1 മില്യണിലധികം തൊഴിലവസരങ്ങൾ, ഒരു കോടിയോളം ശമ്പളം; അമേരിക്കയിൽ ജോലി ചെയ്യാനാളില്ല!
പ്ലംബർമാർ, വെൽഡർമാർ, ഇലക്ട്രീഷ്യൻമാർ, ഓട്ടോ മെക്കാനിക്കുകൾ തുടങ്ങിയ ബ്ലൂ കോളർ ജോലികൾക്ക് തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥയാണ്
Representational Image
വാഷിങ്ടൺ: തൊഴിലില്ലായ്മയാണ് മിക്ക രാജ്യങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്നമെങ്കിൽ ഇന്ത്യയടക്കമുള്ള ലോകമെമ്പാടുമുള്ള നിരവധി വികസിത രാജ്യങ്ങളിൽ വിദഗ്ഗ തൊഴിലാളികളുടെ ക്ഷാമം ഗുരുതരമായ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. പ്ലംബർമാർ, വെൽഡർമാർ, ഇലക്ട്രീഷ്യൻമാർ, ഓട്ടോമെക്കാനിക്കുകൾ തുടങ്ങിയ ബ്ലൂ കോളർ ജോലികൾക്ക് തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥയാണ്. മിക്ക കമ്പനികളും വാർഷിക ശമ്പളം ₹1 കോടി ($120,000) വരെ നൽകാൻ തയ്യാറായിട്ടും തൊഴിലാളി പ്രതിസന്ധി രൂക്ഷമാണ്. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവമാണ് പ്രധാന പ്രശ്നം.
യുഎസിൽ, ഫോർഡ് പോലുള്ള പ്രമുഖ ഓട്ടോമൊബൈൽ നിർമാതാക്കൾ 120,000 ഡോളറിന്‍റെെ ആകർഷകമായ പാക്കേജുകൾ നൽകിയിട്ടും വിദഗ്ഗ മെക്കാനിക് തസ്തികകൾ നികത്താൻ പാടുപെടുകയാണ്. ഈ ശമ്പളം യുഎസ് ശരാശരിയുടെ ഇരട്ടിയാണ്. ഇന്ത്യയിൽ, വിദഗ്ഗ തൊഴിലാളികളുടെ ആവശ്യം അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ ക്ഷാമം ഉടൻ പരിഹരിക്കപ്പെട്ടില്ലെങ്കിൽ അത് പൊതു അടിസ്ഥാന സൗകര്യങ്ങളെയും വിതരണ ശൃംഖലകളെയും രാജ്യത്തിന്‍റെ മൊത്തത്തിലുള്ള സാമ്പത്തിക നിലവാരത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു.
അമേരിക്കയും ഗുരുതരമായ തൊഴിലാളി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ആധുനിക യന്ത്രങ്ങൾ, ഇലക്ട്രോണിക് വാഹനങ്ങൾ,ഉയര്‍ന്ന കാര്യക്ഷമതയുള്ള സംവിധാനങ്ങൾ എന്നിവയ്ക്ക് അറിവും സാങ്കേതിക വൈദഗ്ധ്യവുമുള്ള തൊഴിലാളികളെ ആവശ്യമാണ്. വിദഗ്ധരായ തൊഴിലാളികളാകട്ടെ ഇത്തരം ജോലികളെ സാമൂഹികമായി താഴ്ന്ന ജോലികളായി കണക്കാക്കുന്നു.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലും അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമുകളിലും പതിറ്റാണ്ടുകളായി നിക്ഷേപം നടത്താത്തത് ഈ പ്രതിസന്ധിയെ കൂടുതൽ വഷളാക്കി. ഇന്ത്യയിലും സ്ഥിതി ഗുരുതരമാണ്. ഇന്ത്യയിലെ ഒരു സർവേ പ്രകാരം, പ്ലംബർ, വെൽഡർ, ഇലക്ട്രീഷ്യൻ, മെക്കാനിക്ക് തുടങ്ങിയ ജോലികൾക്ക് സമൂഹത്തിൽ നിലയും വിലയും വിശ്വസിക്കുന്നവരാണ് 80 ശതമാനം പേരും.
മിക്ക മാതാപിതാക്കളും തങ്ങളുടെ കുട്ടികൾക്ക് വൈറ്റ് കോളർ ജോലികളോ കുറഞ്ഞത് നാല് വർഷത്തെ ബിരുദമോ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു. ഈ കുടുംബങ്ങളിൽ, വെൽഡർ, ഇലക്ട്രീഷ്യൻ പോലുള്ള വൈദഗ്ധ്യമുള്ള ജോലികൾ നിരുത്സാഹപ്പെടുത്തുന്നു. ആഴത്തിൽ വേരൂന്നിയ ഈ സാമൂഹിക ധാരണ മാറ്റാൻ വേതന വർധനവ് പോലും പര്യാപ്തമല്ല. ഇത് രാജ്യത്ത് വൈദഗ്‌ധ്യമുള്ള തൊഴിലാളികളുടെ എണ്ണത്തിൽ കുറവുണ്ടാക്കി. ഉയർന്ന വൈദഗ്ധ്യമുള്ള ഒരു ടെക്നീഷ്യനാകാൻ വർഷങ്ങളുടെ പരിശീലനവും പ്രായോഗിക പരിചയവും ആവശ്യമാണ്. എന്നാൽ ഈ കഴിവുകൾ വാഗ്ദാനം ചെയ്യുന്ന ബിസിനസ് സ്കൂളുകൾ രാജ്യത്ത് ഇല്ല. ഇന്ത്യയിലെ ഇലക്ട്രോണിക്സ് പോലുള്ള പ്രത്യേക മേഖലകളിൽ ഐടിഐ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ തൊഴിൽ നിരക്ക് 40 ശതമാനം മാത്രമാണ്. ഇത് ഗുണനിലവാരമുള്ള പരിശീലനത്തിന്‍റെ അഭാവത്തെ പ്രതിഫലിപ്പിക്കുന്നു.
അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിൽ, പ്രായമാകുന്നവരുടെ ജനസംഖ്യ വർധിച്ചുവരുന്നതിനാൽ പ്ലംബർമാർ, മെക്കാനിക്കുകൾ തുടങ്ങിയ വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് വലിയ ഡിമാൻഡുണ്ട്. ഗൾഫ് രാജ്യങ്ങൾ, ജർമനി, കാനഡ എന്നിവിടങ്ങളിൽ ഇന്ത്യൻ വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കുള്ള ആകർഷകമായ ശമ്പള പാക്കേജുകളും കുടിയേറ്റ അവസരങ്ങളും ഉയർന്ന വൈദഗ്ധ്യമുള്ള നിരവധി ഇന്ത്യൻ പ്രൊഫഷണലുകളെ വിദേശത്തേക്ക് കുടിയേറാൻ പ്രേരിപ്പിക്കുന്നു. വിസ ചട്ടങ്ങളിലെ മാറ്റങ്ങൾ വൈദഗ്ധ്യമുള്ള ഇന്ത്യൻ തൊഴിലാളികളെ യുഎസിലേക്ക് ചേക്കേറുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നു.