോകവ്യാപകമായി കോവിഡ് കേസുകള്‍ കുറയുമ്പോള്‍ വൈറസിന്‍റെ പ്രഭവസ്ഥാനമെന്നു വിശേഷിപ്പിക്കുന്ന ചൈനയില്‍ വീണ്ടും രോഗം പിടിമുറുക്കുന്നു. കഴിഞ്ഞ ദിവസം 16,412 പ്രതിദിന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

27ലധികം ചൈനീസ് പ്രവിശ്യകളിലും പ്രദേശങ്ങളിലും പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൂടുതലും വ്യാപനശേഷി കൂടുതലുള്ള ഒമിക്രോൺ വകഭേദമാണ്. ഇത് കർശനമായ നിയന്ത്രണങ്ങളും ലോക്ഡൗണുകളും ഏര്‍പ്പെടുത്താന്‍ അധികാരികളെ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്. നിലവിലെ പൊട്ടിത്തെറിയുടെ പ്രഭവകേന്ദ്രമായ ഷാങ്ഹായിലെ ജനങ്ങളെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയതിന്‍റെ ഫലങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ഇവിടെ ലോക്ഡൗണ്‍ നീട്ടിയിട്ടുണ്ട്. മാര്‍ച്ച് 28നാണ് നഗരത്തില്‍ രണ്ടു ഘട്ടമായിട്ടുള്ള ലോക്ഡൗണ്‍ ആരംഭിച്ചത്. കർശന നിയന്ത്രണങ്ങൾ എപ്പോൾ നീക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച നഗരത്തില്‍ 8,581 ലക്ഷണങ്ങളില്ലാത്ത കോവിഡ് കേസുകളും രോഗലക്ഷണങ്ങളോടു കൂടിയ 425 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) ഇതിനകം നഗരത്തിൽ വിന്യസിച്ചിട്ടുള്ള 38,000 ആരോഗ്യ പ്രവർത്തകരെ കൂടാതെ കരസേന, നാവികസേന, സംയുക്ത ലോജിസ്റ്റിക്സ് സപ്പോർട്ട് ഫോഴ്സ് എന്നിവിടങ്ങളിൽ നിന്ന് 2,000 ത്തിലധികം മെഡിക്കൽ ഉദ്യോഗസ്ഥരെ ഷാങ്ഹായിലേക്ക് അയച്ചിട്ടുണ്ട്. 2019ന്‍റെ അവസാനത്തില്‍ ചൈനയില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം നടപ്പിലാക്കിയ ഏറ്റവും വലിയ പ്രതിരോധ പരിപാടിയാണിത്.

ചൈനയുടെ വാണിജ്യ തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ദൈനംദിന ജീവിതത്തെയും വ്യവസായങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരുടെയും വളണ്ടിയര്‍മാരുടെയും നേതൃത്വത്തില്‍ അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഷാങ്ഹായിലെ മിക്ക അണുബാധകളും ലക്ഷണങ്ങളില്ലാത്തതാണ്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News