കാമറൂണിലെ ഫുട്‌ബോൾ സ്‌റ്റേഡിയത്തിൽ ആൾക്കൂട്ടം ഇരച്ചുകയറി; എട്ടുപേർ മരിച്ചു, 50 പേർക്ക് പരിക്കേറ്റു

60,000 പേർക്ക് ഇരിക്കാവുന്ന സ്‌റ്റേഡിയത്തിൽ 80 ശതമാനം പേർക്കാണ് പ്രവേശനം അനുവദിച്ചിരുന്നത്. ഇതിനെ തുടർന്ന് സീറ്റ് കിട്ടാനായി ആരാധകർ തിരക്കിയെത്തുകയായിരുന്നു

Update: 2022-01-25 12:07 GMT
Advertising

ആഫ്രിക്കൻ കപ്പ് ഓഫ് നാഷൻസ് മത്സരത്തിന് മുമ്പ് കാമറൂണിലെ ഫുട്‌ബോൾ സ്‌റ്റേഡിയത്തിലുണ്ടായ തിരക്കിൽപ്പെട്ട് എട്ടുപേർ മരിച്ചു, 50 പേർക്ക് പരിക്കേറ്റു. 14കാരനും രണ്ടു സ്ത്രീകളുമടക്കമുള്ളവരാണ് മരണപ്പെട്ടത്. യവുണ്ടേയിലെ ഒലെംബെ സ്‌റ്റേഡിയത്തിലെ തെക്കൻ പ്രവേശനകവാടത്തിലൂടെ നിരവധി പേർ ഇരച്ചു കയറിയതാണ് അപകടമുണ്ടാക്കിയത്. 60,000 പേർക്ക് ഇരിക്കാവുന്ന സ്‌റ്റേഡിയത്തിൽ 80 ശതമാനം പേർക്കാണ് പ്രവേശനം അനുവദിച്ചിരുന്നത്. ഇതിനെ തുടർന്ന് സീറ്റ് കിട്ടാനായി ആരാധകർ തിരക്കിയെത്തുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും റോഡിലെ തിരക്കുമൂലം ഉടൻ എത്തിക്കാനായില്ല. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. കാമറൂൺ, കൊമോറസ് ടീമുകൾ തമ്മിലായിരുന്നു മത്സരം.

2019ൽ ആഫ്രിക്കൻ കപ്പിന് കാമറൂൺ ആതിഥേയത്വം വഹിക്കാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ സ്‌റ്റേഡിയങ്ങൾ ഒരുക്കുന്നതിൽ രാജ്യം പരാജയപ്പെട്ടതിനാൽ ഈജിപ്തിലേക്ക് മാറ്റുകയായിരുന്നു. ഫുട്‌ബോൾ സ്‌റ്റേഡിയങ്ങളിലെ തിക്കിലും തിരക്കിലും അപകടമുണ്ടാകുന്നത് ആദ്യ സംഭവമല്ല. 2015 ൽ ഈജിപ്തിന്റെ തലസ്ഥാനമായ കൈറോയിലെ സ്‌റ്റേഡിയത്തിലുണ്ടായ തിരക്കിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു. 2001 ജോഹന്നസ്ബർഗിലെ എല്ലിസ് പാർക്ക് സ്‌റ്റേഡിയത്തിലുണ്ടായ ദുരന്തത്തിൽ 43 പേരാണ് മരണപ്പെട്ടത്. 1996 ഒക്‌ടോബറിൽ ഗ്വാട്ടിമലയിൽ 90 പേർ കൊല്ലപ്പെട്ടു. ലോകകപ്പ് യോഗ്യത മത്സരത്തിനിടെയായിരുന്നു ദുരന്തം.

Eight people have been killed and at least 50 injured in a stampede at a football stadium in Cameroon ahead of the African Cup of Nations.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News