ഒമാനിൽ വീണ്ടും ഡ്രോൺ ആക്രമണം; സലാലയിൽ രണ്ടെണ്ണം പ്രതിരോധിച്ചു

ഒരു ഡ്രോൺ സലാല പോർട്ടിന് സമീപം പതിച്ചു

Update: 2026-03-03 12:34 GMT
Editor : Thameem CP | By : Web Desk

image used for illustrative purposes only

മസ്‌കത്ത്:  ഒമാനിൽ വീണ്ടും ഡ്രോൺ ആക്രമണം. സലാലയിലേക്കയച്ച ഡ്രോണുകളിൽ രണ്ടെണ്ണം ആകാശത്തുവെച്ച് തന്നെ വിജയകരമായി തകർത്താതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. മൂന്നാമത്തെ ഡ്രോൺ സലാല പോർട്ടിന് സമീപം പതിച്ചു. എന്നാൽ സംഭവങ്ങളിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ല. മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്കിടെ ഇന്ന് രണ്ടാം തവണയാണ് ഒമാനെ ലക്ഷ്യമിട്ടുള്ള ഡ്രോൺ നീക്കങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും അപകടപ്പെടുത്തുന്ന ഇത്തരം നടപടികളെ ഒമാൻ ശക്തമായി അപലപിച്ചു. രാജ്യത്തെ ജനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.

Advertising
Advertising

ഇന്ന് പുലർച്ചെ ദുഖം തുറമുഖത്തിന് സമീപവും സമാനമായ രീതിയിലുള്ള ആക്രമണശ്രമം നടന്നിരുന്നു. തുറമുഖത്തെ ഇന്ധന സംഭരണ ടാങ്കറുകൾക്ക് നേരെയായിരുന്നു ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഒരു ഇന്ധന ടാങ്കിന് കേടുപാടുകൾ സംഭവിച്ചു. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ല. കൂടാതെ കഴിഞ്ഞ ദിവസം ഒമാൻ തീരത്ത് എണ്ണടാങ്കറിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ മരിച്ചിരുന്നു. മസ്‌കത്ത് തീരത്തുനിന്ന് 52 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് മാർഷൽ ഐലൻഡ്‌സ് പതാകയുള്ള എംകെഡി വ്യോംഎന്ന കപ്പലിന് നേരെ ആക്രമണമുണ്ടായത്. ഏകദേശം 59,463 മെട്രിക് ടൺ ചരക്കുമായി പോവുകയായിരുന്ന കപ്പലിന്റെ എൻജിൻ റൂമിൽ് സ്ഫോടനവും തുടർന്ന് തീപിടിത്തവുമുണ്ടാകുകയായിരുന്നു. ആക്രമണസമയത്ത് എൻജിൻ റൂമിലുണ്ടായിരുന്ന ഇന്ത്യൻ സ്വദേശിയായ ജീവനക്കാരനാണ് മരണപ്പെട്ടത്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News