Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
Palestine Prisoners | Photo: Quds News Network
തെൽ അവിവ്: ഫലസ്തീൻ തടവുകാരെ വധശിക്ഷക്ക് വിധേയമാക്കാൻ അനുവദിക്കുന്ന ബിൽ ഇസ്രായേലി നെസെറ്റ് ഞായറാഴ്ച അംഗീകരിച്ചു. 'ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നതിനും തടവുകാർക്ക് വധശിക്ഷ നൽകുന്നതിനും ഈ നിയമം ഇപ്പോൾ ആവശ്യമാണ്.' ഇസ്രായേലി ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ പറഞ്ഞു.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ബന്ദികൾക്കായുള്ള അദേഹത്തിന്റെ ദൂതൻ ഗാൽ ഹിർഷും സുരക്ഷാ മന്ത്രിസഭയിൽ മാത്രം ചർച്ചകൾ നടത്താൻ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ കമ്മിറ്റി സെഷനുമായി മുന്നോട്ട് പോയി. പ്രതിപക്ഷ നിയമസഭാംഗങ്ങൾ ഈ നീക്കത്തെ 'നിയമവിരുദ്ധം' എന്ന് അപലപിച്ചു. ബിൽ ഇപ്പോൾ ആദ്യ വായനക്കായി നെസെറ്റ് പ്ലീനത്തിലേക്ക് പോകും. എന്നിരുന്നാലും ഈ പ്രക്രിയയെക്കുറിച്ചുള്ള നിയമപരമായ തർക്കങ്ങൾ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
2022 അവസാനത്തോടെ നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയും ബെൻ-ഗ്വിറിന്റെ ഒട്സ്മ യെഹൂദിറ്റും ചേർന്ന് ഭരണ സഖ്യം രൂപീകരിക്കുന്നതിനായി ഒപ്പുവച്ച കരാറുകളുടെ ഭാഗമാണ് ഈ ബിൽ. 2023 മാർച്ചിൽ ബെൻ-ഗ്വിർ നിർദേശിച്ചതും നെതന്യാഹുവിന്റെ പിന്തുണയുള്ളതുമായ ഫലസ്തീൻ തടവുകാർക്ക് വധശിക്ഷ അനുവദിക്കുന്ന ഒരു നിയമത്തിന്റെ പ്രാഥമിക വായനക്ക് നെസെറ്റ് അംഗീകാരം നൽകി.
അതേസമയം, ഗസ്സ വംശഹത്യ അവസാനിപ്പിക്കാൻ ഡൊണാൾഡ് ട്രംപ് - ബെഞ്ചമിൻ നെതന്യാഹു നിർണായക ചർച്ച ഇന്ന് വൈറ്റ് ഹൗസിൽ നടക്കും. യുദ്ധവിരാമം ലക്ഷ്യമിട്ട് അമേരിക്ക മുന്നോട്ടുവെച്ച 21 ഇന പദ്ധതി സംബന്ധിച്ചാകും പ്രധാന ചർച്ച. ഗസ്സയിൽ ഗവർണർ ജനറലായി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറെ നിയമിക്കുന്നത് ഉൾപ്പെടെയുള്ളതാണ് പദ്ധതി. കൂടിക്കാഴ്ച നടക്കാനിരിക്കെ ഗസ്സ ആക്രമണത്തെ വിമർശിച്ച് ട്രംപിന് ബന്ദികളുടെ ബന്ധുക്കൾ കത്ത് അയച്ചു. ഖത്തർ ആക്രമണത്തോടെ വെടിനിർത്തൽ ചർച്ച നിർത്തിവെച്ചുവെന്നാണ് ഹമാസിന്റെ നിലപാട്. ഗസ്സയിൽ 24 മണിക്കൂറിനിടെ 50 പേർ കൊല്ലപ്പെട്ടു.