'മരിച്ചത് നന്നായി, ഇനി ഉപദ്രവിക്കില്ലല്ലോ, സന്തോഷം'; എഫ്ബിഐ മുന്‍ ഡയറക്ടറെ മരണത്തിലും അധിക്ഷേപിച്ച് ട്രംപ്

ട്രംപിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റഷ്യയുടെ ഇടപെടലിനെ കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് മുള്ളര്‍

Update: 2026-03-22 06:04 GMT

വാഷിങ്ടണ്‍ ഡിസി: യുഎസിലെ ഫെഡറല്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ മുന്‍ ഡയറക്ടര്‍ റോബര്‍ട്ട് എസ്. മുള്ളറുടെ മരണത്തെ അധിക്ഷേപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 'മരിച്ചത് നന്നായി. ഇനിയും നിരപരാധികളെ ഉപദ്രവിക്കില്ലല്ലോ' എന്നാണ് ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ എഴുതിയത്. ട്രംപും മുള്ളറും ഏറെക്കാലമായി ഭിന്നതയിലായിരുന്നു.

'റോബര്‍ട്ട് മുള്ളര്‍ മരിച്ചിരിക്കുന്നു. നന്നായി. ഞാന്‍ അതില്‍ സന്തോഷിക്കുന്നു. നിരപരാധികളെ ഇനി ഉപദ്രവിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലല്ലോ' -ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി. 

Advertising
Advertising
Full View


ഏറ്റവും കൂടുതല്‍ കാലം എഫ്ബിഐ ഡയറക്ടര്‍ സ്ഥാനത്തിരുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് റോബര്‍ട്ട് എസ്. മുള്ളര്‍. 12 വര്‍ഷം ഇദ്ദേഹം പദവിയിലിരുന്നു. 2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണ സമയത്ത് ഇദ്ദേഹമായിരുന്നു ഡയറക്ടര്‍. പിന്നീട്, ഡോണള്‍ഡ് ട്രംപിന്റെ 2016ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് റഷ്യയില്‍ നിന്ന് സഹായം ലഭിച്ചെന്ന കാര്യം അന്വേഷിക്കുന്ന പ്രത്യേക കൗണ്‍സല്‍ ചുമതലയിലായിരുന്നു മുള്ളര്‍. ഇതോടെയാണ് ട്രംപുമായുള്ള ശത്രുത തുടങ്ങിയത്.

ട്രംപും അനുയായികളും മുള്ളര്‍ക്കെതിരെ പല ഘട്ടത്തിലും എതിര്‍പ്പുയര്‍ത്തിയിരുന്നു. 2019ലാണ് 448 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് മുള്ളര്‍ സമര്‍പ്പിച്ചത്. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് റഷ്യയില്‍ നിന്ന് സഹായം ലഭിച്ചെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടില്‍ പക്ഷേ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ചിരുന്നില്ല. പിന്നീട്, പ്രസിഡന്റിന്റെ ആറ് അനുയായികള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയിരുന്നു. അന്വേഷണത്തെ ട്രംപ് നിയന്ത്രിക്കാന്‍ ശ്രമിച്ചെന്നും ഒരു ഘട്ടത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ പോലും ശ്രമിച്ചെന്നും മുള്ളര്‍ വെളിപ്പെടുത്തിയിരുന്നു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News