പെഷവാര്‍ സ്ഫോടനം: കൊല്ലപ്പെട്ടവരുടെ എണ്ണം 93 ആയി; ചാവേറിന്റെ തല കണ്ടെടുത്തതായി പൊലീസ്

ഇന്നലെ ഉച്ചക്ക് 1.40 ഓടെയാണ് പൊലീസ് ആസ്ഥാനത്തുള്ള പള്ളിയിൽ സ്‌ഫോടനം നടന്നത്

Update: 2023-01-31 09:53 GMT
Editor : Lissy P | By : Web Desk
Advertising

പെഷവാർ: പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ പെഷവാർ നഗരത്തിലെ അതീവ സുരക്ഷാ മേഖലയിലെ പള്ളിയിൽ നടന്ന ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 93 ആയി ഉയർന്നു. 221 പേർക്ക് ഗുരുതരമായി പരിക്കേറ്റു. അവശിഷ്ടങ്ങളിൽ നിന്ന് ശേഷിക്കുന്ന മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, പള്ളിക്കുള്ളിൽ എത്തിയ ചാവേറിന്റേതെന്ന് സംശയിക്കുന്നയാളുടെ തല കണ്ടെടുത്തതായി കാപിറ്റൽ സിറ്റി പൊലീസ് ഓഫീസർ മുഹമ്മദ് ഐജാസ് ഖാൻ ജിയോ ടിവിയോട് പറഞ്ഞു.

ഇന്നലെ ഉച്ചക്ക് 1.40 ഓടെയാണ് പൊലീസ് ആസ്ഥാനത്തുള്ള പള്ളിയിൽ സ്‌ഫോടനം നടന്നത്. ചാവേര്‍ പൊലീസിന്‍റെ ഔദ്യോഗിക വാഹനം ഉപയോഗിച്ചാകും പള്ളിയില്‍ കടന്നുകൂടിയതെന്ന് സംശയിക്കുന്നുണ്ട്. പള്ളിയിൽ പ്രാർഥന നടന്നുകൊണ്ടിരിക്കുമ്പോൾ മുൻ നിരയിലുണ്ടായിരുന്ന ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയം നിരവധി പേർ പള്ളിയിലുണ്ടായിരുന്നു. സ്‌ഫോടനത്തിൽ പള്ളിയുടെ മേൽക്കൂരയുടെ ഒരുഭാഗം തകർന്നു വീണതായി പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. രക്ഷാപ്രവർത്തനം പൂർത്തിയായാൽ സ്ഫോടനത്തിന്റെ കൃത്യമായ സ്വഭാവം വ്യക്തമാകുമെന്നും കാപിറ്റൽ സിറ്റി പൊലീസ് ഓഫീസർ ഖാൻ കൂട്ടിച്ചേർത്തു. ആക്രമണത്തെ തുടർന്ന് ചൊവ്വാഴ്ച പ്രവിശ്യയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു.

പാക് താലിബാൻ എന്നറിയപ്പെടുന്ന തെഹ്രീകെ താലിബാൻ പാകിസ്ഥാൻ (ടിടിപി) ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായും കഴിഞ്ഞ ആഗസ്റ്റിൽ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ടിടിപി കമാൻഡർ ഉമർ ഖാലിദ് ഖുറസാനിയുടെ മരണത്തിന് പകരം വീട്ടാനാണ് ഇതെന്നും തെഹ്രീകെ താലിബാൻ അവകാശപ്പെട്ടതായും എൻഡിടിവി റിപ്പോർട്ട് ചെയ്തു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News