കോവിഡ് 19; ഒരു വര്‍ഷം കൊണ്ട് ഇന്ത്യയില്‍ ദരിദ്രരുടെ എണ്ണം ഇരട്ടിയായെന്ന് പഠനം

രണ്ടു രൂപയോ അതിനു താഴെയോ ദിവസ വരുമാനമുള്ള ആളുകളുടെ എണ്ണമാണ് മഹാമാരിയില്‍ കഴിഞ്ഞുപോയ ഒരു വര്‍ഷം കൊണ്ട് ഇരട്ടിയായത്

Update: 2021-04-24 03:41 GMT

കോവിഡിന്‍റെ ആദ്യ തരംഗത്തില്‍ വന്‍കിട ശക്തികള്‍ പോലും പിടിച്ചുനില്‍ക്കാന്‍ പാടുപെട്ടു. സമ്പദ് വ്യവസ്ഥ അപ്പാടെ തകര്‍ന്നു. കോടിക്കണക്കിനാളുകള്‍ക്ക് ജോലിയും വരുമാനവും നഷ്ടപ്പെട്ടു. ഇന്ത്യയിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പല സംസ്ഥാനങ്ങളിലും ദാരിദ്ര്യം അതിന്‍റെ പാരമ്യതയിലെത്തി. കോവിഡ് താണ്ഡവമാടിയ കഴിഞ്ഞ വര്‍ഷം കൊണ്ട് ഇന്ത്യയില്‍ ദരിദ്രരുടെ എണ്ണം ഇരട്ടിയായെന്നാണ് പഠനം.

2020ല്‍ ദരിദ്രരുടെ എണ്ണം ആറു കോടിയില്‍നിന്ന് 13.4 കോടിയായി ഉയര്‍ന്നു. രണ്ടു രൂപയോ അതിനു താഴെയോ ദിവസ വരുമാനമുള്ള ആളുകളുടെ എണ്ണമാണ് മഹാമാരിയില്‍ കഴിഞ്ഞുപോയ ഒരു വര്‍ഷം കൊണ്ട് ഇരട്ടിയായത്. ലോകബാങ്ക് വിവരങ്ങളെ അടിസ്ഥാനമാക്കി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്യൂ റിസര്‍ച്ച് സെന്‍റര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. പട്ടിണിയുടെ കാര്യത്തില്‍ ഇന്ത്യ 45 വര്‍ഷം മുമ്പുള്ള അവസ്ഥയിലെത്തിയതായും പഠനം പറയുന്നു.

Advertising
Advertising

രാജ്യത്ത് ഏറ്റവും കുറവ് സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയിരുന്ന സമയത്താണ് കോവിഡ് പൊട്ടിപ്പുറപ്പെടുന്നത്. തൊഴിലില്ലായ്മ, വികസന പ്രവര്‍ത്തനങ്ങളിലെ പൊതുധനവിനിയോഗം, ഉപഭോഗ ചെലവ് എന്നിങ്ങനെ സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിതിയെ സൂചിപ്പിക്കുന്ന ഘടകങ്ങളെല്ലാം പ്രതികൂലമായിരുന്ന 2020ന്‍റെ ആദ്യത്തില്‍ കോവിഡ് പ്രഹരം കൂടിയായത് ഉപഭോക്താക്കളും പാവപ്പെട്ടവരും ഏറ്റവുമധികമുള്ള ഗ്രാമീണ മേഖലയെ സാരമായി ബാധിച്ചു.

അടച്ചിടലിലൂടെ കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴിലില്ലാതായതും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നിന്നുപോയതും ഗ്രാമീണ ജീവിതത്തെ സാരമായി ബാധിച്ചതായും പഠനം വിലയിരുത്തുന്നു.1970മുതല്‍ ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുന്ന രാജ്യമാണ് ഇന്ത്യ. ദാരിദ്ര്യനിരക്കില്‍ ഏറ്റവുമധികം വര്‍ധന കാണിച്ച കാലഘട്ടമാണ് 1951 മുതല്‍ 1974 വരെയുള്ള വര്‍ഷങ്ങള്‍. ജനസംഖ്യയില്‍ ദരിദ്രരുടെ എണ്ണം 47 ശതമാനത്തില്‍നിന്ന് 56 ശതമാനമായി ഉയര്‍ന്നത് ഇക്കാലത്താണ്. ഈ സ്ഥിതിയില്‍നിന്ന് 2006-16 എത്തുമ്പോള്‍ ഇന്ത്യ 27.1 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റിയെന്ന് 2019ലെ ആഗോള മള്‍ട്ടിഡയമെന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡക്‌സ് സൂചിപ്പിക്കുന്നു.

അതേസമയം, 2019ല്‍ 34.6 കോടി (ജനസംഖ്യയുടെ 28 ശതമാനം) ദരിദ്രര്‍ ഇന്ത്യയിലുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. കോവിഡ് ഈ സ്ഥിതി വീണ്ടും രൂക്ഷമാക്കിയെന്നാണ് പുതിയ പഠനം പറയുന്നത്. നഗരപ്രദേശങ്ങളിലും പണം ചെലവിടുന്നത് കുറയുന്നതായും ദാരിദ്ര്യരേഖയ്ക്ക് താഴെയെത്തുന്നവരുടെ എണ്ണം കൂടുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News