‘ഗസ്സയിലെ വംശഹത്യക്ക് കൂട്ടുനിൽക്കുന്നു’; ഗൂഗിൾ ഓഫിസുകളിൽ പ്രതിഷേധിച്ച ജീവനക്കാർ അറസ്റ്റിൽ

ന്യൂയോർക്ക്, കാലി​ഫോർണിയ എന്നിവിടങ്ങളിലെ ഓഫിസുകളിൽ ഒമ്പത് മണിക്കൂറിലേറെയാണ് പ്രതിഷേധക്കാർ കുത്തിയിരുന്നത്

Update: 2024-04-17 11:58 GMT
Advertising

ന്യൂയോർക്ക്: ഇസ്രായേലുമായുള്ള കരാറിനെതിരെ പ്രതിഷേധവുമായി ഗൂഗിളിലെ ജീവനക്കാർ. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ നിരവധി പേരെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്. കമ്പനിയുടെ ന്യൂയോർക്കിലും കാലി​ഫോർണിയയിലെ സണ്ണിവെയ്‍ലിലുമുള്ള ഓഫിസുകളിൽ ഒമ്പത് മണിക്കൂറിലേറെയാണ് പ്രതിഷേധക്കാർ കുത്തിയിരുന്നത്.

ഇസ്രായേലും ഗൂഗിളും ആമസോണും തമ്മിലുള്ള 1.2 ബില്യൺ ഡോളറിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നിരീക്ഷണ കരാറിൽ നിന്ന് പിൻമാറുന്നത് വരെ തങ്ങൾ പിരിഞ്ഞുപോകില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. ഗൂഗിൾ വംശഹത്യക്ക് കൂട്ടുനിൽക്കുകയാണെന്ന് ഇവർ ആരോപിച്ചു.

ഗൂഗിൾ ക്ലൗഡ് സി.ഇ.ഒ തോമസ് കുര്യന്റെ കാലിഫോർണിയ ഓഫിസ് ഇവർ ​കൈയ്യടക്കി. ജീവനക്കാർ പിരിഞ്ഞുപോകാൻ തയാറാകാത്തതി​നെ തുടർന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

​'വർണ്ണവിവേചനത്തിന് ടെക്നോളജിയില്ല’ എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഗൂഗിളും ആമസോണും ഇസ്രായേൽ സർക്കാറും സൈന്യവുമായുള്ള നിംബസ് കരാർ റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഡാറ്റാ സംഭരണം, ശേഖരണം, വിശകലനം തുടങ്ങിയ സംവിധാനങ്ങളാണ് നിംബസിലുള്ളത്.

2021 ഏപ്രിലിലാണ് 1.2 ബില്യൺ ഡോളറിൻ്റെ കരാർ ഇസ്രായേലും ഗൂഗിളും ആമസോണും തമ്മിൽ ഒപ്പുവെച്ചത്. ഫലസ്തീൻ ജനതയെ അടിച്ചമർത്താൻ ഇസ്രായേൽ ഈ വിവരങ്ങൾ ഉപയോഗിക്കുകയാണെന്നാണ് നിംബസിനെതിരായ പ്രധാന വിമർശനം.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News