സിം കാര്‍ഡില്‍ സ്വര്‍ണമോ? ചൈനക്കാരന്‍ ഉരുക്കിയെടുത്തത് 191 ഗ്രാം സ്വര്‍ണം

സിം കാര്‍ഡുകളില്‍ നിന്ന് സ്വര്‍ണം നിര്‍മിച്ച കഥ ചൈനീസ് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇതോടെ പഴയ സിം കാര്‍ഡുകള്‍ തേടി ആളുകള്‍ സെക്കന്‍ഡ് ഹാന്‍ഡ് മൊബൈല്‍ കടകളില്‍ തിരക്കുകൂട്ടാനും തുടങ്ങി

Update: 2026-02-02 12:14 GMT

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: മറ്റ് ലോഹങ്ങളെ സ്വര്‍ണമാക്കി മാറ്റാന്‍ കഴിവുള്ള ആല്‍ക്കെമിസ്റ്റുകളെ കുറിച്ച് കഥകളില്‍ പറയുന്നുണ്ട്. എന്നാല്‍, അങ്ങനെയൊന്ന് യാഥാര്‍ഥ്യമായതിന്റെ വാര്‍ത്തയാണ് ചൈനയില്‍ നിന്ന് വരുന്നത്. എന്തെങ്കിലും പ്രത്യക കഴിവിലൂടെ സ്വര്‍ണം ഉല്‍പ്പാദിപ്പിച്ച സംഭവമല്ല, മറിച്ച് ലക്ഷക്കണക്കിന് സിംകാര്‍ഡുകളില്‍ നിന്നും ഇലക്ട്രോണിക് മാലിന്യങ്ങളില്‍ നിന്നും വന്‍തോതില്‍ സ്വര്‍ണം വേര്‍തിരിച്ചെടുത്തതിന്റെ കഥയാണ്. 191 ഗ്രാം സ്വര്‍ണമാണ് ചൈനയിലെ ഗുവാങ്‌ഡോങ് എന്ന സ്ഥലത്തെ കിയാവോ എന്നയാള്‍ മാലിന്യത്തില്‍ നിന്നും സ്വന്തമാക്കിയത്. കിയാവോ സ്വര്‍ണം നിര്‍മിച്ച കഥ ചൈനീസ് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പഴയ സിം കാര്‍ഡുകള്‍ തേടി ആളുകള്‍ സെക്കന്‍ഡ് ഹാന്‍ഡ് മൊബൈല്‍ കടകളില്‍ തിരക്കുകൂട്ടാനും തുടങ്ങി.

Advertising
Advertising

ഇത് കേട്ട് ആരും പഴയ സിംകാര്‍ഡുമായി സ്വര്‍ണം തേടി ഇറങ്ങാന്‍ നില്‍ക്കേണ്ട. അതെന്തുകൊണ്ടാണെന്ന് കിയാവോ തന്നെ പറയുന്നുണ്ട്. ആക്രി വസ്തുക്കളില്‍ നിന്ന് ലോഹങ്ങള്‍ വേര്‍തിരിച്ചെടുക്കുന്ന ജോലി ചെയ്യുന്നയാളാണ് കിയാവോ. ഇലക്ട്രോണിക് മാലിന്യങ്ങളില്‍ നിന്നും മറ്റും വിവിധ ലോഹങ്ങള്‍ ശാസ്ത്രീയമായി വേര്‍തിരിച്ചെടുക്കുകയാണ് ഇയാള്‍ ചെയ്യുന്നതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വര്‍ണം വേര്‍തിരിച്ചെടുത്തത് യഥാര്‍ഥമാണെന്ന് കിയാവോ പറയുന്നു. എന്നാല്‍, ഒന്നോ രണ്ടോ സിമ്മുകളില്‍ നിന്നല്ല ഇത്. ലക്ഷക്കണക്കിന് സിം കാര്‍ഡുകള്‍ ഉള്‍പ്പെടെ രണ്ട് ടണ്ണോളം ഇലക്ട്രോണിക് മാലിന്യത്തില്‍ നിന്നാണ് 191 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തത്. നിലവിലെ വിപണിയില്‍ 28 ലക്ഷത്തോളം രൂപ വരുമിതിന്.

തന്റെ അനുഭവം പറഞ്ഞ് കിയാവോ പോസ്റ്റ് ചെയ്ത വീഡിയോ ദശലക്ഷക്കണക്കിനു പേരാണ് കണ്ടത്. വെറും സിം കാര്‍ഡുകള്‍ മാത്രമല്ല സ്വര്‍ണം വേര്‍തിരിക്കാന്‍ കിയാവോ ഉപയോഗിച്ചത്. ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലെ ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന സ്വര്‍ണം പൂശിയ ചിപ്പുകളാണ്. വളരെ നേര്‍ത്ത അളവിലുള്ള സ്വര്‍ണം മാത്രമാണ് ചിപ്പുകളിലുണ്ടാകൂ. വൈദ്യുതി മികച്ച രീതിയില്‍ കടത്തിവിടുന്നതിനും ഈര്‍പ്പം തട്ടി ചിപ്പുകള്‍ നശിക്കാതിരിക്കാനും വേണ്ടിയാണ് ചെറിയ അളവില്‍ സ്വര്‍ണ്ണം പൂശുന്നത്. ഇത് ഏറെ ശ്രമകരമായ പ്രക്രിയയിലൂടെ വേര്‍തിരിച്ചെടുക്കുകയാണ് ചെയ്യുക. ഒരു സിം കാര്‍ഡിലെ ചിപ്പില്‍ 0.001 ഗ്രാം സ്വര്‍ണം മാത്രമാണ് പൂശിയിട്ടുണ്ടാവുക.

തന്റെ രീതി സാധാരണക്കാര്‍ ഒരിക്കലും അനുകരിക്കരുതെന്ന് കിയാവോ പറയുന്നുണ്ട്. രാജകീയ ദ്രാവകം എന്നറിയപ്പെടുന്ന അക്വാറീജിയ ഉപയോഗിച്ചാണ് സ്വര്‍ണം വേര്‍തിരിക്കുന്നത്. സ്വര്‍ണം അലിയുന്ന ദ്രാവകമാണ് അക്വാറീജിയ. സാന്ദ്രതയേറിയ ഹൈഡ്രോക്ലോറിക് ആസിഡും നൈട്രിക് ആസിഡും ചേര്‍ന്നതാണ് അതിശക്തമായ ഈ മിശ്രിതം. കൈകാര്യം ചെയ്യുന്നതില്‍ എന്തെങ്കിലും ചെറിയ പിഴവ് സംഭവിച്ചാല്‍ പോലും വന്‍ അപകടങ്ങള്‍ക്കും പൊട്ടിത്തെറിക്കും വരെ കാരണമാകും ഇത്.

കിയാവോ ഈ മേഖലയില്‍ ശാസ്ത്രീയമായി ജോലി ചെയ്യുന്നയാളാണ്. കൃത്യമായ മുന്‍കരുതലോടെ സുരക്ഷിത സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നത്. അതിനാല്‍, പരിചയമില്ലാത്തവര്‍ ഇത് ഒരിക്കലും അനുകരിക്കരുതെന്ന് അദ്ദേഹം പറയുന്നു. സ്വര്‍ണം വേര്‍തിരിക്കുന്നതിനിടെ പുകഞ്ഞുണ്ടാകുന്ന വിഷവാതകങ്ങള്‍ പോലും ജീവനെടുക്കാന്‍ ശേഷിയുള്ളതാണ്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News