Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ഗസ്സ: ഗസ്സയിൽ വെള്ളം നിറക്കാൻ കാത്തുനിൽക്കുകയായിരുന്ന ആറ് കുട്ടികൾ ഉൾപ്പെടെ പത്ത് പേർ ഇസ്രായേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി അടിയന്തര സേവന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഇവരുടെ മൃതദേഹങ്ങൾ നുസൈറത്തിലെ അൽ-ഔദ ആശുപത്രിയിലേക്ക് അയച്ചതായും ഏഴ് കുട്ടികൾ ഉൾപ്പെടെ 16 പേർ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സിയിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
അൽ-നുസൈറാത്ത് അഭയാർത്ഥി ക്യാമ്പിലെ വാട്ടർ ടാങ്കറിന് സമീപം ഒഴിഞ്ഞ ജെറി ക്യാനുകളുമായി ക്യൂ നിന്ന ജനക്കൂട്ടത്തിന് നേരെയാണ് ഡ്രോൺ മിസൈൽ പ്രയോഗിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കഴിഞ്ഞ ആറ് ആഴ്ചക്കുള്ളിൽ തെക്കൻ ഗസ്സയിലെ റാഫ ഫീൽഡ് ആശുപത്രിയിൽ കൂടുതൽ കൂട്ട മരണ കേസുകൾ ചികിത്സിച്ചതായി അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി അറിയിച്ചു.
മധ്യ ഗസ്സയിലും ഗസ്സ സിറ്റിയിലും റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെ ഞായറാഴ്ച നടന്ന മൂന്ന് വ്യത്യസ്ത ആക്രമണങ്ങളിൽ 19 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗസ്സ സിവിൽ ഡിഫൻസ് ഏജൻസി വക്താവ് പറഞ്ഞു. സഹായം സ്വീകരിക്കുന്നതിന് വേണ്ടി വരിനിൽകുന്ന ആളുകൾക്ക് നേരെയുള്ള ആക്രമങ്ങൾ ഇസ്രായേൽ പതിവാക്കിയിരിക്കുകയാണ്. ഇത്തരത്തിൽ നടന്ന ആക്രമണങ്ങളിൽ 789 പേർ കൊല്ലപ്പെട്ടതായി യുഎൻ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു.