നെതന്യാഹുവിനെ വഴിയില്‍ തടഞ്ഞ് പ്രതിഷേധക്കാര്‍; വിമാനത്താവളത്തില്‍ എത്തിയത് ഹെലികോപ്റ്ററില്‍

രണ്ട് മാസത്തിലേറെയായുള്ള രാജ്യവ്യാപക പ്രതിഷേധത്തിന്‍റെ തുടര്‍ച്ചയായിട്ടാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയെ വഴിയില്‍ തടഞ്ഞത്

Update: 2023-03-10 06:15 GMT
Advertising

ടെല്‍അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വഴിയില്‍ തടഞ്ഞ് ജനങ്ങള്‍. വിമാനത്താവളത്തിലേക്ക് കാറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. റോഡിലൂടെ യാത്ര തുടരാന്‍ കഴിയാതെ വന്നതോടെ ഹെലികോപ്റ്ററിലാണ് നെതന്യാഹു വിമാനത്താവളത്തില്‍ എത്തിയത്.

നെതന്യാഹുവിന്‍റെ നിയമ പരിഷ്കരണ നീക്കം ഉള്‍പ്പെടെയുള്ള നയങ്ങള്‍ക്ക് എതിരെയായിരുന്നു പ്രതിഷേധം. രണ്ട് മാസത്തിലേറെയായുള്ള രാജ്യവ്യാപക പ്രതിഷേധത്തിന്‍റെ തുടര്‍ച്ചയായിട്ടാണ് നെതന്യാഹുവിനെ വഴിയില്‍ തടഞ്ഞത്. രാജ്യത്ത് സാമ്പത്തികമാന്ദ്യം രൂക്ഷമാകുന്നതിനിടെ ജനങ്ങളെ അഭിമുഖീകരിക്കാന്‍ നെതന്യാഹു തയ്യാറാവുന്നില്ലെന്നും പരാതിയുണ്ട്.

നിയമ പരിഷ്കരണ കരട് ഉടന്‍ പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം- "അതു തെറ്റാണ്. വിനാശകരമാണ്. നമ്മുടെ ജനാധിപത്യ അടിത്തറയെ തകർക്കുന്നതാണ്" എന്നാണ് നിയമ പരിഷ്കരണത്തെ കുറിച്ച് പ്രതിഷേധക്കാരുടെ പ്രതികരണം. പ്രതിഷേധക്കാർ 'സ്വേച്ഛാധിപത്യത്തിന് എതിരായ പ്രതിരോധ ദിനം' ആരംഭിച്ചത് രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇസ്രായേലി പതാകകൾ വീശിയാണ്.

യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍റെ സന്ദർശനത്തെയും പ്രതിഷേധക്കാര്‍ തടസ്സപ്പെടുത്തി. തുടര്‍ന്ന് വിമാനത്താവളത്തിനു സമീപത്തായി അദ്ദേഹത്തിന്‍റെ കൂടിക്കാഴ്ചകള്‍ പുനക്രമീകരിച്ചു. "അമേരിക്കൻ ജനാധിപത്യത്തിന്‍റെയും ഇസ്രായേല്‍ ജനാധിപത്യത്തിന്‍റെയും കരുത്ത്, അവ രണ്ടും ശക്തമായ സ്ഥാപനങ്ങളിലും സന്തുലിതാവസ്ഥയിലും സ്വതന്ത്ര ജുഡീഷ്യറിയിലും കെട്ടിപ്പടുത്തിരിക്കുന്നു എന്നതാണ്" എന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വാക്കുകള്‍ ലോയ്ഡ് ഓസ്റ്റിന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചു. ഇസ്രായേലിലെ ആഭ്യന്തര സംഘര്‍ഷങ്ങളെ കുറിച്ച് പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഓസ്റ്റിന്‍റെ പ്രതികരണം.

Summary- Israeli Prime Minister Benjamin Netanyahu had to be airlifted Thursday to the country's main international airport for an overseas trip after throngs of cars and protesters prevented him from driving there





Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News