ഇറാൻ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ
ഇറാൻ ആക്രമണത്തെ തുടർന്ന് അടച്ചിട്ട തെൽ അവീവ് വിമാനത്താവളത്തിന്റെ പ്രവർത്തനം നാളെ മുതൽ ഭാഗികമായി പുനരാരംഭിക്കും.
തെൽ അവീവ്: ഇറാൻ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ. 1213 പേർക്ക് പരിക്കേറ്റെന്നും ഇവരിൽ 16 പേരുടെ നില ഗുരുതരമാണെന്നും ഇസ്രായേൽ എമർജൻസി മെഡിക്കൽ വിഭാഗം തലവൻ മഗേൻ ഡേവിഡ് ആദം പറഞ്ഞു. ഇസ്രായേൽ ആക്രമണത്തിൽ ഇറാനിൽ 400 പേരാണ് കൊല്ലപ്പെട്ടത്.
ഇറാൻ ആക്രമണത്തെ തുടർന്ന് അടച്ചിട്ട തെൽ അവീവ് വിമാനത്താവളത്തിന്റെ പ്രവർത്തനം നാളെ മുതൽ ഭാഗികമായി പുനരാരംഭിക്കും. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി വിമാനങ്ങളുടെയും യാത്രക്കാരുടെയും എണ്ണം പരിമിതപ്പെടുത്തുമെന്നും ഇസ്രായേൽ എയർപോർട്ട് അതോറിറ്റി അറിയിച്ചു.
ഇറാൻ ആണവ നിലയങ്ങൾക്ക് നേരെ യുഎസ് ആക്രമണം നടത്തിയത് ഗൾഫ് മേഖലയിൽ ആശങ്ക വർധിപ്പിക്കുകയാണ്. യുഎസ് ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ കേന്ദ്രങ്ങൾ ആക്രമിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് യുഎസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം ഇറാനിലെ യുഎസ് ആക്രമണത്തെ അപലപിച്ചും യുദ്ധം വ്യാപിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചും ഗൾഫ് രാജ്യങ്ങൾ രംഗത്തെത്തി. കുവൈത്ത്, ഒമാൻ, ഖത്തർ, യുഎഇ തുടങ്ങിയ രാഷ്ട്രങ്ങളാണ് യുഎസ് ആക്രമണത്തിനെതിരെ രംഗത്തെത്തിയത്. ഇറാൻ ഹോർമൂസ് കടലിടുക്ക് അടച്ചേക്കുമെന്ന റിപ്പോർട്ടുകളും ഗൾഫ് മേഖലയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.