ലോകമാധ്യമങ്ങളിലും ചർച്ചയായി ലഖിംപൂർ ഖേരി സംഭവം; നാണംകെട്ട് രാജ്യം

സംഭവം റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി അന്വേഷിക്കുമെന്നും ഇരകളുടെ കുടുംബത്തിന് 45 ലക്ഷം നഷ്ടപരിഹാരവും ജോലിയും നൽകുമെന്നുമാണ് ഒടുവിൽ ഉത്തർപ്രദേശ് എ.ഡി.ജി അറിയിച്ചിരിക്കുന്നത്

Update: 2021-10-04 11:08 GMT
Advertising

നാലു കർഷകരടക്കം ഒമ്പതുപേർ കൊല്ലപ്പെട്ട ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ നടന്ന സംഭവം ലോകമാധ്യമങ്ങളിലും വാർത്തയായി. ബി.ബി.സി, സി.എൻ.എൻ., ന്യൂയോർക്ക് ടൈംസ്, റോയിട്ടേഴ്‌സ്, അൽജസീറ, ദി ഗാർഡിയൻ, എൻ.എച്ച്.കെ. വേൾഡ് ജപ്പാൻ തുടങ്ങിയ ലോകമാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സംഭവസ്ഥലത്തേക്ക് നേതാക്കളെ പ്രവേശിപ്പിക്കാത്തതും വാർത്തകളിലുണ്ട്. ''നമ്മുടേത് സക്രിയ ജനാധിപത്യമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത്, എന്നാൽ ലഖിംപൂരിലേക്ക് പ്രതിപക്ഷ നേതാക്കൾ പ്രവേശിക്കുന്നത് തടയുന്നു, ഇത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയാണ്. രാജ്യത്തിന്റെ നട്ടെല്ലായ കർഷകരോട് പെരുമാറേണ്ടത് ഇങ്ങനെയല്ല'' എന്ന മുൻ യു.പി മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവിന്റെ പ്രസ്താവന സഹിതമാണ് ബി.ബി.സി വാർത്ത.

കേന്ദ്രമന്ത്രിയുടെ മകന്റെ കാർ പ്രതിഷേധത്തിലേക്ക് ഇടിച്ചു കയറിയതും മാസങ്ങളോളമായി കാർഷിക നിയമത്തിനെതിരെ കർഷകർ സമരം ചെയ്യുന്നതും അവയോട് കേന്ദ്രസർക്കാർ നിസ്സംഗത പുലർത്തുന്നതുമൊക്കെ ലോകമാധ്യങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്.

സംഭവം റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി അന്വേഷിക്കുമെന്നും ഇരകളായ നാലു കർഷകരുടെ കുടുംബത്തിന് 45 ലക്ഷം നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകുമെന്നുമാണ് ഒടുവിൽ ഉത്തർപ്രദേശ് സർക്കാറിന്റെ അഡീഷനൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (എ.ഡി.ജി-ലോ ആൻഡ് ഓർഡർ) പ്രശാന്ത് കുമാർ അറിയിച്ചിരിക്കുന്നത്. പരിക്കേറ്റവർക്ക് 10 ലക്ഷം നൽകുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയയും പങ്കെടുക്കുന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് കാർ പാഞ്ഞുകയറിയതിനെ തുടർന്നാണ് നാലു കർഷകരടക്കം ഒമ്പതുപേർ മരിച്ചത്.

സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്രക്കും 14 പേർക്കുമെതിരെ യു.പി പൊലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് അപകടമുണ്ടാക്കിയ വാഹനം ഓടിച്ചത് കേന്ദ്രമന്ത്രിയുടെ മകനായ ആശിഷ് മിശ്രയാണെന്ന് റിപ്പോർട്ടുണ്ട്. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും കേന്ദ്രമന്ത്രി അജയ് മിശ്രയും സംബന്ധിക്കുന്ന പരിപാടിക്കായി ഒരുക്കിയ ഹെലിപ്പാഡിന് സമീപത്താണ് കർഷകർ പ്രതിഷേധിച്ചിരുന്നത്. പ്രതിഷേധത്തിനിടയിൽ വൻ തോതിൽ ഉന്തുംതള്ളുമുണ്ടായി. അതിനിടെ മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ച് കയറുകയായിരുന്നെന്ന് കർഷകർ പറഞ്ഞിരുന്നു.


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News